
സ്വന്തം ലേഖകൻ: ബ്രിട്ടനിൽ ആറാഴ്ചയായി തുടരുന്ന ലോക്ഡൗൺ ചട്ടങ്ങളിൽ ഒട്ടേറെ ഇളവുകളാണ് ഇന്നു മുതൽ പ്രാബല്യത്തിൽ. വ്യായാമത്തിനായി യഥേഷ്ടം പുറത്തിറങ്ങാനും അകലം പാലിച്ച് പാർക്കിൽ സുഹൃത്തുക്കളോടു കൂട്ടുകൂടാനും ജനങ്ങൾക്ക് ഇപ്പോൾ അനുമതിയുണ്ട്.
കൂടാതെ വീടുകൾ മാറാനും വാങ്ങാനും വിൽക്കാനും നാളെ മുതൽ സാധിക്കും. എസ്റ്റേറ്റ് ഏജൻസികൾക്കു തുറന്നു പ്രവർത്തിക്കാൻ അനുമതി നൽകിയതോടെ റിയൽ എസ്റ്റേറ്റ് മേഖല സജീവമായേക്കും. വീട് വാങ്ങാൻ കാത്തിരുന്ന നാലര ലക്ഷത്തോളം ആളുകൾക്ക് ഇത് ആശ്വാസമാകും.
വർക്ക് ഫ്രം ഹോം സാധ്യമല്ലാത്തവർക്ക് ഇനിമുതൽ ജോലിക്കു പോകാം. നിർമാണമേഖലയും ഫാക്ടറികളുടെ പ്രവർത്തനവും സജീവമാക്കാനാണ് ഈ നീക്കം.
ഭവന നിർമാണമേഖലയിലെ ജോലി സമയം രാത്രി ഒൻപതുവരെ നീട്ടാൻ നിർമാണ കമ്പനികൾക്ക് അനുമതി നൽകി. ലോക്കൽ കൗൺസിലുകളുടെ അനുമതിയോടെയാണ് ബിൽഡർമാർ ഇതിനുള്ള നടപടി സ്വീകരിക്കേണ്ടത്. ബ്രിട്ടൻ കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്കു പോകാനുള്ള സാധ്യത ഏറെയാണെന്ന് ചാൻസിലർ ഋഷി സുനാക് കഴിഞ്ഞ ദിവസവും ആവർത്തിച്ചിരുന്നു.
അതിനിടെ ജൂണിൽ സ്കൂളികൾ തുറക്കുന്നതിനെതിരേ അധ്യാപക സംഘടനകളും ഹെഡ് ടീച്ചർമാരും രംഗത്തെത്തി. നിലവിലെ സാഹചര്യത്തിൽ വിദ്യാർഥികളുടെയും അധ്യാപകരുടെയും സുരക്ഷ ഉറപ്പുവരുത്തി സ്കൂളുകളുടെ പ്രവർത്തനം സാധ്യമല്ലെന്നാണ് ഇവരുടെ മുന്നറിയിപ്പ്. ആളുകൾ പൊതുഗതാഗത രംഗത്തെ കൂടുതൽ ഉപയോഗിക്കുന്ന സാഹചര്യം തങ്ങളുടെ ജീവൻ അപകടത്തിലാക്കുമെന്ന മുന്നറിയിപ്പുമായി ബസ് ഡ്രൈവർമാരും രംഗത്തെത്തിയിട്ടുണ്ട്.
തിങ്കളാഴ്ച മുതൽ ചില ഇളവുകൾ പ്രാബല്യത്തിൽ വന്നതോടെ ലണ്ടൻ നഗരത്തിലെ ട്യൂബ് സർവീസ് ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ കഴിഞ്ഞ ആഴ്ചയേക്കാൾ 7.3% വർധന രേഖപ്പെടുത്തി. ട്യൂബിലും ബസിലും സാമൂഹിക അകലം പാലിക്കുന്നത് പ്രായോഗികമല്ലെന്ന് വ്യക്തമാക്കുന്ന നിരവധി ചിത്രങ്ങളും വിഡിയോകളും ഇതിനോടകം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുമുണ്ട്.
494 പേരാണ് ഇന്ന് ബ്രിട്ടനിൽ കോവിഡ് ബാധിച്ച് ഇന്നലെ മരിച്ചത്. ഇതോടെ ഒദ്യോഗിക മരണസംഖ്യ 33.186 ആയി. ദിവസേന ഒരുലക്ഷം ടെസ്റ്റുകൾ എന്ന ലക്ഷ്യം ഇന്നും സർക്കാരിന് കൈവരിക്കാനായില്ല. 87,000 ടെസ്റ്റുകളാണ് ഇന്നലെ നടന്നത്.
രാജ്യത്തെ കെയർഹോമുകൾക്ക് 600 മില്യൻ പൗണ്ടിന്റെ സാമ്പത്തിക പാക്കേജാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. ആവശ്യത്തിന് ജോലിക്കാരെ ഉറപ്പുവരുത്തുന്നതിനും ഇൻഫക്ഷൻ കൺട്രോൾ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിനും സുരക്ഷാ ഉപകരണങ്ങൾക്കുമായാണ് ഈ തുകയെന്നാണ് സർക്കാരിന്റെ വിശദീകരണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല