
സ്വന്തം ലേഖകൻ: കോവിഡിനെ നേരിടാൻ ധൈര്യവും ആത്മവിശ്വാസവുമാണ് ഏറ്റവും പ്രധാനമെന്ന് രോഗത്തെ അതിജീവിച്ച മലയാളി നഴ്സ്. അജ്മാൻ ആമിന ആശുപത്രിയിൽ നഴ്സ് ആയ കോട്ടയം സൗത്ത് പാമ്പാടി സ്വദേശിനി സബിനി ഏബ്രഹാം ഒറ്റയാഴ്ചകൊണ്ടാണ് കോവിഡിനെ തോൽപിച്ച് ജീവിതത്തിലേക്കു മടങ്ങിയെത്തിയത്.
കോവിഡ് ആണെന്നു ഉറപ്പിച്ചതോടെ കടുത്ത ആശങ്ക തോന്നിയെങ്കിലും ഭർത്താവും സഹപ്രവർത്തകരും ധൈര്യം പകർന്നു. അകൽച്ചയോ പേടിയോ സഹതാപമോ കാണിക്കാതെ എല്ലാവരും ഒപ്പം നിന്നപ്പോൾ ആത്മവിശ്വാസം വർധിച്ചു. രോഗത്തിനു മുന്നിൽ പകച്ചു നിൽക്കാതെ ധൈര്യപൂർവം നേരിടുകയാണു വേണ്ടതെന്നും സബിനി പറയുന്നു.
നേരിയ പനി, വിറയൽ, ചുമ, തൊണ്ടവേദന, ചെറിതോതിൽ ശ്വാസംമുട്ടൽ തലവേദന എന്നിവയുണ്ടായപ്പോൾ ജോലി ചെയ്യുന്ന ആശുപത്രിയിലെ ഡോക്ടറെ കാണുകയായിരുന്നു. എക്സ്റേയും ഇസിജിയും എടുക്കുകയും രക്തം പരിശോധിക്കുകയും ചെയ്തു. ആന്റിബയോട്ടിക് ഉൾപ്പെടെയുള്ള മരുന്നുകൾ കഴിച്ച് ഒരാഴ്ച വീട്ടിൽ ക്വാറന്റീനിൽ കഴിയാനായിരുന്നു ഡോക്ടറുടെ നിർദേശം.
ഒരാഴ്ചയ്ക്കു ശേഷം ആശുപത്രിയിൽ എത്തി കോവിഡ് പരിശോധനയ്ക്കു സാംപിൾ കൊടുത്തു. ഒരാഴ്ചയ്ക്കുള്ളിൽ ആശുപത്രിയിലെ ഇൻഫക് ഷൻ കൺട്രോൾ വിഭാഗത്തിൽ നിന്നു വിളിയെത്തി- രോഗം കോവിഡ് തന്നെ. ആരോഗ്യമന്ത്രാലയത്തിൽ നിന്ന് ആശുപത്രിയിലേക്കു വിളിച്ച് അറിയിക്കുകയായിരുന്നു. ഫിലിപ്പീൻസ് സ്വദേശിനിയായ മറ്റൊരു നഴ്സിനും രോഗം സ്ഥിരീകരിച്ചിരുന്നു.
ഇതിനിടെ ഭർത്താവ് കിഷോർസൺ പരിശോധനയ്ക്കു വിധേയമായെങ്കിലും രോഗമില്ലെന്നു സ്ഥിരീകരിച്ചു. രോഗംവന്നു കിടക്കുകയാണെന്നു പലപ്പോഴും തോന്നിയില്ല. ആത്മവിശ്വാസത്തിനും പ്രാർഥനയ്ക്കും ഫലമുണ്ടായി. ഒരാഴ്ച കഴിഞ്ഞു പരിശോധിച്ചപ്പോൾ ഫലം നെഗറ്റീവ് ആവുകയും ചെയ്തു.
ഐസോലേഷൻ സമയത്ത് വീട്ടിലേക്കു സ്ഥിരമായി വിളിക്കാൻ കഴിഞ്ഞിരുന്നു. കുട്ടികൾ രണ്ടും നാട്ടിലായിരുന്നത് ഒരു തരത്തിൽ ആശ്വാസമായി. അല്ലെങ്കിൽ അവർക്കും രോഗം പകരുമായിരുന്നു. ദിവസവും വിഭവസമൃദ്ധമായ ഭക്ഷണമാണു ലഭിച്ചിരുന്നതെങ്കിലും വിശപ്പ് തീരെയുണ്ടായിരുന്നില്ല. എങ്കിലും സഹപ്രവർത്തകർ നിർബന്ധിച്ചു കഴിപ്പിച്ചു.
രാവിലെ 7.30ന് ബ്രഡ്, പാൽ, പഴങ്ങൾ, മുട്ട എന്നിവയെത്തും. 10.30 ആകുമ്പോൾ ചായയും ലഘുഭക്ഷണവും. ചോറ്, കോഴിയിറച്ചി, മത്സ്യം, പരിപ്പു കറി, പച്ചക്കറി, സാലഡ് എന്നിവയാണ് ഉച്ചവിഭവങ്ങൾ. ഒാരോ ദിവസവും മാറ്റമുണ്ടാകും. വൈകിട്ട് ചായയും ലഘുഭക്ഷണവും. ചോറും കോഴിയിറച്ചി സഹിതമുള്ള വിഭവങ്ങളുമാണ് അത്താഴം. ഇന്ത്യൻ രീതിയിൽ തയാറാക്കിയ ഭക്ഷണമാണ് നൽകിയത്.
സബിനിക്കൊപ്പം ചികിത്സയിലായിരുന്ന ഫിലീപ്പീൻസ് സ്വദേശിനിയും സുഖം പ്രാപിച്ചു. വമ്പൻ സ്വീകരണമൊരുക്കിയാണ് ഇരുവരെയും ആശുപത്രി അധികൃതർ ജീവിതത്തിലേക്കു വരവേറ്റത്. കൈനിറയെ സമ്മാനങ്ങൾ നൽകുകയും ചെയ്തു. ചികിത്സയടക്കം എല്ലാം സൗജന്യമായിരുന്നു. 23 ന് ആശുപത്രി വിട്ടെങ്കിലും 14 ദിവസം വീട്ടിൽ ക്വാറന്റീനിൽ കഴിയണം.
തുടർന്നു വീണ്ടും കോവിഡ് പരിശോധനയ്ക്കു വിധേയമായി രോഗമില്ലെന്ന് സ്ഥിരീകരിച്ച് ജോലിയിൽ പ്രവേശിക്കണം. 6 വയസ്സുള്ള മകളും രണ്ടര വയസ്സുള്ള മകനും നാട്ടിൽ മാതാപിതാക്കളോടൊപ്പമാണ്. ഇവരെ കൊണ്ടുവരാൻ തുടങ്ങുമ്പോഴാണ് കോവിഡ് നിയന്ത്രണങ്ങൾ വന്നത്. യുഎഇ കോവിഡ് മുക്തമായി എത്രയും വേഗം മക്കളെ കൊണ്ടുവരാൻ കാത്തിരിക്കുകയാണ് സബിനിയും ഷാർജയിൽ സ്വകാര്യ കമ്പനി ജീവനക്കാരനായ ഭർത്താവ് കിഷോറും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല