
സ്വന്തം ലേഖകൻ: കോവിഡിന്റെ പശ്ചാത്തലത്തില്‍ പാവപ്പെട്ടവരുടെയും ദരിദ്രരുടെയും കുടുംബങ്ങള്‍ക്ക് സാമൂഹിക സഹായം നല്‍കാനുള്ള ഇന്ത്യന്‍ സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക് പിന്തുണയുമായി ലോകബാങ്ക്. ഇതിന്റെ ഭാഗമായി ഇന്ത്യക്ക് നൂറു കോടി ഡോളര്‍ നല്‍കാനുള്ള തീരുമാനത്തിന് ലോകബാങ്ക് അംഗീകാരം നല്‍കി.
ഇതോടെ കോവിഡ് പ്രതിരോധത്തിന് ലോകബാങ്ക് ഇന്ത്യക്കു ഇതുവരെ നല്‍കിയ ആകെ സഹായം 200 കോടി ഡോളറായി. ഇന്ത്യയുടെ ആരോഗ്യ മേഖലയ്ക്ക് കഴിഞ്ഞമാസം ലോകബാങ്ക് നൂറു കോടിയുടെ സഹായം പ്രഖ്യാപിച്ചിരുന്നു.
നൂറു കോടിയില്‍ 55 കോടി ഡോളര്‍ ഐ.ഡി.എ.(ഇന്റര്‍നാഷണല്‍ ഡെവലപ്‌മെന്റ് അസോസിയേഷന്‍)യില്‍നിന്നും 20 കോടി ഡോളര്‍ ഐ.ബി.ആര്‍.ഡി.(ഇന്റര്‍നാഷണല്‍ ബാങ്ക് ഫോര്‍ റീ കണ്‍സ്ട്രക്ഷന്‍ ആന്‍ഡ് ഡെവല്പമെന്റ്)യില്‍നിന്നുമാണ് നല്‍കുക. ബാക്കിയുള്ള 250 ദശലക്ഷം ഡോളര്‍ 2020 ജൂണ്‍ 30ന് ശേഷം നല്‍കും. 18.5 വര്‍ഷമാണ് കാലാവധി.
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സാമൂഹിക അകലം പാലിക്കലും ലോക്ക്ഡൗണും ഇതിനു മുമ്പില്ലാത്തവിധം ലോകരാജ്യങ്ങളിലെ സര്‍ക്കാറുകള്‍ക്ക് നടപ്പാക്കേണ്ടി വന്നുവെന്ന് ലോകബാങ്ക് കണ്‍ട്രി ഡയറക്ടര്‍(ഇന്ത്യ) ജുനൈദ് അഹമ്മദ് പറഞ്ഞു.
വൈറസ് വ്യാപനത്തെ നിയന്ത്രിക്കാനായി നടപ്പാക്കിയ ഈ നിയന്ത്രണങ്ങള്‍ സമ്പദ്‌വ്യവസ്ഥയെയും തൊഴില്‍-പ്രത്യേകിച്ച് അസംഘടിത മേഖലയിലേതിനെയും ബാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളുമായി നടത്തിയ വെബിനാറിലാണ് ജുനൈദ് അഹമ്മദ് ഇക്കാര്യം വ്യക്തമാക്കിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല