1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 28, 2020

സ്വന്തം ലേഖകൻ: സർക്കാർ ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള ഉത്തരവിന് ​ഹൈക്കോടതിയുടെ താൽക്കാലിക സ്റ്റേ. രണ്ടു മാസത്തേക്കാണ് സ്റ്റേ അ‌നുവദിച്ചിരിക്കുന്നത്. മേയ് 20ന് കേസ് വീണ്ടും പരിഗണിക്കും. സർക്കാർ ഉദ്യോഗസ്ഥരുടെ ആറു ദിവസത്തെ ശമ്പളം വീതം അ‌ഞ്ചു മാസം പിടിക്കാനുള്ള തീരുമാനത്തെ ചോദ്യം ചെയ്ത് പ്രതിപക്ഷ സർവീസ് സംഘടനകൾ നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ്.

ശമ്പളം ജീവനക്കാരുടെ അ‌വകാശമാണെന്നും അ‌ത് സ്വത്തിന്റെ പരിധിയിൽ വരുമെന്നും പറഞ്ഞ ​ഹൈക്കോടതി പ്രത്യേക ഉത്തരവിലൂടെ ശമ്പളം തടഞ്ഞുവെക്കാനാകില്ലെന്നും വ്യക്തമാക്കി. ശമ്പളം മാറ്റിവെക്കുന്നത് നിരസിക്കുന്നതിന് തുല്യമാണ്. കോവിഡ് കാലത്തെ സർക്കാർ പ്രവർത്തനങ്ങൾ അ‌ഭിനന്ദനാർഹമാണ്. എന്നാൽ അ‌തിന്റെ പേരിൽ വ്യക്തികളുടെ അ‌വകാശങ്ങൾ ചോദ്യം ചെയ്യാനാകില്ലെന്ന് കോടതി പറഞ്ഞു.

സർക്കാരിന്റെ ശമ്പളം മാറ്റിവെക്കാനുള്ള ഉത്തരവിനെതിരേ എയ്ഡഡ് സ്കൂൾ അ‌ധ്യാപകരുടെയും കെഎസ്ഇബി, കെഎസ്ആർടിസി ജീവനക്കാരുടെയും സംഘടനകളാണ് ​​ഹൈക്കോടതിയെ സമീപിച്ചത്. മാറ്റിവെക്കുന്നു എന്നാണ് പറയുന്നതെങ്കിലും ഇത് എന്ന് തിരികെ തരുമെന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടില്ല. കേന്ദ്ര ജീവനക്കാർക്ക് ലഭിച്ച പോലെ ഇവിടെ തിരഞ്ഞെടുപ്പിനുള്ള അ‌വസരവുമില്ല. അ‌തിനാൽ, മാറ്റിവെയ്ക്കൽ യഥാർത്ഥത്തിൽ വെട്ടിക്കുറയ്ക്കലായി മാറുന്നവെന്നും ഹർജികളിൽ പറയുന്നു.

അ‌തേസമയം, സാലറി കട്ടല്ല താൽക്കാലികമായ മാറ്റിവെക്കലാണ് സർക്കാർ ചെയ്യുന്നതെന്നായിരുന്നു അ‌ഡ്വക്കറ്റ് ജനറൽ സുധാകര പ്രസാദ് കോടതിയിൽ വാദിച്ചത്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി സർക്കാരിന് 8000 കോടി രൂപയാണ് ആവശ്യം. സൗജന്യ റേഷനും സമൂഹ അ‌ടുക്കളയും ​ക്ഷേമപെൻഷൻ വിതരണവും ഉൾപ്പെടെ നിരവധി കാര്യങ്ങൾ ചെയ്തുകഴിഞ്ഞു. ഇക്കാര്യം വ്യക്തമാക്കി സത്യവാങ്മൂലം സമർപ്പിക്കാനും സർക്കാർ തയ്യാറാണ്. ഡിസാസ്റ്റർ മാനേജ്മെന്റ് ആക്ട്, എപിഡെമിക് ഡിസീസ് ഓർഡിനൻസ് എന്നിവ അ‌നുസരിച്ച് സർക്കാരിന് ശമ്പളം പിടിക്കാമെന്നും അ‌ഡ്വക്കറ്റ് ജനറൽ വാദിച്ചു.

ഈ വാദം തള്ളിയ കോടതി സാമ്പത്തിക പ്രതിസന്ധി ശമ്പളം നീട്ടിവെക്കാനുള്ള ന്യായീകരണ​മല്ലെന്ന് വ്യക്തമാക്കുകയായിരുന്നു. സർക്കാർ ഉത്തരവിൽ അ‌വ്യക്തതയുണ്ടെന്നും പണം എന്തിനുവേണ്ടിയാണ് ചെലവാക്കുക എന്ന് പറഞ്ഞിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. അ‌തേസമയം, ഉത്തരവിനെതിരേ സർക്കാരിന് അ‌പ്പീലിന് പോകാൻ തടസ്സമില്ലെന്ന് കോടതി പറഞ്ഞു.

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം മാറ്റിവെയ്ക്കുന്നതുമായി ബന്ധപ്പെട്ട് ഹൈക്കോടതി വിധി അനുസരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോടതി വിധി വിശദമായി പരിശോധിച്ചതിന് ശേഷം തുടര്‍നടപടി സ്വീകരിക്കും. അപ്പീല്‍ പോകുന്ന കാര്യം വിധി പരിശോധിച്ചതിനുശേഷം തീരുമാനിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സര്‍ക്കാര്‍ എടുത്ത തീരുമാനത്തെ നിയമപരമായ പരിശോധിക്കാനുള്ള വേദിയാണല്ലോ കോടതി. അത് പ്രകാരം ഇപ്പോള്‍ കോടതിയുടെ ഒരു തീരുമാനം വന്നിട്ടുണ്ട്. വിധി പരിശോധന നടത്തിയതിനുശേഷം മാത്രമേ എന്തെങ്കിലും പറയാന്‍ സാധിക്കുകയുള്ളൂ എന്നും മുഖ്യമന്ത്രി അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.