
സ്വന്തം ലേഖകൻ: ഉപാധികളോടെ ലോക്ക്ഡൗണ്‍ ഇളവുകൾ പ്രഖ്യാപിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. ബുധനാഴ്ച മുതല്‍ ബ്രിട്ടനിൽ ജനങ്ങള്‍ക്ക് ഉപാധികളോടെ നിരത്തിലിറങ്ങാം. വീട്ടില്‍ നിന്ന് ജോലി ചെയ്യാന്‍ സാധിക്കാത്തവര്‍ക്ക് ഓഫീസില്‍ പോയി ജോലി ചെയ്യാമെന്നും ബോറിസ് ജോണ്‍സണ്‍ അറിയിച്ചു. അഞ്ച് ഘട്ടങ്ങളുള്ള പുതിയ കോവിഡ് ജാഗ്രതാ സംവിധാനമാണ് ലോക്ക്ഡൗണ്‍ ലഘൂകരണത്തില്‍ നടപ്പിലാക്കുന്നത്.
“അടുത്ത ഘട്ടമായി ജൂണ്‍ 1 നകം ചില പ്രാഥമിക വിദ്യാലയങ്ങള്‍ തുറക്കും. ഈ ഘട്ടത്തില്‍ കടകള്‍ തുറക്കുന്നതും ഉള്‍പ്പെടും,” രാജ്യത്തെ അഭിസംബോധന ചെയ്ത് ജോണ്‍സണ്‍ പറഞ്ഞു. എന്നാല്‍ ശാസ്ത്രീയ പിന്തുണയുണ്ടെങ്കിലേ നടപ്പിലാക്കാനാവൂ എന്നും അദ്ദേഹം അറിയിച്ചു.
“പൊതു സ്ഥലങ്ങളും കച്ചവട സ്ഥാപനങ്ങളും അടുത്ത ഘട്ടത്തില്‍ തുറക്കും. പക്ഷെ ജൂലൈ ഒന്നിനു മുമ്പ് അത് സംഭവിക്കില്ല,” പല ഘട്ടങ്ങളായി ലോക്ക് ഡൗണ്‍ തുറക്കുന്നതിന്റെ ഭാഗമാണിതെന്നും അദ്ദേഹം അറിയിച്ചു.
“ലോക്ക്ഡൗണ്‍ തുറക്കുന്നതിനുള്ള സമയമായിട്ടില്ല.ഈ ആഴ്ച അതുണ്ടാവില്ല. പകരം നടപടികള്‍ പരിഷ്‌കരിക്കുന്നതിനുള്ള ശ്രദ്ധാപൂര്‍വ്വമായ കാര്യങ്ങളാണ് കൈക്കൊള്ളുന്നത്,” ലോക്ക്ഡൗണ്‍ നിയമങ്ങള്‍ ലംഘിക്കുന്നതിനുള്ള പിഴകള്‍ വര്‍ദ്ധിപ്പിക്കുമെന്നും ബോരിസ് ജോണ്‍സണ്‍ അറിയിച്ചു.
ലോക്ക്ഡൗണുമായി ബന്ധപ്പെട്ട പുതിയ പരിഷ്‌കരണങ്ങള്‍ ഇന്ന് പ്രഖ്യാപിക്കും. മാര്‍ഗ്ഗനിര്‍ദേശങ്ങളും ഇന്ന് പ്രസിദ്ധീകരിക്കും. ഒറ്റയടിക്ക് ഈയാഴ്ച തന്നെ ലോക്ക്ഡൗൺ നിബന്ധനകൾ ഒഴിവാക്കാൻ സാധ്യമല്ലെന്നും പകരം കരുതലോടെയുള്ള ചില നടപടികൾ മാത്രമാണ് ഇപ്പോൾ സ്വീകരിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
എന്നാൽ പ്രധാനമന്ത്രിയുടെ ഈ നിർദേശങ്ങൾ അപ്പടി പാലിക്കാൻ തയാറല്ലെന്ന നിലപാടിലാണ് സ്കോട്ട്ലൻഡിലെയും വെയിൽസ്, നോർത്തേൺ അയർലൻഡ് എന്നിവിടങ്ങളിലെയും പ്രാദേശിക ഭരണകൂടങ്ങൾ. സ്റ്റേ അറ്റ് ഹോം എന്ന നിർദേശം നിലനിർത്താനാണ് ഇവരുടെ തീരുമാനം.
നിലവിലുണ്ടായിരുന്ന സ്റ്റേ അറ്റ് ഹോം എന്ന ഉപദേശം പ്രധാനമന്ത്രിയുടെ സന്ദേശത്തിൽ ആവർത്തിച്ചതേയില്ല. പകരം സ്റ്റേ അലർട്ട് എന്നാണ് പുതിയ നിർദേശമെന്നതും ശ്രദ്ധേയമായി. ഏറ്റവും ഒടുവിലത്തെ കണക്കുകൾ പ്രകാരം 223,060 പേർക്കാണ് ബ്രിട്ടനിൽ കൊവിഡ് ബാധിച്ചിരിക്കുന്നത്. മരണം 32,065.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല