
സ്വന്തം ലേഖകൻ: ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 9,887 പുതിയ കൊറോണ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്തു. രോഗമുക്തി നേടുന്നവരുടെ നിരക്ക് വെള്ളിയാഴ്ചത്തേതിനെക്കാൾ കുറവാണ്. ഇത് 48.27 ശതമാനത്തിൽ നിന്ന് 48.20 ശതമാനമായി കുറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 294 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 6,642 ആയി. രാജ്യത്ത് ഇതുവരെ 2.3 ലക്ഷം കൊറോണ വൈറസ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഒരു ഘട്ടത്തിൽ കോവിഡിന്റെ വലിയ ആഘാതം ഏറ്റുവാങ്ങിയ ഇറ്റലിയെ മറികടന്ന് ഇന്ത്യ രോഗബാധിതരുടെ എണ്ണത്തിൽ ആറാമത് എത്തി. കഴിഞ്ഞ് മൂന്ന് ദിവസം പതിനായിരത്തിനടുത്ത് ആളുകൾക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. പുതിയതായി രോഗബാധ കണ്ടെത്തുന്നവരുടെ എണ്ണത്തിൽ ഇന്ത്യ മൂന്നാമതാണ്. ഇന്ത്യയിൽ 1.14 ലക്ഷത്തിലധികം ആളുകൾ സുഖം പ്രാപിച്ചു.
മൊത്തം സ്ഥിരീകരിച്ച കേസുകൾ, സജീവമായ കേസുകൾ, രോഗമുക്തി നേടിയവർ, മരണങ്ങൾ എന്നിവ ഏറ്റവും കൂടുതൽ ഉള്ളത് മഹാരാഷ്ട്രയിലാണ്. മൊത്തം കേസുകളുടെ കാര്യത്തിൽ തമിഴ്‌നാടിനുശേഷം മൂന്നാം സ്ഥാനത്താണെങ്കിലും സജീവ കേസുകളുടെ കാര്യത്തിൽ ഡൽഹി രണ്ടാം സ്ഥാനത്താണ്. മരണ സംഖ്യയിൽ ഗുജറാത്ത് രണ്ടാം സ്ഥാനത്തും ഡൽഹി മൂന്നാം സ്ഥാനത്തുമാണ്.
കോവിഡ് മരണത്തിന്റെ കാര്യത്തില്‍ ഇന്ത്യ ലോകത്ത് പന്ത്രണ്ടാം സ്ഥാനത്താണുള്ളത്. ആഴ്ച്ചകള്‍ക്കകം രാജ്യം കോവിഡ് വ്യാപനത്തിന്റെ കാര്യത്തില്‍ ഏറ്റവും ഉയര്‍ന്ന നിലയിലെത്തുമെന്ന മുന്നറിയിപ്പുമുണ്ട്. കോവിഡ് ഏറ്റവും മോശമായി പടരുന്ന വന്‍നഗരങ്ങളിലൊന്നായ മുംബൈയില്‍ ആരോഗ്യ സംവിധാനം തകര്‍ച്ചയുടെ വക്കിലാണെന്നും ഡല്‍ഹിയിലെ ആശുപത്രികള്‍ രോഗികളെ പ്രവേശിപ്പിക്കാനാകാത്ത വിധം തിങ്ങി നിറഞ്ഞിരിക്കുകയാണെന്നും ബി.ബി.സി റിപ്പോര്‍ട്ടു ചെയ്യുന്നു.
ഇതിനിടെ ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവ് നല്‍കാനുള്ള തീരുമാനങ്ങളും പുറത്തുവന്നിരുന്നു. തിങ്കളാഴ്ച്ച മുതല്‍ ഷോപ്പംിഗ് സെന്ററുകളും ആരാധനാലയങ്ങളും റെസ്റ്റോറന്റുകളും ഓഫീസുകളും നിയന്ത്രിതമായ രീതിയില്‍ തുറക്കാമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്. ജൂണ്‍ മുപ്പത് വരെയാണ് നിലവില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
കോവിഡ് രോഗികളുടെ എണ്ണത്തില്‍ അമേരിക്ക, ബ്രസീല്‍, റഷ്യ, സ്‌പെയിന്‍, യു.കെ എന്നീ രാജ്യങ്ങള്‍ക്ക് പിന്നിലാണ് ഇന്ത്യ. ഇറ്റലി, പെറു, ജര്‍മ്മനി, തുര്‍ക്കി എന്നീ രാജ്യങ്ങളാണ് ആദ്യ പത്തിലുള്ള മറ്റു രാജ്യങ്ങള്‍.
അതേസമയം ഇന്ത്യയില്‍ കോവിഡ് വ്യാപനം സ്‌ഫോടനാത്മകമായ സ്ഥിതിവിശേഷത്തിലേക്ക് എത്തിയിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന. രാജ്യവ്യാപകമായി ഏര്‍പ്പെടുത്തിയിരിക്കുന്ന ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ഘട്ടം ഘട്ടമായി പിന്‍വലിക്കുന്നത് രോഗവ്യാപനത്തിന്റെ തോത് വര്‍ധിപ്പിക്കുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കുന്നു. നിലവില്‍ ഇന്ത്യയിലെ കോവിഡ് വ്യാപനം ഇരട്ടിയാകുന്നതിന് മൂന്നാഴ്ചയാണ് സമയം വേണ്ടിവരുന്നതെന്നും ലോകാരോഗ്യ സംഘടന ഹെല്‍ത്ത് എമര്‍ജന്‍സീസ് പ്രോഗ്രാം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മൈക്കിള്‍ റയാന്‍ പറയുന്നു.
ഇന്ത്യയിലെ ഓരോ സ്ഥലത്തും കോവിഡ് ഉണ്ടാക്കുന്ന ആഘാതം വ്യത്യസ്തമാണ്. നഗരങ്ങള്‍, ഗ്രാമങ്ങള്‍ എന്നിവിടങ്ങളില്‍ കോവിഡ് സാഹചര്യങ്ങള്‍ തമ്മില്‍ വ്യത്യാസമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കുന്നു. വൈറസ് വ്യാപനം ക്രമാതീതമല്ല, എന്നാല്‍ അത് കൂടിക്കൂടി വരുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ദക്ഷിണേഷ്യയില്‍ ഇന്ത്യയില്‍ മാത്രമല്ല പാകിസ്താന്‍, ബംഗ്ലാദേശ് തുടങ്ങി ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന രാജ്യങ്ങളിലും കോവിഡ് വ്യാപനം ഒരു പൊട്ടിത്തെറിയിലെത്തിയിട്ടില്ലെന്നും റയാന്‍ പറയുന്നു. എന്നാല്‍ അങ്ങനെ സംഭവിക്കാനുള്ള എല്ലാ സാധ്യതകളും നിലനില്‍ക്കുന്നുവെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല