1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 31, 2020

സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 61 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ അറിയിച്ചു. പാലക്കാട് ജില്ലയില്‍ നിന്നുള്ള 12 പേര്‍ക്കും കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 7 പേര്‍ക്കും കൊല്ലം, ആലപ്പുഴ ജില്ലകളില്‍ നിന്നുള്ള 6 പേര്‍ക്ക് വീതവും തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളില്‍ നിന്നുള്ള 4 പേര്‍ക്ക് വീതവും തൃശൂര്‍, മലപ്പുറം, വയനാട് ജില്ലകളില്‍ നിന്നുള്ള 3 പേര്‍ക്ക് വീതവും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 2 പേര്‍ക്കും എറണാകുളം ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

ഇതില്‍ 20 പേര്‍ വിദേശത്ത് നിന്നും (യു.എ.ഇ.-8, കുവൈറ്റ്-5, ഒമാന്‍-4, സൗദി അറേബ്യ-1, ഖത്തര്‍-1, മാലിദ്വീപ്-1) 37 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ (മഹാരാഷ്ട്ര-20, തമിഴ്‌നാട്-6, ഡല്‍ഹി-5, കര്‍ണാടക-4, ഗുജറാത്ത്-1, രാജസ്ഥാന്‍-1) നിന്നും വന്നതാണ്. 4 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. പാലക്കാട്, കൊല്ലം ജില്ലകളിലുള്ള 2 പേര്‍ക്ക് വീതമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

രോഗം സ്ഥിരികരിച്ച് ചികിത്സയിലായിരുന്ന 15 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയിട്ടുണ്ട്. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 5 പേരുടെയും (ഒരു കാസര്‍ഗോഡ് സ്വദേശി), കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 4 പേരുടെയും പത്തനംതിട്ട, മലപ്പുറം ജില്ലകളില്‍ നിന്നുള്ള 2 പേരുടെ വീതവും തിരുവനന്തപുരം, എറണാകുളം ജില്ലകളില്‍ നിന്നുള്ള ഓരോരുത്തരുടെ വീതവും പരിശോധനഫലമാണ് നെഗറ്റീവ് ആയത്. ഇതോടെ 670 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 590 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി.

എയര്‍പോര്‍ട്ട് വഴി 19,662 പേരും സീപോര്‍ട്ട് വഴി 1621 പേരും ചെക്ക് പോസ്റ്റ് വഴി 1,00,572 പേരും റെയില്‍വേ വഴി 9796 പേരും ഉള്‍പ്പെടെ സംസ്ഥാനത്ത് ആകെ 1,31,651 പേരാണ് എത്തിയത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,34,654 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 1,33,413 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 1241 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 208 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 3099 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇതുവരെ 67,371 വ്യക്തികളുടെ (ഓഗ്‌മെന്റഡ് സാമ്പിള്‍ ഉള്‍പ്പെടെ) സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 64,093 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റീവ് ആണ്. ഇതുകൂടാതെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 12,506 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 11,604 സാമ്പിളുകള്‍ നെഗറ്റീവ് ആയി.

ഇന്ന് 10 പ്രദേശങ്ങളെ കൂടി ഹോട്ട് സ്‌പോട്ടുകളാക്കി. കാസര്‍ഗോഡ് ജില്ലയിലെ ബദിയടുക്ക, പിലിക്കോട്, പാലക്കാട് ജില്ലയിലെ പല്ലശ്ശന, പുതുനഗരം, കണ്ണൂര്‍ ജില്ലയിലെ തലശേരി മുന്‍സിപ്പാലിറ്റി, കൊല്ലം ജില്ലയിലെ പന്മന, പുനലൂര്‍ മുന്‍സിപ്പാലിറ്റി, കുളത്തൂപ്പുഴ, ആര്യങ്കാവ്, തെന്മല എന്നീ പ്രദേശങ്ങളാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴ, ആര്യങ്കാവ്, തെന്മല എന്നീ ഹോട്ട് സ്‌പോട്ടുകളില്‍ കണ്ടൈന്‍മെന്റ് സോണുകളില്ല. നിലവില്‍ ആകെ 116 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.

അതിനിടെ ലോക്ക്ഡൗണിൽ കേന്ദ്രം പ്രഖ്യാപിച്ച ഇളവുകളിൽ ആശങ്ക പ്രകടിപ്പിച്ച് കേരളം. അന്തർ സംസ്ഥാന യാത്രകൾക്ക് പാസുകൾ തുടരാനാണ് സംസ്ഥാനത്തിന്‍റെ തീരുമാനം. ആരാധനാലയങ്ങൾ തുറക്കുന്നതിലടക്കം വിശദമായ കൂടിയാലോചന നടത്തും. സംസ്ഥാനത്തെ ഇളവിലും നിയന്ത്രണങ്ങളിലും അന്തിമ തീരുമാനം നാളെ ഉണ്ടാകും.

അൺലോക്ക് എന്ന പേരിൽ ജൂൺ എട്ട് മുതൽ വലിയ ഇളവുകളാണ് കേന്ദ്രം പ്രഖ്യാപിച്ചത്. പക്ഷേ കേന്ദ്രനിർദ്ദേശപ്രകാരം എല്ലാ മേഖലകളും കേരളം തുറന്ന് കൊടുക്കാനിടയില്ല. പാസ്സില്ലാതെയുള്ള അന്തർ സംസ്ഥാന യാത്രകളാണ് സംസ്ഥാനത്തിന്‍റെ പ്രധാന ആശങ്ക. മറ്റ് സംസ്ഥാനങ്ങളിലെ അതിതീവ്രമേഖലകളിൽ നിന്നും ഒരു നിയന്ത്രണവുമില്ലാതെ ആളുകൾ എത്തുന്നതിൽ ആരോഗ്യമേഖലയിലെ വിദഗ്ധർ ഇതിനകം സർക്കാറിനെ ആശങ്ക അറിയിച്ചുകഴിഞ്ഞു. പാസ് തുടരണമെന്നാണ് കേരളത്തിന്‍റെ നിലപാട്.

ആരാധനാലയങ്ങൾ തുറന്ന് കൊടുക്കുന്നതിലും കേരളത്തിന് ആശങ്കയുണ്ട്. മുഖ്യമന്ത്രി മതമേലധ്യക്ഷന്മാരടക്കമുള്ളവരുമായി ആലോചിച്ച ശേഷമാകും അന്തിമതീരുമാനമെടുക്കുക. ആരാധനാലയങ്ങൾ തുറന്നാൽ തന്നെ കർശനമായി നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. മാളുകളിലും ഹോട്ടലുകളിലും ഒരു സമയത്ത് എത്തുന്നവരുടെ എണ്ണവും പരിമിതപ്പെടുത്തും.

ഒരാഴ്ചയിലേറെയായി സംസ്ഥാനത്ത് രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിലാണ് ഇളവുകൾ അതേപടി സ്വീകരിക്കാൻ കേരളം വിമുഖത കാണിക്കുന്നത്. നാളെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേരുന്ന ഉന്നതതലയോഗം വിശദമായ ചർച്ച ചെയ്തശേഷം മാർഗ്ഗനിർദ്ദേശങ്ങൾ ഇറക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.