
സ്വന്തം ലേഖകൻ: വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായി ആദ്യ ദിനം കേരളത്തിലെത്തിയ രണ്ട് പ്രവാസികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മേയ് ഏഴിന് അബുദാബിയില്‍ നിന്നും ദുബായില്‍ നിന്നും എത്തിയവരില്‍ ഓരോരുത്തര്‍ക്ക് വീതമാണ് രോഗം സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കൊവിഡ് രോഗികളുടെ എണ്ണം സംസ്ഥാനത്ത് ക്രമാതീതമായി ഉയര്‍ന്നാല്‍ കൂടുതല്‍ ആശുപത്രികള്‍ അടക്കമുള്ള വിപുലമായ സംവിധാനമൊരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം കൂടുതല്‍ പ്രവാസികള്‍ക്ക് രോഗം സ്ഥിരീകരിച്ചേക്കാമെന്ന ആശങ്കയും ഉയരുന്നുണ്ട്.
കുവൈത്ത്, ദോഹ, മസ്കറ്റ് എന്നിവിടങ്ങളില്‍നിന്നായി അഞ്ഞൂറിലധികം പ്രവാസികള്‍ക്കൂടി ഇന്ന് കേരളത്തിലെത്തും. കുവൈത്തില്‍നിന്നുള്ള വിമാനം കൊച്ചിയിലേക്ക് പുറപ്പെട്ടു. 177 പേരാണ് വിമാനത്തിലുള്ളത്.
കുവൈത്ത് വിമാനത്താവളത്തിലും കൊവിഡ് റാപിഡ് ടെസ്റ്റ് സംവിധാനങ്ങള്‍ ഉണ്ടായിരുന്നില്ല. തെര്മല്സ ടെസ്റ്റ് നടത്തിയാണ് ആളുകളെ വിമാനത്തില്‍ കയറ്റിയത്. കുവൈത്തില്‍നിന്നുള്ള ലിസ്റ്റില്‍ ഇടം നേടാന്‍ കഴിയാത്ത ഗര്‍ഭിണികള്‍ ഉള്‍പ്പെടെയുള്ളവര്‍ എയര്‍ഇന്ത്യയുടെ ഓഫീസിന് മുന്നില്‍ പ്രതിഷേധിച്ചു.
മസ്കറ്റില്‍നിന്നും കൊച്ചിയിലേക്കുള്ള വിമാനത്തില്‍ 181 പേരാണുണ്ടാവുക. ഇവിടെയും തെര്‍മല്‍ ടെസ്റ്റ് മാത്രമേ ഉള്ളു. ദോഹയില്‍നിന്നുള്ള വിമാനം രാത്രി 7.5നാണ് പുറപ്പെടുക. ദോഹ വിമാനത്തിലെ അറുപത് ശതമാനം യാത്രക്കാരും സ്ത്രീകളാണ്. ഒന്‍പത് കൈക്കുഞ്ഞുങ്ങളും വിമാനത്തിലുണ്ട്.
ബംഗ്ലാദേശിൽ നിന്ന് ഇന്ന് മടങ്ങിയെത്തിയത് 129 പ്രവാസികൾ. ബംഗ്ലാദേശിന്റെ തലസ്ഥാനമായ ധാക്കയിൽ നിന്ന് ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് വിമാനം ഡൽഹി വിമാനത്താവളത്തിൽ എത്തിയത്.
വിദേശ രാജ്യങ്ങളിൽ കുടുങ്ങി കിടക്കുന്ന കൂടുതൽ ഇന്ത്യക്കാരെ മെയ് 15 നുശേഷം തിരിച്ചെത്തിക്കാൻ കേന്ദ്രസർക്കാർ നടപടികൾ തുടങ്ങി. കസാഖ്സ്ഥാൻ, ഉസ്ബെകിസ്താൻ, റഷ്യ, ജർമനി, സ്പെയിൻ, തായ്ലൻഡ് എന്നീ രാജ്യങ്ങളിലുള്ളവരെ അടുത്താഴ്ചയോടെ മടക്കിക്കൊണ്ടു വരാനാണ് തീരുമാനം.
വന്ദേ ഭാരത് മിഷൻ എന്നാണ് ഇന്ത്യക്കാരെ മടക്കിക്കൊണ്ടു വരാനുള്ള ദൗത്യത്തിന് പേരിട്ടിരിക്കുന്നത്. ദൗത്യത്തിെൻറ രണ്ടാംഘട്ടം മേയ് 15 മുതൽ തുടങ്ങും. ആദ്യഘട്ടത്തിൽ മെയ് ഏഴു മുതൽ 15 വരെ 12 രാജ്യങ്ങളിൽ കുടുങ്ങിയ 15,000 ഇന്ത്യക്കാരെ തിരിച്ചെത്തിക്കാൻ 64 വിമാനങ്ങളാണ് സജ്ജമാക്കിയിട്ടുള്ളത്. ഗൾഫ് യുദ്ധത്തിനു ശേഷമുള്ള ഏറ്റവും വലിയ ഒഴിപ്പിക്കലാണ് നടക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല