
സ്വന്തം ലേഖകൻ: ഖത്തറിലെ കൊവിഡ് 19 കേസുകൾ വർധിച്ചതോടെ പ്രതിസന്ധിയിലായ വിദേശ തൊഴിലാളികൾക്ക് ഭക്ഷണത്തിന് പോലും യാചിക്കേണ്ടി വരുന്നെന്ന് ദ ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു. ജോലി നഷ്ടപ്പെട്ടിട്ടും നാട്ടിലേക്ക് തിരികെ മടങ്ങാൻ സാധിക്കാതെ ഖത്തറിൽ തന്നെ കുടുങ്ങിയ തൊഴിലാളികൾ കടുത്ത ദുരിതത്തിലൂടെയാണ് കടന്നു പോകുന്നത്.
മുന്നറിയിപ്പികളൊന്നുമില്ലാതെ തൊഴിൽ നഷ്ടമായവർക്ക് അന്നന്നത്തെ ചിലവിന് പോലും കയ്യിൽ പണമില്ലാത്ത അവസ്ഥയാണ് നിലവിൽ ഉള്ളത്.
“എന്റെ കെെവശം ഇനി സംഭരിച്ചുവെച്ച ഭക്ഷണമൊന്നുമില്ല. കുറച്ച് അരി കെെയിൽ ഉണ്ട് അത് കഴിഞ്ഞാൽ എന്ത് ചെയ്യുമെന്നതിനെ ക്കുറിച്ച് ഒരു അറിവുമില്ല,” ബംഗ്ലാദേശിൽ നിന്നും ഖത്തറിലെത്തി ജോലി നോക്കുന്ന റഫീഖ് പറയുന്നു. ക്ലീനിങ്ങ് ജോലിയാണ് റഫീഖ ഖത്തറിൽ ചെയ്തിരുന്നത്.
കൊവിഡ് വെെറസ് ബാധയെ തുടർന്ന് കമ്പനികൾ താത്ക്കാലികമായി അടച്ചു പൂട്ടിയതാണ് തൊഴിലാളികളെ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടത്. വീട്ടുജോലിക്ക് ഖത്തറിൽ എത്തിയവരെയും കൊവിഡ് പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. അതേസമയം വിദേശ തൊഴിലാളികൾക്കായി ഭക്ഷണവും വെള്ളവുമായി ആയിരം ട്രക്കുകൾ ദിവസേന എത്താറുണ്ടെന്ന് ഖത്തർ സർക്കാർ വിഷയത്തിൽ പ്രതികരിച്ചു.
20 ലക്ഷം വിദേശ തൊഴിലാളികൾ ഖത്തറിൽ ജോലി നോക്കുന്നുണ്ടെന്നാണ് കണക്കുകൾ. നിലവിൽ 16000 പേർക്ക് ഇവിടെ കൊവിഡ് ബാധിച്ചുവെന്നാണ് കണക്കുൾ വ്യക്തമാക്കുന്നത്. ഖത്തറിന്റെ താരതമ്യേന കുറഞ്ഞ ജനസംഖ്യയെ അപേക്ഷിച്ച് നോക്കുമ്പോൾ വളരെ ഉയർന്ന സംഖ്യയാണിത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല