
സ്വന്തം ലേഖകൻ: സൗദി അറേബ്യയില്‍ വിവാഹ മോചന കേസുകളിൽ 30 ശതമാനം വര്‍ധനവ്. കൊവിഡ് വ്യാപനത്തിനിടെ ജനങ്ങള്‍ ക്വാറന്റൈനില്‍ പ്രവേശിച്ചതിനു ശേഷം ഭാര്യമാര്‍ തങ്ങളുടെ ഭര്ത്താക്കന്മാര്ക്ക് വേറെ ഭാര്യമാരും കുട്ടികളും ഉണ്ടെന്ന് മനസ്സിലായതിനാലാണ് വിവാഹമോചനത്തിന്റെ എണ്ണത്തില്‍ വര്‍ധനവുണ്ടായത് എന്നാണ് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
7482 വിവാഹ മോചനങ്ങളാണ് ഫെബ്രുവരിയില്‍ സൗദിയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതില്‍ മതാചാര പ്രകാരം സ്ത്രീകള്‍ നടത്തിയ വിവാഹമോചനവും ഉള്‍പ്പെടുന്നു. സൗദി നീതികാര്യമന്ത്രാലയത്തിന്റെ കണക്കു പ്രകാരം മക്ക നഗരത്തില്‍ നിന്നും റിയാദില്‍ നിന്നുമാണ് ഈ വിവാഹമോചനങ്ങളിലെ 52 ശതമാനവും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഒപ്പം വിവാഹമോചനം നേടിയ സ്ത്രീകളില്‍ ഭൂരിഭാഗവും ജോലി ചെയ്യുന്നവരാണ്. ഇതില്‍ ഡോക്ടര്‍മാരും ഉള്‍പ്പെടുന്നു. സൗദി അഭിഭാഷകന് സലെ മുസ്ഫെര് അല്‍-ഘാംദി പറയുന്നത് രണ്ടാഴ്ചക്കാലയളവിനിടയില് അഞ്ച് വിവാഹമോചന അപേക്ഷകളാണ് തനിക്ക് ലഭിച്ചതെന്നാണ്.
വിവാഹത്തിന് ശേഷം ഭര്‍ത്താവ് രഹസ്യമായി മറ്റ് സ്ത്രീകളുമായി വിവാഹ ബന്ധത്തില്‍ ഏര്‍പ്പെടുന്നുണ്ടെന്ന് കണ്ടെത്തിയതാണ് വനിതാ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ ജോലിക്കാരായ സ്ത്രീകളെ വിവാഹ മോചനത്തിന് പ്രേരിപ്പിക്കുന്നതെന്ന് അറബിക് ദിനപ്പത്രമായ ‘ഒക്കാസി’നെ ഉദ്ധരിച്ചു കൊണ്ടുള്ള ‘സൗദി ഗസറ്റി’ന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
അധ്യാപകര്‍, ഡോക്ടര്‍മാര്‍, വനിതാ ബിസിനസുകാര്‍ എന്നിങ്ങനെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന 22 പേര് വിവാഹ മോചനം ഫയല്‍ ചെയ്തെന്ന് അഭിഭാഷകന് വെളിപ്പെടുത്തിയതായും കൊവിഡ് മഹാമാരിയും ലോക്ക് ഡൗണും ഹോം ക്വാറന്റൈനുമാണ് ഇത്തരത്തിലുള്ള വിവാഹ മോചന കേസുകള്‍ പുറത്തെത്തിക്കാന്‍ കാരണമായെതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു
സൌദി അറേബ്യയിലുള്‍പ്പെടെ ചില അറബ് രാജ്യങ്ങളില്‍ ഒന്നില്‍ കൂടുതല്‍ ഭാര്യമാരെ വിവാഹം കഴിക്കുന്നത് നിയമപരമായി തെറ്റല്ല. എന്നാല്‍ തുര്‍ക്കി, ടൂണിഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ ഇതിന് നിയമപരമായി വിലക്കുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല