1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 16, 2020

സ്വന്തം ലേഖകൻ: കോവിഡിന്റെ പശ്ചാത്തലത്തിൽ മാർച്ച് 23ന് മരവിപ്പിച്ച ലണ്ടൻ നഗരത്തിലെ കൺജഷൻ ചാർജ് തിങ്കളാഴ്ച മുതൽ പുന:രാരംഭിക്കും. നിലവിലെ തുകയായ 11.50 പൗണ്ട് ജൂൺമാസം മുതൽ 15 പൗണ്ടായി വർധിപ്പിക്കാനും തീരുമാനമായി. നടത്തവും സൈക്കിളിങ്ങും പ്രോൽസാഹിപ്പിക്കാനാണിത്. പൊതുഗതാഗത സൗകര്യങ്ങൾ ഒഴിവാക്കണമെന്നു സർക്കാർ അഭ്യർഥിച്ചിട്ടുള്ള സാഹചര്യത്തിൽ നഗരത്തിലെ വാഹനങ്ങളുടെ തിരക്ക് ഒഴിവാക്കാനാണ് ചാർജ് പുനഃസ്ഥാപിക്കുന്നതും താൽക്കാലികമായി വർധിപ്പിക്കുന്നതെന്നും മേയർ സാദിഖ് ഖാൻ അറിയിച്ചു.

ഞായറാഴ്ച ഉൾപ്പെടെ എല്ലാ ദിവസവും രാവിലെ ഏഴു മുതൽ രാത്രി പത്തു വരെയാണ് ലണ്ടൻ നഗരത്തിലെ റെഡ് സോണിൽ പ്രവേശിക്കുന്ന വാഹനങ്ങൾ കൺജഷൻ ചാർജ് നൽകേണ്ടത്. ബ്രിട്ടനിൽ ലോക്ക്ഡൗൺ നിബന്ധനകൾ ലംഘിച്ചതിന് ഇതിനോടകം 14,000 പേർക്ക് പൊലീസ് പിഴ ചുമത്തി. ലണ്ടൻ നഗരത്തിലാണ് ഏറ്റവും അധികം പേർക്ക് ഇത്തരത്തിൽ പിഴ ഒടുക്കേണ്ടി വന്നത്.

രാജ്യത്ത് ഇന്ന് 384 പേരാണ് ആശുപത്രികളിലും നഴ്സിങ് ഹോമുകളിലുമായി കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ഔദ്യോഗിക മരണസംഖ്യ 33,998 ആയി. വൈറസ് നിർമാർജനമാണ് സർക്കാരിന്റെ ലക്ഷ്യമെങ്കിലും വാക്സിൻ കണ്ടുപിടിക്കാത്ത സാഹചര്യത്തിൽ കോവിഡ് വൈറസ് ബാധ പൂർണമായും നിയന്ത്രിക്കുക സാധ്യമല്ലെന്നും അസിസ്റ്റന്റ് ചീഫ് മെഡിക്കൽ ഓഫിസർ ജെന്നി ഹാരിസ് സമ്മതിച്ചു.

നിലവിലെ പ്രതിസന്ധിയിൽ നഴ്സുമാർ ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകരുടെ സേവനം വിലമതിക്കാൻ ആവാത്തതാണെന്നും ഇതിനുള്ള പാരിതോഷികം സർക്കാരിന്റെ പരിഗണനയിലുള്ള വിഷയമാണെന്നും പ്രതിദിന വാർത്താസമ്മേളനത്തിൽ ആരോഗ്യ സെക്രട്ടറി പറഞ്ഞു.

രാജ്യത്ത് വൈറസ് ബാധയുടെ മൂർധന്യാവസ്ഥ കഴിഞ്ഞെന്നും എങ്കിലും ഇനിയും ഏറെദൂരം മൂന്നോട്ടുപോകാനുണ്ടെന്നും ആരോഗ്യ സെക്രട്ടറി വ്യക്തമാക്കി. കെയർഹോമുകളിൽ രോഗബാധ ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ഹോമുകളിലെ മരണവും പകുതിയായി കുറഞ്ഞു.

പ്രായമായവരെ സംരക്ഷിക്കാൻ മനുഷ്യസാധ്യമായതെല്ലാം ചെയ്തിട്ടുണ്ടെന്നും തൽകാലം ഇതിൽകൂടുതൽ ഒന്നും ചെയ്യാനില്ലെന്നുമാണ് ആരോഗ്യ സെക്രട്ടറിയുടെ വിശദീകരണം. കെയർഹോമുകൾക്കായി 600 മില്യൺ പൌണ്ടിന്റെ ധനസഹായം കഴിഞ്ഞദിവസം പ്രധാനമന്ത്രി ബോറിസ് ജോൺസൺ പ്രഖ്യാപിച്ചിരുന്നു.

കൊവിഡ് 19 വലിയ ആഘാതം തീർത്ത ഇറ്റലി യാത്രാ നിയന്ത്രണങ്ങൾ നീക്കാൻ തയ്യാറെടുക്കുന്നു. സമ്പദ് വ്യവസ്ഥ തുറന്ന് പ്രവർത്തിപ്പിക്കാനുള്ള ശ്രമത്തിന്റെ ആദ്യ ഭാ​​ഗമായാണ് രാജ്യത്ത് ഏർപ്പെടുത്തിയിരിക്കുന്ന യാത്ര നിയന്ത്രണങ്ങൾ നീക്കാൻ ഇറ്റലി തയ്യാറെടുക്കുന്നത്.

ലോകത്ത് കൊവിഡ് ബാധിച്ച് ഏറ്റവും കൂടുതൽ ആളുകൾ മരണപ്പെട്ട രാജ്യങ്ങളിൽ ഒന്നാണ് ഇറ്റലി. എന്നാൽ രോ​ഗബാധിതരുടെ എണ്ണത്തിൽ കഴിഞ്ഞ ആഴ്ച്ചകളിലായി വൻ കുറവാണ് ഇറ്റലിയിൽ രേഖപ്പെടുത്തിയത്. ​ഇതുവരെ 31,600 പേരാണ് ഇറ്റലിയിൽ കൊവിഡ് ബാധിച്ച് മരിച്ചത്.

ലോകത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 45.35 ലക്ഷമായി. കോവിഡ് ബാധിതരായി മരിച്ചവരുടെ എണ്ണം മൂന്ന് ലക്ഷം (3,07,159) കടന്നു.17 ലക്ഷത്തിലധികം പേര്‍ രോഗവിമുക്തരായി. 25.58 ലക്ഷത്തോളം പേര്‍ നിലവില്‍ രോഗികളായി തുടരുകയാണ്. ഇതില്‍ 45,008 പേരുടെ നില അതീവ ഗുരുതരമായി തുടരുന്നു. 25.13 ലക്ഷം പേര്‍ ചെറിയ രോഗലക്ഷണങ്ങള്‍ മാത്രം കാണിക്കുന്നവരാണ്.

യുഎസും സ്‌പെയിനും കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ള രാജ്യം റഷ്യയാണ്. യുഎസ്സില്‍ 14.84 ലക്ഷം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. റഷ്യയില്‍ 2.36ലക്ഷം പേര്‍ക്കും. സ്പെയിന്‍ -2.74 ലക്ഷം, യുകെ- 2.37 ലക്ഷം, ഇറ്റലി -2.23 ലക്ഷം, ഫ്രാന്‍സ് -1.8 ലക്ഷം, ബ്രസീല്‍- 2.18 ലക്ഷം എന്നിങ്ങനെ പോകുന്നു മറ്റ് രാജ്യങ്ങളിലെ രോഗികളുടെ എണ്ണം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.