സ്വന്തം ലേഖകൻ: പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്ത വിളക്ക് തെളിയിക്കല്‍ ക്യാംപെയിന് പിന്തുണയുമായി ഇന്ത്യൻ സിനിമ താരങ്ങൾ. ഇന്ന് (ഏപ്രിൽ 5) രാത്രി ഒമ്പത് മണിക്ക് വീട്ടിൽ വൈദ്യുത വിളക്കുകള്‍ ഓഫ് ചെയ്ത് ഒമ്പത് മിനിറ്റ് നേരം വീടിന് മുന്നിൽ ദീപം തെളിയിച്ച് കോവിഡിനെതിരായ പോരാട്ടത്തിലെ നമ്മുടെ ഒരുമ കാണിക്കണമെന്നും ഐക്യദാർഢ്യം പ്രഖ്യാപിക്കണമെന്നും ആയിരുന്നു മോദി പറഞ്ഞത്.
മോഹൻലാലും മമ്മൂട്ടിയും അമിതാഭ് ബച്ചനും രാം ചരണും ഉൾപ്പെടെ നിരവധി പേരാണ് മോദിയുടെ അഭ്യർഥനയ്ക്ക് പിന്തുണയുമായി എത്തിയത്. കോവിഡ് എന്ന് മഹാവിപത്തിനെതിരെ ഒറ്റകെട്ടായി ഒറ്റ മനസോടെ എല്ലാ കഷ്ട നഷ്ടവും സഹിച്ച് പോരാടുന്ന ഈ സന്ദര്‍ഭത്തില്‍ ബഹുമാനപ്പെട്ട പ്രധാനമന്ത്രിയുടെ അഭ്യര്‍ത്ഥന പ്രകാരം ഏപ്രില്‍ 5 ന് രാത്രി 9 മണിക്ക് 9 മിനിറ്റ് നേരം തെളിയിക്കുന്ന ഐക്യ ദീപത്തിന് എല്ലാ പിന്തുണയെന്നും മമ്മൂട്ടി പറഞ്ഞു.
വീഡിയോ സന്ദേശത്തിലായിരുന്നു പ്രധാനമന്ത്രിയുടെ ആഹ്വാനം. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടാണ് പ്രധാനമന്ത്രി സംസാരിച്ചത്.
“കൊറോണ വെെറസിനെ നമ്മൾ ഒന്നിച്ചു പ്രതിരോധിക്കണം. ലോക്ക് ഡൗൺ കാലത്ത് ഒറ്റയ്‌ക്കാണെന്ന് ആരും വിചാരിക്കേണ്ട. നമ്മൾ ഒന്നിച്ചാണ് ഇതിനെതിരെ പോരാടുന്നത്. കോവിഡിനെ പ്രതിരോധിക്കാൻ രാജ്യം നടപ്പിലാക്കിയ ലോക്ക് ഡൗൺ ലോകശ്രദ്ധ നേടി. മറ്റ് രാജ്യങ്ങൾ ഇന്ത്യയുടെ നടപടി മാതൃകയാക്കുകയാണ്. ജനങ്ങൾ നല്ല രീതിയിൽ സഹകരിച്ചു. ജനങ്ങളുടെ സഹകരണം വലിയ മാതൃകയാണ്. മാർച്ച് 22 ലെ ജനതാ കർഫ്യൂവും മറ്റ് രാജ്യങ്ങൾക്ക് മാതൃകയായി,” വീഡിയോ സന്ദേശത്തിൽ പ്രധാനമന്ത്രി പറഞ്ഞു.
രാജ്യം മുഴുവനും രാത്രി ഒൻപതുമണിക്ക് ഒൻപതുമിനിറ്റ് നേരം ദീപം തെളിയിക്കണമെന്നാണ് പ്രധാനമന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ, ബിഹാറിന്റെ തലസ്ഥാനമായ പാട്നയിൽ ചെരാതുകൾ വാങ്ങിക്കൂട്ടുന്ന തിരക്കിലാണ് ആളുകൾ. പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ തുടർന്നാണ് ഞായറാഴ്ച പാട്നയിലെ ആളുകൾ ചെരതുകൾ വാങ്ങിക്കൂട്ടിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല