
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 10 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും, വയനാട്, പാലക്കാട് ജില്ലകളില്‍ നിന്നുള്ള 2 പേര്‍ക്കും കോട്ടയം, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 4 പേര് കഴിഞ്ഞ ദിവസം വിദേശത്ത് നിന്നും 2 പേര് ചെന്നൈയില്‍ നിന്നും വന്നതാണ്. 4 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ഉണ്ടായത്. വയനാട് ജില്ലയില്‍ നിന്നുള്ള 2 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗമുണ്ടായത് ചെന്നൈയില്‍ നിന്നും വന്ന ട്രക്ക് ഡ്രൈവറിലൂടെയാണ്.
മലപ്പുറം ജില്ലയില്‍ നിന്നുള്ള ഒരാളും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള ഒരാളും വയനാടില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരാണ്. ഇവര്‍ക്കും ചെന്നൈയില്‍ നിന്നും വന്ന ട്രക്ക് ഡ്രൈവറിലൂടെയാണ് രോഗമുണ്ടായത്. ഇതോടെ ഈ ട്രക്ക് ഡ്രൈവറില്‍ നിന്നും 10 പേര്‍ക്കാണ് രോഗം പടര്‍ന്നത്. അതേസമയം കൊല്ലം ജില്ലയില്‍ ചികിത്സയിലായിരുന്ന ഒരാളുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവ് ആയിട്ടുണ്ട്. 490 പേരാണ് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടിയത്. 41 പേരാണ് നിലവില്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 34,447 പേര് നിരീക്ഷണത്തിലാണ്. ഇവരില്‍ 33,953 പേര് വീടുകളിലും, 494 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 168 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതുവരെ 39,380 വ്യക്തികളുടെ (ഓഗ്മെന്റഡ് സാമ്പിള്‍ ഉള്‍പ്പെടെ) സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 38,509 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റിവ് ആണ്.
ഇതു കൂടാതെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 4268 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 4065 സാമ്പിളുകള്‍ നെഗറ്റീവ് ആയി. സംസ്ഥാനത്ത് ഇന്ന് പുതിയ ഹോട്ട് സ്പോട്ടില്ല. നിലവില്‍ ആകെ 34 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്.
എസ്.എസ്.എല്‍.സി, ഹയര്‍സെക്കന്ററി പരീക്ഷകള്‍ മെയ് 26 മുതല്‍
ലോക് ഡൗണിനെ തുടര്‍ന്ന് മാറ്റിവെച്ച എസ്.എസ്.എല്‍.സി, ഹയര്‍സെക്കന്ററി പരീക്ഷകള്‍ മെയ് 26 മുതല്‍ നടത്താൻ തീരുമാനം. ടൈംടേബിള്‍ ക്രമീകരിച്ചു. പത്താം തരം പരീക്ഷകള്‍ ഉച്ചയ്ക്ക് ശേഷമായിരിക്കും നടത്തുക. 26 ന് കണക്ക് , 27ന് ഫിസിക്സ്, 28 ന് കെമ്സ്ട്രി പരീക്ഷകള്‍ നടക്കും.അതേസമയം, പ്ലസ്ടു പരീക്ഷകള്‍ രാവിലെയിരിക്കും നടക്കുക. 26 മുതല്‍ 30 വരെയാണ് പ്ലസ് ടു പരീക്ഷകള്‍ ക്രമീകരിച്ചിരിക്കുന്നത്.
പ്ലസ് വണ്‍ പരീക്ഷകള്‍ 26 മുതല്‍ 30വരെയുള്ള തിയതികളിലാണ്. പ്ലസ് വണ്‍ പരീക്ഷകളില്‍ 26 മുതല്‍ 28വരെയുള്ള പരീക്ഷകള്‍ രാവിലെയും 29, 30 തിയതികളിലെ പരീക്ഷ ഉച്ചയ്ക്ക് ശേഷവുമാണ് ക്രമീകരിച്ചിരിക്കുന്നത്.
ബസ് ചാര്‍ജ് വര്‍ധിപ്പിക്കാന്‍ തീരുമാനം
കൊവിഡ് പ്രതിസന്ധി നിലില്‍ക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധിപ്പിക്കാന്‍ സംസ്ഥാന മന്ത്രിസഭായോഗത്തില്‍ തീരുമാനം. സാമൂഹ്യ അകലം പാലിച്ച് സര്‍വ്വീസ് നടത്തുമ്പോഴുള്ള നഷ്ടം നികത്താനാണ് ചാര്‍ജ് കൂട്ടുന്നത്.
സാമൂഹിക അകലം പാലിച്ച് ബസ് സര്‍വീസുകള്‍ നടത്തുന്ന സാഹചര്യത്തില്‍ കനത്ത നഷ്ടമായിരിക്കും ഉണ്ടാവുകയെന്ന് ബസ് ഉടമകള്‍ നേരത്തെ സര്‍ക്കാരിനോട് അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ബസ്ചാര്‍ജ് കൂട്ടാനുള്ള തീരുമാനമായത്.
ബസ് ഉടമകളുടെ ആവശ്യം സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു. ബസ് ചാര്‍ജ് വര്‍ധിപ്പിക്കാനുള്ള ആവശ്യം ന്യായമാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
ഒരു സീറ്റില്‍ ഒരാള്‍ എന്ന രീതിയില്‍ ബസ് സര്‍വീസ് നടത്തുന്നത് ബസ് ഉടമകള്‍ക്ക് കനത്ത നഷ്ടമുണ്ടാക്കും. യാത്രാ നിരക്ക് കൂട്ടുക, ഇന്ധന സബ്സിഡി അനുവദിക്കുക, വാഹന നികുതി പൂര്‍ണമായി ഒഴിവാക്കുക എന്നിവയാണ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന് ആവശ്യപ്പെട്ടിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല