1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 5, 2020

സ്വന്തം ലേഖകൻ: വുഹാനില്‍ ഒരു മാര്‍ക്കറ്റില്‍ നിന്നാണ് കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടത്. ചെന്നൈയില്‍ കോയമ്പേട് മാര്‍ക്കറ്റ് രോഗവ്യാപനത്തിന്റെ പ്രധാന കേന്ദ്രമായി മാറുകയാണ്. ലോക്കഡൌൺ പ്രഖ്യാപിച്ച ശേഷവും കോയമ്പേട് മാര്‍ക്കറ്റില്‍ വ്യാപാരം തടസ്സമേതുമില്ലാതെ തുടര്‍ന്നു. സാമൂഹികമായ അകലം പാലിക്കലോ മാസ്‌ക് ധരിക്കലോ ഉണ്ടായില്ല.

മുപ്പതിനായിരത്തോളം ആളുകളാണ് ഓരോ ദിവസവും പഴവും പച്ചക്കറിയും പൂക്കളുമെല്ലാം വാങ്ങാനായി മാര്‍ക്കറ്റില്‍ കയറിയിറങ്ങിയത്. മാധ്യമങ്ങളും ചില പൊതുപ്രവര്‍ത്തകരും ശക്തമായ മുന്നിറിയിപ്പ് നല്‍കിയെങ്കിലും അവഗണിക്കപ്പെട്ടു. പതിയെ വൈറസ് നഗരത്തിലെ എല്ലായിടത്തേക്കും പരന്നു. ആരോഗ്യ പ്രവര്‍ത്തകരും പോലീസുകാരും ശുചീകരണത്തൊഴിലാളികളും മാധ്യമപ്രവര്‍ത്തകരും തുടങ്ങി സമൂഹത്തിന്റെ പല ഭാഗത്തുള്ളവര്‍ രോഗികളായി. അപ്പോഴും കോയമ്പേട് കച്ചവടം പൊടിപൊടിച്ചു.

സമീപത്തെ കാഞ്ചീപുരം, ചെങ്കല്‍പ്പേട്ട്, തിരുവള്ളൂര്‍ തുടങ്ങിയ ജില്ലകളിലേക്കുള്ള പഴവും പച്ചക്കറിയും പൂവുമെല്ലാം എത്തുന്ന വലിയ മാര്‍ക്കറ്റാണ് ചെന്നൈ മഹാനഗരത്തില്‍ 295 ഏക്കര്‍ പരന്നു കിടക്കുന്ന കോയമ്പേട്. പതിനായിരം തൊഴിലാളികളുണ്ട് മാര്‍ക്കറ്റില്‍. അമ്പതിനായിരത്തോളം പേര്‍ ദിനംപ്രതി കയറിയിറങ്ങും. സംസ്ഥാനത്തിന്റെ ഏതാണ്ടെല്ലാ ഭാഗത്തുനിന്നും ആളുകള്‍ ചരക്ക് കയറ്റിയും ചരക്കെടുക്കാനും കോയമ്പേടെത്തും.

ഏപ്രില്‍ 24-ന് ഒരു പച്ചക്കറി വില്‍പ്പനത്തൊഴിലാളിക്ക് കോവിഡ് സ്ഥിരീകരിച്ചു. പിറ്റേന്ന് കോയമ്പേടുനിന്ന് പച്ചക്കറി വാങ്ങി ഉന്തുവണ്ടിയില്‍ വില്‍പ്പന നടത്തിയ ആളില്‍നിന്ന് അമ്പത്തൂരിലെ തെരുവില്‍ 13 പേര്‍ക്ക് വൈറസ് പകര്‍ന്നു. കോയമ്പേടില്‍ ബാര്‍ബര്‍ കട നടത്തുന്നയാള്‍ ഉൾപ്പെടെ പല മേഖലകളിലുള്ളവർക്ക് രോഗം പകര്‍ന്നു.

3000 കടകളുള്ള കോയമ്പേട് മാർക്കറ്റിൽ വന്ന 215 പേരാണ് ഒരു ദിവസം കൊണ്ട് കൊവിഡ് രോഗികളായി മാറിയത്. ആകെ ചെന്നൈയിലെ രോഗികളുടെ എണ്ണം 266 എന്നതും ഓർക്കണം.ഇത്രയധികം പൊസിറ്റീവ് കേസുകൾ വന്നതോടെ ഇവരുമായി സമ്പർക്കം ഉണ്ടായവരെ കണ്ടെത്തുക എന്ന വലിയ ജോലിയിലാണ് അധികാരികൾ ഇപ്പോൾ. ഇവിടെ വന്നവരുമായി ബന്ധമുള്ള ചിലർ കേരളത്തിൽ വരെ എത്തിയതായി അറിവ് കിട്ടിയിട്ടുണ്ട്.

രോഗം സമൂഹ വ്യാപന ഘട്ടത്തിലേക്കു കടന്നതോടെ, ചികിൽസയ്ക്കു കൂടുതൽ സൗകര്യമൊരുക്കാൻ ചെന്നൈ കോർപറേഷൻ ശ്രമം തുടങ്ങി. കല്യാണ മണ്ഡപങ്ങൾക്ക് ഏറ്റെടുക്കൽ നോട്ടിസ് നൽകി.

ഉന്തുവണ്ടിയില്‍ പച്ചക്കറി വിറ്റ ആളുകളില്‍ നിന്ന് നഗരത്തിന്റെ തെരുവുകളിലേക്ക് വൈറസ് പടര്‍ന്നു. കോയമ്പേട് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡെപ്യൂട്ടി കമ്മീഷണര്‍ ഉള്‍പ്പെടെ മൂന്നു പോലീസുകാര്‍, ശുചീകരണത്തൊഴിലാളികള്‍, അഗ്നിശമനാസേന ജീവനക്കാര്‍, രോഗികളുടെ എണ്ണം കൂടി. കാലിയായ പച്ചക്കറി വണ്ടികളില്‍ നാട്ടിലേക്ക് മടങ്ങിയ 7,500 തൊഴിലാളികള്‍ നിരീക്ഷണത്തിലാണ്.

ഒടുവിലത്തെ കണക്ക് പ്രകാരം 450 പേര്‍ക്ക് കോയമ്പേടിൽ നിന്ന് കോവിഡ് പകര്‍ന്നു. ചെന്നൈ മുതല്‍ തെങ്കാശി വരെ സംസ്ഥാനത്തെ പല ഭാഗത്തായി 17 ഓളം ജില്ലകളില്‍ കോയമ്പേടുനിന്ന് രോഗവ്യാപനം. വയനാട്ടില്‍ കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചയാള്‍ കോയമ്പേട് വന്ന് തിരിച്ച പോയതാണെന്ന് കണ്ടെത്തിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.