
സ്വന്തം ലേഖകൻ: കൊവിഡ്-19 വൈറസിന്റെ ഉറവിടം വുഹാനിലെ വൈറസ് പരീക്ഷണ ശാലയാണെന്ന ആരോപണത്തില്‍ ഉറച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇതിനുള്ള തെളിവുകള്‍ തന്റെ കൈവശമുണ്ടെന്ന് ട്രംപ് അവകാശപ്പെട്ടു. ചൈനയുമായുള്ള വ്യാപാര യുദ്ധം രൂക്ഷമാകുമെന്ന സൂചനയും ട്രംപ് നല്‍കി.
കൊറോണ വൈറസിന്റെ ഉറവിടം വുഹാനിലെ വൈറസ് ഗവേഷണശാലയാണെന്ന ആരോപണത്തിന് അടിസ്ഥാമായ തെളിവുകള്‍ തന്റെ കൈവശം ഉണ്ടെന്ന് ട്രംപ് മാധ്യങ്ങളോട് പറഞ്ഞു. എന്താണ് തെളിവുകള്‍ എന്ന ചോദ്യത്തിന് അത് ഇപ്പോള്‍ വെളിപ്പെടുത്താന്‍ കഴിയില്ലെന്നും ട്രംപ് വ്യക്തമാക്കി. വൈറ്റ് ഹൗസില്‍ മാധ്യമങ്ങളോട് സംസാരിക്കുമ്പോഴായിരുന്നു ട്രംപിന്റെ പ്രതികരണം.
ഈ പശ്ചാത്തലത്തില്‍ ചൈനയുമായുള്ള വ്യാപാര ഇടപടലുകളില്‍ മാറ്റംവരുത്താനിടയുണ്ടോ എന്ന ചോദ്യത്തിന് വ്യത്യസ്തമായ രീതിയില്‍ അത് നടപ്പാക്കുമെന്ന് ട്രംപ് പറഞ്ഞു. കൂടുതല്‍ ശക്തവും വ്യക്തവുമായ നടപടി ഇക്കാര്യത്തില്‍ ഉണ്ടാകുമെന്നും ട്രംപ് വ്യക്തമാക്കി. ചൈനീസ് ഉല്‍പന്നങ്ങള്‍ക്കു മേല്‍ കൂടുതല്‍ ഉയര്‍ന്ന നികുതി ചുമത്തിയേക്കുമെന്ന സൂചനയും അദ്ദേഹം നല്‍കി.
അതേസമയം കൊറോണ വൈറസ് മനുഷ്യനിര്‍മ്മിതമോ ജനിതകമാറ്റം വരുത്തിയതോ അല്ലെന്ന് യുഎസ് രഹസ്യാന്വേഷണ ഏജന്‍സികള്‍. കൊറോണ ഉണ്ടായത് മൃഗങ്ങളുമായുള്ള സമ്പര്‍ക്കത്തിലൂടെയാണോ അതോ ചൈനയിലെ ലബോറട്ടറിയില്‍ നിന്നാണോ എന്ന് നിര്‍ണ്ണയിക്കാന്‍ നിലവില്‍ ഉയര്‍ന്നുവരുന്ന വിവരങ്ങള്‍ പരിശോധിക്കുമെന്ന് അവര്‍ പറഞ്ഞു.
വൈറസിനെതിരായ പ്രതിരോധ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടവര്‍ക്കും യു.എസ് ഭരണകര്‍ത്താക്കള്‍ക്കും രഹസ്യാന്വേഷണ വിഭാഗം നിര്‍ണായക പിന്തുണയാണ് നല്‍കുന്നതെന്ന് നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടര്‍ പ്രസ്താവനയില്‍ പറഞ്ഞു. കൊറോണ വൈറസ് മനുഷ്യനിര്‍മ്മിതമോ ജനിതകമാറ്റം വരുത്തിയതോ അല്ലെന്ന വിശാലമായ ശാസ്ത്രീയ അഭിപ്രായങ്ങളോട് രഹസ്യാന്വേഷണ വിഭാഗം യോജിക്കുന്നുവെന്നും ഇന്റലിജന്‍സ് ഡയറക്ടര്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല