1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 5, 2020

സ്വന്തം ലേഖകൻ: ഒന്നാം ലോക യുദ്ധകാലത്തിന് ശേഷം ഏറ്റവും വലിയ രക്ഷാ പ്രവര്‍ത്തനത്തിനാണ് ഇന്ത്യ ഒരുങ്ങുന്നത്. ഒരാഴ്ചക്കിടെ 15000ത്തോളം പേരെയാണ് നാട്ടിലെത്തിക്കാന്‍ പോകുന്നത്. രണ്ട് ലക്ഷത്തോളം പേര്‍ എംബസി വഴി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എല്ലാവരെയും രണ്ടു ഘട്ടങ്ങളായി നാട്ടിലെത്തിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്.

എന്നാല്‍ ഇതൊന്നുമല്ല വിഷയം. പ്രവാസികള്‍ വളരെ പ്രയാസത്തിലാണ്. ഈ വേളയില്‍ തിരിച്ചുവരവിനുള്ള ചെലവ് പ്രവാസികള്‍ തന്നെ വഹിക്കണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്. ചില രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികളുടെ നാട്ടിലേക്കുള്ള മടക്കത്തിന് ഒരു ലക്ഷത്തോളം രൂപ വരെ ചെലവാകും.

യുഎഇയില്‍ നിന്നാണ് ആദ്യഘട്ടത്തില്‍ ഒഴിപ്പിക്കല്‍ ആരംഭിക്കുന്നത്. ഇവിടെ നിന്ന് മടങ്ങുന്ന പ്രവാസിക്ക് 13000 രൂപ ചെലവ് വരുമെന്നാണ് കരുതുന്നത്. ഓരോ രാജ്യങ്ങളില്‍ നിന്ന് മടങ്ങുന്നവര്‍ക്കും ചെലവില്‍ വ്യത്യാസം വരും. സ്‌പെഷ്യല്‍ വിമാന യാത്ര ആയതിനാലാണ് ചെലവ് വര്‍ധിക്കുന്നത്.

അങ്ങോട്ടും ഇങ്ങോട്ടുമുള്ള യാത്ര നടക്കുന്നില്ല. ഒരു ഭാഗത്തേക്ക് മാത്രമാണ് യാത്രക്കാരുണ്ടാകുക. അതുകൊണ്ടുതന്നെ വിമാന കമ്പനികള്‍ക്ക് സാമ്പത്തിക പ്രതിസന്ധിയാണെന്നാണ് സര്‍ക്കാര്‍ ഭാഷ്യം. യുഎഇയില്‍ നിന്ന് ഈടാക്കുന്നതിനേക്കാള്‍ അധികം തുക സൗദിയില്‍ നിന്ന് വേണ്ടി വരും.

യൂറോപ്പില്‍ നിന്ന് ഇന്ത്യയിലെത്താന്‍ ആഗ്രഹിക്കുന്ന പ്രവാസിക്ക് 50000 രൂപ വരെ ചെലവാകും. അമേരിക്കയില്‍ നിന്ന് വരുന്നവര്‍ക്ക് ഒരു ലക്ഷം രൂപയാണ് ചെലവ് സാധ്യതയുള്ളത്. വിമാനം വഴി മാത്രമല്ല, ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും മാലദ്വീപില്‍ നിന്നും കപ്പല്‍ വഴിയും ഒഴിപ്പിക്കല്‍ നടത്താനും ശ്രമം തുടങ്ങിയിട്ടുണ്ട്.

വ്യാഴാഴ്ചയാണ് പ്രവാസികള്‍ എത്തി തുടങ്ങുക. അന്ന് 2300 പേര്‍ ഇന്ത്യയിലെത്തും. ഓരോ വിമാനത്തിലും എല്ലാ സീറ്റിലും യാത്രക്കാരെ ഇരുത്തില്ല. സാമൂഹിക അകലം പാലിച്ചാകും യാത്ര. അതുകൊണ്ടുതന്നെ 300ല്‍ താഴെ യാത്രക്കാര്‍ മാത്രമേ ഒരു വിമാനത്തില്‍ വരൂ എന്നാണ് റിപ്പോര്‍ട്ടുകള്‍.

യാത്രാ ചെലവ് പ്രവാസികള്‍ സ്വന്തമായി വഹിക്കണമെന്ന് വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി പറഞ്ഞു. രാജ്യത്തെത്തിയാല്‍ എല്ലാവരും 14 ദിവസം ക്വാറന്റൈനിലാകും. സൗകര്യങ്ങള്‍ സംസ്ഥാനങ്ങള്‍ ഒരുക്കും. ആദ്യ ആഴ്ചയില്‍ എയര്‍ ഇന്ത്യ മാത്രമാകും സര്‍വീസ് നടത്തുക. തൊട്ടടുത്ത ആഴ്ച സ്വകാര്യ വിമാന കമ്പനികളെയും പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.

കൊറോണ രോഗമില്ലെന്ന് ഉറപ്പുള്ളവരെ മാത്രമേ നാട്ടിലേക്ക് കൊണ്ടുവരൂ എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നാട്ടിലെത്തിയാല്‍ വൈദ്യ പരിശോധന നടത്തും. 14 ദിവസം ക്വാറന്റൈനിലിരിക്കണം. ആദ്യഘത്തില്‍ പ്രയാസം നേരിടുന്നവരെയാണ് പരിഗണിക്കുക. രണ്ടാംഘട്ടത്തില്‍ ബാക്കിയുള്ളവരെയും.

13 രാജ്യങ്ങളില്‍ നിന്നായി ഏഴ് ദിവസത്തിനിടെ 64 വിമാന യാത്രകളാണ് നടത്താന്‍ തീരുമാനിച്ചിട്ടുള്ളത്. 14800 പേരെ ഒരാഴ്ചക്കിടെ നാട്ടിലെത്തിക്കും. ഈ യാത്രയ്ക്ക് എയര്‍ ഇന്ത്യയെയും എയര്‍ ഇന്ത്യ എക്‌സ്പ്രസിനെയുമാണ് ഉപയോഗിക്കുക. ജിസിസി രാജ്യങ്ങള്‍ക്ക് പുറമെ, അമേരിക്ക, ബ്രിട്ടന്‍, സിംഗപ്പൂര്‍, മലേഷ്യ, ഫിലിപ്പീന്‍സ്, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്നും സര്‍വീസുണ്ട്.

ലണ്ടനില്‍ നിന്ന് മുംബൈയിലേക്കുള്ള യാത്രയ്ക്ക് 50000 രൂപയാണ് ചെലവാകുക. ലണ്ടനില്‍ നിന്ന് അഹമ്മദാബാദിലേക്കും അത്ര തന്നെ വരും. ബെംഗളൂരു, ദില്ലി വിമാനത്താവളങ്ങളിലേക്കും 50000 രൂപയാണ് ചെലവാകുക. അതേസമയം, അമേരിക്കയിലെ ചിക്കാഗോയില്‍ നിന്ന് ഹൈദരാബാദിലെത്താന്‍ ഒരു ലക്ഷം രൂപ ചെലവ് വരുമെന്ന് വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി പറഞ്ഞു.

പ്രവാസികള്‍ ഇന്ത്യയിലെത്തുന്ന ആദ്യദിനമായ വ്യാഴാഴ്ച കേരളത്തിലേക്ക് നാല് സര്‍വീസുണ്ടാകും. രണ്ടെണ്ണം യുഇഎയില്‍ നിന്നും ഖത്തര്‍, സൗദി അറേബ്യ എന്നിവിടങ്ങളില്‍ നിന്ന് ഓരോന്ന് വീതവും. അബുദാബി-കൊച്ചി, ദുബായ്-കോഴിക്കോട്, റിയാദ്-കോഴിക്കോട്, ദോഹ-കൊച്ചി എന്നീ സര്‍വീസുകളാണ് ആദ്യദിനത്തില്‍. വെള്ളിയാഴ്ച ബഹ്‌റൈനില്‍ നിന്ന് കൊച്ചിയിലേക്ക് വിമാനമെത്തും. ശനിയാഴ്ച രണ്ട് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നാണ് കൊച്ചിയിലേക്ക് വിമാനം എത്തുക. കുവൈത്തില്‍ നിന്നും ഒമാനില്‍ നിന്നും.

ഞായറാഴ്ച ഖത്തറില്‍ നിന്ന് തിരുവനന്തപുരത്തേക്കും സിംഗപ്പൂരില്‍ നിന്ന് കൊച്ചിയിലേക്കും വിമാനമുണ്ടാകും. തിങ്കളാഴ്ച സൗദിയിലെ ദമ്മാമില്‍ നിന്ന് കൊച്ചിയേലേക്ക്, ബഹ്‌റൈനില്‍ നിന്ന് കോഴിക്കോട്ടേക്ക്, ദുബായില്‍ നിന്ന് കൊച്ചിയിലേക്ക് തുടങ്ങിയ വിമാനങ്ങളുമെത്തും. ചൊവ്വാഴ്ച സിംഗപ്പൂരില്‍ നിന്ന് കൊച്ചിയിലേക്ക് വിമാനമെത്തും. നിലവില്‍ തീരുമാനിച്ചിരിക്കുന്ന യാത്രയിലെ അവസാന ദിനമായ ബുധനാഴ്ച കുവൈത്തില്‍ നിന്ന് കോഴിക്കോട്ടേക്കും ജിദ്ദയില്‍ നിന്ന് കൊച്ചിയിലേക്കും വിമാനമുണ്ടാകും.
കൂടുതല്‍ പ്രവാസികള്‍ കേരളത്തിലേക്കാണ് എത്തുക. 15 സര്‍വീസുകളാണ് കേരളത്തിലേക്ക് തീരുമാനിച്ചിട്ടുള്ളത്. 11 എണ്ണം തമിഴ്‌നാട്ടിലേക്കും ഏഴെണ്ണം മഹാരാഷ്ട്രയിലേക്കും സര്‍വീസുണ്ട്. ട്രാവല്‍സ് വഴി ടിക്കറ്റ് ലഭിക്കില്ല. സാധാരണ വിമാന സര്‍വീസ് അല്ല ഇത്. പ്രത്യേക സര്‍വീസ് ആണ്. അതുകൊണ്ടുതന്നെ എംബസി വഴി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമേ ടിക്കറ്റ് കിട്ടൂ. എംബസി തയ്യാറാക്കി നല്‍കുന്ന പട്ടിക പ്രകാരം എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഓഫീസുകളില്‍ നിന്നാണ് ടിക്കറ്റ് ലഭിക്കുക.

ഗള്‍ഫ് നാടുകളില്‍ നിന്നും കേരളത്തിലേക്ക് മടങ്ങുന്ന പ്രവാസികളുടെ വിമാന നിരക്കില്‍ തീരുമാനമായി. സൗദി ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങളുടെ നിരക്കുകളാണ് തീരുമാനമായത്. മെയ് ഏഴ് മുതല്‍ മെയ് 13 വരെ പതിനഞ്ച് വിമാനങ്ങളാണ് കേരളത്തിലേക്ക് സര്‍വീസ് നടത്തുക. എയര്‍ ഇന്ത്യക്കും എയര്‍ ഇന്ത്യ എക്സ്പ്രസിനും ഇത് സംബന്ധിച്ച നിരക്ക് പട്ടിക നല്‍കിയിട്ടുണ്ട്.

വിമാന നിരക്കുകള്‍

അബുദാബി- കൊച്ചി (15000 രൂപ)
ദുബൈ- കോഴിക്കോട് (15000 രൂപ)
ദോഹ- കൊച്ചി (16000 രൂപ)
ബഹ്റൈന്‍ – കൊച്ചി (17000 രൂപ)
മസ്കറ്റ് -കൊച്ചി (16000 രൂപ)
കുവൈത്ത് – കൊച്ചി (19000 രൂപ)

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.