
സ്വന്തം ലേഖകൻ: മഹാരാഷ്ട്രയെയും ഗുജറാത്തിനെയും പിടിച്ചുലച്ച് കോവിഡ്. ഇരുസംസ്ഥാനങ്ങളിലും ആശങ്കാജനകമാണ് സാഹചര്യം. 9915 പേര്‍ക്ക് മഹാരാഷ്ട്രയിലും 4082 പേര്‍ക്ക് ഗുജറാത്തിലും കോവിഡ് സ്ഥിരീകരിച്ചു. മഹാരാഷ്ട്രയില്‍ 432 മരണവും ഗുജറാത്തില്‍ 197 മരണവും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തു.
ഇന്ത്യയുടെ കോവിഡ് ഗ്രാഫില്‍ ആദ്യ രണ്ട് സ്ഥാനത്തും ഈ അയല്സംസ്ഥാനങ്ങളാണ്. രോഗബാധിതരുടെ എണ്ണം പതിനായിരത്തിലേക്ക് മുട്ടിനില്‍ക്കുന്ന മഹാരാഷ്ട്രയും അയ്യായിരത്തിലേക്ക് അടുക്കുന്ന ഗുജറാത്തും. രോഗവ്യാപനത്തിന്റെ തീവ്രത വര്‍ധിക്കുകയാണ് രണ്ടിടത്തും.
ഇരുസംസ്ഥാനങ്ങളുടെയും തലസ്ഥാന നഗരങ്ങളാണ് ഏറ്റവും വലിയ ഹോട്ട്സ്പോട്ടുകള്‍, മുംബൈയും അഹമ്മദാബാദും. പിടിവിട്ടുനില്ക്കുകയാണ് മുംബൈയില്‍ സ്ഥിതി ഗതികള്‍. ഇരുപത്തിനാല് മണിക്കൂറിനിടെ മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്ത 32 മരണങ്ങളില്‍ 26ും മുംബൈയിലാണ്. രോഗികളുടെ എണ്ണം ഏഴായിരത്തിലേക്ക് അടുക്കുന്നു.
പുണെയാണ് മഹാരാഷ്ട്രയില്‍ കോവിഡിന്റെ വിളനിലമായ മറ്റൊരു നഗരം. രണ്ടായിരത്തിലേക്ക് അടുക്കുകയാണ് രോഗബാധിതരുടെ എണ്ണം. സാംഗ്ലി, പിംപിരി ചിന്‍ഞ്ച്വാഡ് മേഖലകളിലും സ്ഥിതി ഗുരുതരമാണ്. 1593 പേരാണ് മഹാരാഷ്ട്രയില്‍ ഇതുവരെ രോഗമുക്തി നേടിയത്. ഗുജറാത്തില്‍ രോഗികളുടെ എണ്ണവുമായി താരതമ്യം ചെയ്യുമ്പോള്‍ മരണനിരക്ക് വളരെ കൂടുതലാണ്.
നാലായിരം പിന്നിട്ട ഗുജറാത്തിലെ രോഗബാധിതരില്‍ മൂവായിരത്തോളം പേരും അഹമ്മദാബാദിലാണ്. ഇരുസംസ്ഥാനങ്ങളിലെയും രോഗവ്യാപനം കൂടിയ മേഖലകളില്‍ മേയ് മൂന്നിന് ശേഷവും കടുത്തനിയന്ത്രണങ്ങള്‍ തുടരുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി കഴിഞ്ഞു.
രാജ്യത്ത് കോവിഡ് ബാധിച്ച് 1074 പേര് മരിച്ചു. 24 മണിക്കൂറിനിടെ 67 പേര് മരിച്ചെന്നും 1718 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. മൊത്തം രോഗികളുടെ എണ്ണം 33,000 കടന്നു.
രാജസ്ഥാനിൽ 2 മരണവും 86 കേസുകളും റിപ്പോർട്ട് ചെയ്തു. മധ്യപ്രദേശിലെ ഇൻഡോറിൽ കോവിഡ് മൂലം 3 പേർ മരിച്ചു. പുതിയ കേസുകൾ 19. മൊത്തം കേസുകൾ 1495. ബീഹാറിൽ 9 കോവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചു. മൊത്തം കേസുകൾ 392 ആയി.
ഡൽഹി ആസാദ് പൂർ പച്ചക്കറി മാർക്കറ്റിലെ 4 വ്യാപാരികൾക്ക് കൂടി രോഗം കണ്ടെത്തി. ഇവിടെ രോഗീ സംഖ്യ 15 ആയി. മേഘാലയയിൽ 11 ജില്ലകളിൽ പത്തും ഹരിത മേഖലയാക്കി.
വടക്കൻ അതിർത്തി മേഖലകളിൽ 20 ലക്ഷം പേരെ കോവിഡ് പരിശോധന നടത്തിയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷ് വർധൻ പറഞ്ഞു. തുറമുഖങ്ങളിൽ 47,000 പേരെയും പരിശോധിച്ചു. മൊത്തം 9 ലക്ഷം പേർ നിരീക്ഷണത്തിലാണെന്ന് ഹർഷ് വർധൻ പറഞ്ഞു.
അതിനിടെ കേന്ദ്രത്തിലും സാലറി ചാലഞ്ച്. അടുത്തവര്‍ഷം മാര്‍ച്ച് വരെ മാസം ഒരുദിവസത്തെ ശമ്പളം നല്കാന് ആഹ്വാനം. തുക പി.എം. കെയര്‍ ഫണ്ടിലേക്ക് മാറ്റുമെന്ന് ധനകാര്യവകുപ്പിലെ റവന്യൂവിഭാഗം വിശദീകരിച്ചു. സംഭാവന നല്കാന് താല്പര്യമുള്ളവര് അറിയിക്കണമെന്നും നിര്‍ദേശം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല