1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 7, 2020

സ്വന്തം ലേഖകൻ: സംസ്ഥാനത്തിന് വീണ്ടും ആശ്വാസദിനം. ഇന്നും ആര്‍ക്കും കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. 5 പേര്‍ രോഗമുക്തി നേടി: ഇനി ചികിത്സയിലുള്ളത് 25 പേര്‍ മാത്രമാണ്. ഇതുവരെ രോഗമുക്തി നേടിയവര്‍ 474. 56 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി.

സംസ്ഥാനത്തിന് തുടര്‍ച്ചയായ ആശ്വാസ ദിനങ്ങളാണ് ഉണ്ടായിരിക്കുന്നത്. മാര്‍ച്ച് 1, 3, 4, 6, 7 തീയതികളിലാണ് ആര്‍ക്കും തന്നെ കോവിഡ് സ്ഥിരീകരിക്കാത്ത ദിനങ്ങളായി കണക്കിൽ രേഖപ്പെടുത്തപ്പെടുന്നത്. അതേസമയം 5 പേരുടെ പരിശോധനാ ഫലം നെഗറ്റീവായിട്ടുമുണ്ട്.

കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 3 പേരുടേയും കാസര്‍ഗോഡ് ജില്ലയിലെ 2 പേരുടേയും പരിശോധനാ ഫലമാണ് നെഗറ്റീവായത്. 474 പേരാണ് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടിയത്. 25 പേരാണ് നിലവില്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 16,693 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 16,383 പേര്‍ വീടുകളിലും 310 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 131 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതുവരെ 35,171 വ്യക്തികളുടെ (ഓഗ്‌മെന്റഡ് സാമ്പിള്‍ ഉള്‍പ്പെടെ) സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

ഇതില്‍ ലഭ്യമായ 34,519 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റിവ് ആണ്. ഇതുകൂടാതെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 3035 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 2337 സാമ്പിളുകള്‍ നെഗറ്റീവ് ആയി.

സംസ്ഥാനത്ത് ഇന്ന് പുതിയ ഹോട്ട് സ്‌പോട്ടുകള്‍ ഇല്ല. അതേസമയം 56 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. സംസ്ഥാനത്ത് നിലവില്‍ ആകെ 33 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.

അതിനിടെ ഇതര സംസ്ഥാനങ്ങളിലെ മലയാളികള്‍ക്ക് കേരളത്തിലെത്താനുള്ള പാസ് വിതരണം നിര്‍ത്തിവെച്ചു. നിലവില്‍ പാസ് ലഭിച്ചവരില്‍ റെഡ്സോണില്‍ നിന്ന് വരുന്നവരെ ക്വാറന്റീന്‍ ചെയ്യുന്ന നടപടി പൂര്‍ത്തിയായ ശേഷമേ ഇനി പാസുകള്‍ അനുവദിക്കൂ. സര്‍ക്കാര്‍ തീരുമാനിച്ചാല്‍ അതിഥി തൊഴിലാളികളെ കൊണ്ടുപോയ ട്രെയിനില്‍ മലയാളികളെ മടക്കിക്കൊണ്ടുവരാമെന്ന് റെയില്‍വെ അറിയിച്ചു.

വിവിധ സംസ്ഥാനങ്ങളിലെ റെഡ്സോണില്‍ നിന്ന് കേരളത്തിലെത്തുന്നവര്‍ 14 ദിവസം സര്‍ക്കാര്‍ ഒരുക്കുന്ന ക്വാറന്റീനില്‍ കഴിയണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പാസ് വിതരണം നിര്‍ത്തിയത്. നേരത്തെ എത്തിയവരുടെയും ഇതിനകം പാസ് അനുവദിച്ചവരുടെയും പരിശോധന, ക്വാറന്റീന്‍ നടപടികള്‍ ഉറപ്പാക്കിയ ശേഷമെ ഇനി പാസുകള്‍ അനുവദിക്കൂ.

അതേസമയം, ഓണ്‍ലൈന്‍ വഴി പാസിന് അപേക്ഷിക്കുന്നതിന് തടസ്സമില്ല. പ്രവാസി മലയാളികള്‍ കൂടി തിരിച്ചുവരുന്നത് കാരണം ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ തിരക്കിലായതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് പാസ് വിതരണം താത്കാലികമായി നിര്‍ത്തിയത്.

മറ്റ് സംസ്ഥാനങ്ങളിലെ മലയാളികളെ തിരിച്ചുകൊണ്ടുവരാന്‍ പ്രത്യേക നോണ്‍ സ്റ്റോപ് ട്രെയിന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും കേന്ദ്രം അനുകൂലമായി പ്രതികരിച്ചിരുന്നില്ല. എന്നാല്‍ അതിഥി തൊഴിലാളികളെ കൊണ്ടുപോയ ട്രെയിനുകളില്‍ അതാത് സംസ്ഥാനങ്ങളിലെ മലയാളികളെ മടക്കിക്കൊണ്ടുവരാന്‍ തയ്യാറാണെന്ന് റയില്‍വെ അറിയിച്ചു. ഇക്കാര്യത്തില്‍ ഇരുസംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാര്‍ തമ്മില്‍ ആശയവിനിമയം നടത്തി ധാരണയിലെത്തിയാല്‍ ട്രെയിനുകള്‍ സര്‍വീസ് നടത്തും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.