
സ്വന്തം ലേഖകൻ: കൊവിഡ് ആളിപ്പടരുന്ന ബ്രിട്ടനിൽ മരണനിരക്ക് പുതുക്കി സർക്കാർ. ആശുപത്രിക്ക് പുറത്തുള്ള മരണം കൂടി ഉള്‍പ്പെടുത്തിയുള്ള കണക്കാണ് പുറത്തുവിട്ടത്. ഇതോടെ യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത് ഇപ്പോള്‍ ബ്രിട്ടനിലാണ്. ഒന്നാം സ്ഥാനത്തുള്ള ഇറ്റലിയെയാണ് മറികടന്നത്. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തുവിട്ട കണക്കില്‍ 7000 മരണങ്ങള്‍ കൂടിയാണ് രേഖപ്പെടുത്തിയത്.
ഇതോടെ മരണനിരക്ക് 32313 ആയി ഉയര്‍ന്നു. പല വിധ രീതികള്‍ പരീക്ഷിച്ചാണ് ഈ മരണനിരക്കില്‍ എത്തിയത്. മറ്റ് രാജ്യങ്ങളുടെ മരണനിരക്കുമായി താരതമ്യം ചെയ്യുക ബുദ്ധിമുട്ടാണെന്നും ബ്രിട്ടന്‍ പറയുന്നു. പക്ഷേ ഏറ്റവും കൃത്യമായ കണക്കാണിത്. അതേസമയം യൂറോപ്പിലെ ഏറ്റവും വലിയ മരണനിരക്ക് ബ്രിട്ടനിലാണെന്നും ഇതിലൂടെ തെളിഞ്ഞിരിക്കുകയാണ്.
അടുത്തിടെ ബ്രിട്ടീഷ് സര്‍ക്കാര്‍ പുറത്തുവിട്ട മരണനിരക്കില്‍ ആശുപത്രി മരണങ്ങള്‍ മാത്രമാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ ബ്രിട്ടനിലെ കെയര്‍ ഹോമുകളില്‍ നിരവധി മരണങ്ങള്‍ സംഭവിച്ചു എന്നാണ് ഏജന്‍സിയുടെ കണ്ടെത്തല്‍. പ്രായമായവരെ കൂടുതലായി വൈറസ് ബാധിക്കാനുള്ള സാധ്യതയുണ്ട്. എന്നാല്‍ കെയര്‍ ഹോമുകളില്‍ ഇവരെ പരിചരിക്കാനുള്ള ആശുപത്രി സൗകര്യങ്ങളില്ല. അതാണ് മരണനിരക്കുകള്‍ വര്‍ധിപ്പിച്ചത്.
അതേസമയം മരണനിരക്ക് ഇനിയും ഉയരാനാണ് സാധ്യത. രേഖപ്പെടുത്താത്ത മരണങ്ങള്‍ നിരവധിയുണ്ട്. പ്രതിപക്ഷ പാര്‍ട്ടികള്‍ ഇപ്പോള്‍ തന്നെ ബോറിസ് ജോണ്‍സനെതിരെ രംഗത്ത് വന്നിട്ടുണ്ട്. എന്തുകൊണ്ടാണ് തുടക്കത്തില്‍ തന്നെ ലോക്ഡൗണ്‍ പ്രഖ്യാപിക്കാന്‍ ജോണ്‍സന്‍ തയ്യാറാവാതിരുന്നതെന്നാണ് ചോദ്യം.
അതിനിടെ പന്ത്രണ്ട് രാജ്യങ്ങളിൽനിന്നും പൗരന്മാരെ മടക്കിക്കൊണ്ടുവരാനുള്ള ഇന്ത്യൻ സർക്കാരിന്റെ പദ്ധതിയിൽ ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തിൽനിന്നും ആറ് പ്രത്യേക വിമാനങ്ങൾ ഇന്ത്യയിലേക്കു പറക്കും. എന്നാൽ ബ്രിട്ടനിൽ കുടുങ്ങിപ്പോയ മലയാളികൾക്ക് ഇത് ആശ്വസമാകില്ല. ആറു വിമാനങ്ങളിൽ ഒന്നുപോലും കേരളത്തിലേക്കില്ല.
ഈമാസം ഏഴുമുതൽ 12 വരെ തിയതികളിലാണ് പ്രത്യേക വിമാനങ്ങൾ ചാർട്ടർ ചെയ്തിരിക്കുന്നത്. ഏഴ്, ഒമ്പത് തിയതികളിൽ മുംബൈയിലേക്കും എട്ടിന് ബെംഗളുരുവിലേക്കും പത്തിന് അഹമ്മദാബാദിലേക്കും 11ന് ചെന്നെയിലേക്കും 12ന് ന്യൂഡൽഹിയിലേക്കുമാണ് പ്രത്യേക വിമാനങ്ങൾ. ഒട്ടേറെ വിദ്യാർഥികളും മറ്റു യാത്രക്കാരും വിമാനം പ്രതീക്ഷിച്ചിരുന്ന കൊച്ചി, അമൃത്സർ, കൊൽക്കത്ത തുടങ്ങിയ സ്ഥലങ്ങൾക്ക് ആദ്യ റൗണ്ടിൽ പരിഗണന ഉണ്ടായില്ല.
ഗർഭിണികൾ, പ്രായമായവർ, ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർ നാട്ടിൽ ബന്ധുമിത്രാദികൾ മരണപ്പെട്ടവർ, നാട്ടിൽ അസുഖബാധിതരായവരെ കാണാനും പരിചരിക്കാനും അത്യാവശ്യമായി എത്തേണ്ടവർ, ടൂറിസ്റ്റ് വിസയിലെത്തി മടങ്ങിപ്പോകാൻ കഴിയാത്തവർ തുടങ്ങിയവർക്കാണ് മുൻഗണനയെന്ന് ബ്രിട്ടനിലെ ഇന്ത്യൻ ഹൈക്കമ്മിഷൻ വെബ്സൈറ്റ് വ്യക്തമാക്കുന്നു. വിദ്യാർഥികൾ ഈ മുൻഗണനാ ലിസ്റ്റിലില്ല.
ഹൈക്കമ്മിഷന്റെ വെബ്സൈറ്റ് പ്രസിദ്ധീകരിച്ച ഗൂഗിൾ ഷീറ്റിൽ പേര് റജിസ്റ്റർ ചെയ്തവർക്കാകും നാട്ടിലേക്ക് മടങ്ങാൻ അവസരം ലഭിക്കുക. രണ്ടാഴ്ചയായി ഇത്തരത്തിൽ പേര് റജിസ്റ്റർ ചെയ്യാൻ അവസരമുണ്ടായിരുന്നു. റജിസ്ട്രേഷൻ സമയത്ത് നൽകിയിട്ടുള്ള വിവരങ്ങൾ അടിസ്ഥാനമാക്കി ഇവരിൽനിന്നും തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഹൈക്കമ്മിഷനിൽനിന്നും ഉടൻതന്നെ ഇ-മെയിൽ സന്ദേശം ലഭിക്കും. അതിനുശേഷം എയർലൈൻ അധികൃതർ ടിക്കറ്റ് ബുക്കിങ്ങിനും പേയ്മെന്റിനുമായി ഇവരെ ബന്ധപ്പെടുമെന്നും അധികൃതർ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല