
സ്വന്തം ലേഖകൻ: നാനൂറിൽ ഒരാൾ വീതം കോവിഡ് ബാധിതരാണെന്ന് പഠന റിപ്പോർട്ട്. ഓഫിസ് ഓഫ് നാഷണൽ സ്റ്റാറ്റിറ്റിക്സ് നടത്തിയ പഠനത്തിലാണ് രാജ്യത്തെ രോഗവ്യാപനത്തിന്റെ തോത് വ്യക്തമാക്കുന്ന ഈ ഞെട്ടിപ്പിക്കുന്ന വിവരം പുറത്തുവന്നത്. ഇതനുസരിച്ച് 148,000 പേർ ഇംഗ്ലണ്ടിൽ വൈറസ് വാഹകരാണ് ഇത്തരത്തിൽ രോഗവ്യാപനം തുടരുന്ന സാഹചര്യത്തിൽ ഘട്ടങ്ങളായി സർക്കാർ നിയന്ത്രണങ്ങൾ പിൻവലിക്കുന്നത് വരുംദിവസങ്ങളിൽ രോഗവ്യാപനത്തിനുള്ള സാധ്യത വർധിപ്പിക്കും.
രാജ്യത്തെ എൻഎച്ച്എസ്ആശുപത്രികളിലെ അത്യാഹിത വിഭാഗങ്ങളിൽ രോഗികളായെത്തുന്നവരുടെ എണ്ണത്തിൽ പകുതിയിലധികം കുറവുണ്ടായതായി കണക്കുകൾ. കോവിഡ് വ്യാപനത്തിനു മുമ്പ് ഇരുപതു ലക്ഷത്തോളം രോഗികളാണ് മാസംതോറും അത്യാഹിത വിഭാഗത്തിൽ ചികിൽസ തേടി എത്തിയിരുന്നത്. എന്നാൽ ഏപ്രിൽ മാസത്തിൽ ഇത് പത്തുലക്ഷത്തിൽ താഴെയായി. കോവിഡിനെ ഭയന്ന് പലരും ആശുപത്രിയിലേക്ക് എത്താൻ മടിക്കുന്നതാണ് ഇതിനു കാരണമെന്നാണ് എൻഎച്ച്എസ് അധികൃതരുടെ വിലയിരുത്തൽ.
ബ്രിട്ടനിൽ ഇന്നലെ കോവിഡ് ബാധിച്ച് മരിച്ചത് 428 പേരാണ്. ഇതോടെ ഔദ്യോഗിക മരണസംഖ്യ 33,614 ആയി ഉയർന്നു. ദിവസേനയുള്ള പരിശോധനകളുടെ എണ്ണം ഇന്നലെ പ്രഖ്യാപിത ലക്ഷ്യമായ ഒരുലക്ഷത്തിനു മുകളിലെത്തി. 126,064 പേരെയാണ് ഇന്നലെ പരിശോധനയ്ക്കു വിധേയരാക്കിയത്. കഴിഞ്ഞ ഞായറാഴ്ചയ്ക്കു ശേഷം ആദ്യമായാണ് ടെസ്റ്റിങ്ങുകളുടെ എണ്ണം ഒരുലക്ഷത്തിനു മുകളിൽ എത്തിക്കാനായത്. ഈമാസം അവസാനത്തോടെ പ്രതിദിനം രണ്ടുലക്ഷം ടെസ്റ്റുകളാണ് സർക്കാർ ലക്ഷ്യമിടുന്നത്.
അതിനിടെ യാത്രക്കാരുടെ എണ്ണം ക്രമാതീതമായി കുറഞ്ഞതോടെ നിലനിൽപു തന്നെ അപകടത്തിലായ ട്രാൻസ്പോർട്ട് ഫോർ ലണ്ടനെ സഹായിക്കാൻ സർക്കാർ 1.6 ബില്യൺ പൌണ്ടിന്റെ പദ്ധതി പ്രഖ്യാപിച്ചു. ഇതുപയോഗിച്ച് സെപ്റ്റംബർ വരെ ടിഎഫ്എലിന് ട്യൂബ്- ബസ് സർവീസുകൾ മുടക്കിമില്ലാതെ നടത്താം. കോവിഡിനെതിരായ പോരാട്ടത്തെ മുന്നിൽനിന്നു നയിക്കുന്ന ആരോഗ്യ പ്രവർത്തകർക്ക് അഭിവാദ്യമർപ്പിച്ച് തുടർച്ചയായ ഏഴാമത്തെ ആഴ്ചയും ബ്രിട്ടൺ ഇന്നലെ രാത്രി എട്ടിന് കരഘോഷം മുഴക്കി.
ഉത്തരവാദിത്വമുള്ള പൌരന്മാരെന്ന നിലയിൽ ആളുകൾ പരമാവധി പൊതുഗതാഗത സംവിധാനങ്ങൾ ഒഴിവാക്കണമെന്ന് ട്രാൻസ്പോർട്ട് സെക്രട്ടറി ഗ്രാന്റ് ഷാപ്സ് അഭ്യർഥിച്ചു. നടന്നോ സൈക്കിളിലോ സ്വകാര്യ വാഹനത്തിലോ ജോലിസ്ഥലത്തേക്ക് പോകാൻ കഴിയാത്തവർ മാത്രമേ പൊതുഗതാഗത സംവിധാനത്തെ ആശ്രയിക്കാവൂ എന്ന് അദ്ദേഹം നിർദേശിച്ചു.
നടത്തവും സൈക്കിളിങ്ങും പ്രോൽസാഹിപ്പിക്കാൻ നേരത്തെ രണ്ടു ബില്യൻ പൗണ്ട് മാറ്റിവച്ച സർക്കാർ റോഡുകളുടെ നവീകരണത്തിനും അറ്റകുറ്റ പണികൾക്കുമായി മറ്റൊരു രണ്ടു ബില്യൺ പൗണ്ടിന്റെ പദ്ധതികൂടി ഇന്നലെ പ്രഖ്യാപിച്ചു.
ജൂൺ മാസത്തോടെ ഫുട്ബോൾ മൽസരങ്ങൾ പുന:രാരംഭിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. പ്രീമിയർ ലീഗ്, ഇംഗ്ലീഷ് ഫുട്ബോൾ ലീഗ് തുടങ്ങിയ ഫുട്ബോൾ അധികൃതരുമായി കൾച്ചറൽ സെക്രട്ടറി ഇന്നലെ ചർച്ച നടത്തി. രാജ്യത്തെ പ്രഫഷണൽ ക്രിക്കറ്റർമാരും അടുത്തയാഴ്ച മുതൽ ഒറ്റയ്ക്കുള്ള പരിശീലനങ്ങൾ ആരംഭിക്കും.
ലോകത്താകെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നുലക്ഷം കവിഞ്ഞു. രോഗികളുടെ എണ്ണം 45 ലക്ഷത്തോട് അടുക്കുകയാണ്. 85,000 പേർ മരിക്കുകയും 14 ലക്ഷം പേർ രോഗികളാകുകയും ചെയ്ത അമേരിക്ക കഴിഞ്ഞാൽ വൈറസ് ഏറ്റവുമധികം നാശം വിതയ്ക്കുന്നത് നാലു യൂറോപ്യൻ രാജ്യങ്ങളിലാണ്.
നിങ്ങളുടെ അഭിപ്രായങ്ങള് ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള് എന് ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല