
സ്വന്തം ലേഖകൻ: ഞായറാഴ്ച വൈകുന്നേരം രാജ്യത്തെ അഭിസംബോധന ചെയ്യാനൊരുങ്ങുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ എന്ത് പറയുമെന്ന ആകാംക്ഷയിലാണ് ബ്രിട്ടീഷുകാർ. നിലവിലുള്ള സ്റ്റേ അറ്റ് ഹോം എന്ന ഉപദേശം പിൻവലിച്ച് സ്റ്റേ അലേർട്ട് എന്നാക്കുമെന്നാണ് റിപ്പോർട്ടുകൾ.
‘സ്റ്റേ അറ്റ് ഹോം’, പ്രൊട്ടക്ട് എൻഎച്ച്എസ്, സേവ് ലൈവ്സ്’ എന്നായിരുന്നു ഇതുവരെ ബ്രിട്ടന്റെ കൊറോണ പോരാട്ടത്തിന്റെ മുദ്രാവാക്യം. ഇതുമാറ്റി ‘സ്റ്റേ അലേർട്ട്, കൺട്രോൾ ദ വൈറസ്, ആൻഡ് സേവ് ദ ലൈവ്സ്’ എന്നാക്കി മാറ്റുമെന്നാണ് വിവരം. വാക്കുകളിലെ ഈ ചെറിയ മാറ്റം പക്ഷേ, രാജ്യത്ത് ആറാഴ്ചയായി തുടരുന്ന വിലക്കുകളുടെ കെട്ടഴിച്ചു വിടുമെന്നതാണ് വസ്തുത.
വീട്ടിൽ തുടരുക എന്ന നിർദേശം പിൻവലിക്കുന്നതോടെ തന്നെ ജനം നിയന്ത്രണങ്ങളില്ലാതെ പുറത്തേക്ക് ഇറങ്ങുമെന്ന് ഉറപ്പാണ്. തെളിഞ്ഞ കാലാവസ്ഥയും ഇത്രയുംകാലം വീട്ടിൽ അടച്ചിരുന്നതിന്റെ വിരസതയുമെല്ലാം ജനങ്ങളെ പുറത്തിറക്കിറങ്ങാൻ പ്രേരിപ്പിക്കും എന്ന കാര്യത്തിൽ സംശയമില്ല.
താപനില 25നു മുകളിലെത്തിയ ഇന്നലെത്തന്നെ പാർക്കുകളിലേക്കും ബീച്ചുകളിലേക്കും തുറസായ സ്ഥലങ്ങളിലേക്കും ആളുകൾ ഒഴുകിലെയത്തിയത് പോലീസുകാരക്ക് സൃഷ്ടിച്ച തലവേദന ചില്ലറയല്ല. ‘തോറ്റുപോയ യുദ്ധം’ എന്നാണ് ഇന്നലത്തെ സാഹചര്യത്തെ പൊലീസ് തന്നെ വിശേഷിപ്പിച്ചത്.
ട്രാക്കിങ്ങിലൂടെ രോഗബാധിതരെയും രോഗികളുമായി സമ്പർക്കത്തിലായവരെയും കണ്ടെത്തി കൊറോണയെ ചെറുക്കുന്നതിനുള്ള പുതിയ മുന്നറിയിപ്പു സംവിധാനവും ബോറിസ് ഇന്ന് പ്രഖ്യാപിക്കും. അഞ്ച് ഘട്ടങ്ങളായുള്ള മുന്നറിയിപ്പ് സംവിധാനമാകും പ്രഖ്യാപിക്കുക. സർക്കാരിനു കീഴിലുള്ള ബയോ സെക്യൂരിറ്റി സെന്ററാകും ഈ സംവിധാനങ്ങളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.
വാരാന്ത്യമായ ഇന്നലെ രാജ്യത്തെ മരണനിരക്ക് നാനൂറിൽ താഴെയെത്തി. 346 പേരാണ് ഇന്നലെ കോവിഡ് മൂലം മരിച്ചത്. ഇതോടെ മരണസംഖ്യ 31,587 ആയി. രോഗബാധിതരുടെ എണ്ണം 215,260 ആയും ഉയർന്നിട്ടുണ്ട്. ദിവസേനയുള്ള മരണനിരക്ക് ഇരുന്നൂറിലെത്തിയതോടയാണ് ഇറ്റലിയും സ്പെയിനും നിയന്ത്രണങ്ങളിൽ ചെറിയ ഇളവുകൾ പ്രഖ്യാപിച്ചത്. ഇതിനു മുമ്പേയുള്ള ബ്രിട്ടന്റെ പ്രഖ്യാപനങ്ങൾ തിരിച്ചടിയാകുമെന്നാണ് ആരോഗ്യ വിദഗ്ദർ മുന്നറിയിപ്പ് നൽകുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല