
സ്വന്തം ലേഖകൻ: മാർച്ച് 31നു ശേഷമുള്ള ഏറ്റവും കുറഞ്ഞ മരണനിരക്കിന്റെ ആശ്വാസത്തിലാണ് ബ്രിട്ടൻ. 449 പേരാണ് തിങ്കളാഴ്ച യുകെയിലെ വിവിധ ആശുപത്രികളിൽ മരിച്ചത്. ഇതോടെ ആകെ മരണം 16,509 ആയി. തുടർച്ചയായി എണ്ണൂറിനും തൊള്ളായിരത്തിനും മുകളിലായിരുന്ന മരണനിരക്ക് പകുതിയായി താഴ്ന്നു. ഞായറാഴ്ചയും മരണനിരക്ക് അറുനൂറിൽ താഴെയായിരുന്നു.
1,24,743 പേർക്കാണ് ഇതുവരെ ബ്രിട്ടനിൽ രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. നാലു ലക്ഷത്തോളം ആളുകളെ പരിശോധനയ്ക്കു വിധേയരാക്കി. സ്പെയിനിലും മരണനിരക്ക് ഗണ്യമായി കുറഞ്ഞു. നാനൂറിൽ താഴെയായിരുന്നു തിങ്കളാഴ്ച സ്പെയിനിലെ മരണനിരക്ക്.
ബ്രിട്ടനിൽ സുരക്ഷാ ഉപകരണങ്ങളുടെ അപര്യാപ്തത തുടരുകയാണ്. തുർക്കിയിൽനിന്നും ഞായറാഴ്ച എത്തുമെന്ന് കരുതിയിരുന്ന നാലു ലക്ഷം ഗൗണുകൾ ഉൾപ്പെടെയുള്ള സുരക്ഷാ കവചങ്ങൾ ഇനിയും എത്തിയിട്ടില്ല. മ്യാൻമാറിൽ നിന്നും സംഘടിപ്പിച്ച 1,40,000 ഗൗണുകളാണ് താൽകാലിക ആശ്വാസം.
ലോകവിപണിയിൽ ഇത്തരം ഉൽപന്നങ്ങൾ കിട്ടാനില്ലാത്ത സാഹചര്യമാണ് ബ്രിട്ടൻ ഉൾപ്പെടെയുള്ള രാജ്യങ്ങളെ കുഴയ്ക്കുന്നത്. ഇക്കാര്യം തിങ്കളാഴ്ച വാർത്താസമ്മേളനത്തിൽ ചാൻസലർ ഋഷി സുനാക് സമ്മതിച്ചു. 24 മണിക്കൂറും സർക്കാർ ഇവ ലഭ്യമാക്കുന്നതിനായി പ്രവർത്തിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ രോഗം ഭേദമായവരുടെ രക്തം രോഗികളിൽ ഉപയോഗിച്ചുള്ള ചികിൽസാ പരീക്ഷണത്തിന് ബ്രിട്ടനും തീരുമാനിച്ചു. രോഗികളുടെ അനുമതിയോടെയാകും ഈ നടപടി. തൽകാലം സ്കൂളുകൾ തുറക്കേണ്ടതില്ല എന്ന നിലപാടിലാണ് സർക്കാർ. കുട്ടികൾക്ക് 14 ആഴ്ച നീളുന്ന പാഠ്യപദ്ധതിയുമായി ബിബിസി രംഗത്തെത്തി. ഓരോ വിഷയത്തിലും വിദഗ്ധരായ ആളുകൾ ടെലിവിഷനിലൂടെ കുട്ടികൾക്ക് ക്ലാസെടുക്കും.
രാജ്യത്ത് ലോക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവു വരുത്തുന്നത് രോഗം വീണ്ടും ശക്തിയാർജിക്കാൻ കാരണമാകുമെന്ന നിലപാടിലാണ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. ഭരണകാര്യങ്ങളിൽ ഇടപെട്ടുതുടങ്ങിയ അദ്ദേഹം, പ്രധാനമന്ത്രിയുടെ ചുമതല വഹിക്കുന്ന ഡൊമിനിക് റാബുമായും മറ്റ് മുതിർന്ന മന്ത്രിമാരുമായും ഈയാഴ്ച അവസാനം കൂടിക്കാഴ്ച നടത്തും.
ബ്രിട്ടനിൽ കോവിഡ് മൂലം മരിച്ചയാളുകളുടെ കൂടുതൽ വിശദമായ വിവരങ്ങൾ പുറത്തുവന്നു. മരിച്ചവരിൽ 73.6 ശതമാനവും ബ്രിട്ടീഷ് വംശജരാണ്. 16.2 ശതമാനമാണ് മറ്റ് രാജ്യങ്ങളിൽനിന്നും കുടിയേറിയിട്ടുള്ളവർ. ഇതിൽ മൂന്ന് ശതമാനം ഇന്ത്യൻ വംശജരാണ്. 2.1 ശതമാനം പാക്കിസ്ഥാനികളും.
സിംഹാസനത്തില്‍ റെക്കോര്‍ഡ് സൃഷ്ടിച്ചെങ്കിലും കോവിഡ് പശ്ചാത്തലത്തില്‍ ആഘോഷം . ഒഴിവാക്കിയിരിക്കുകയാണ് എലിസബത്ത് രാജ്ഞി. ചരിത്രത്തിലെ അൂപൂര്‍വ റെക്കോര്‍ഡ് സൃഷ്ടിച്ചുകൊണ്ടാണ് രാജ്ഞി ഇന്ന് 94-ാം വയസ്സിലേക്കു കടക്കുന്നത്.
പൊതുവെ ജന്‍മദിനങ്ങള്‍, പൊതുജന ശ്രദ്ധ കിട്ടുന്ന അവസരങ്ങളായി മാറ്റാതെ, സ്വകാര്യമായി മാത്രം ആഘോഷിക്കുന്ന രാജ്ഞി ഇത്തവണ അതും വേണ്ടെന്നുവച്ചിരിക്കുകയാണ്. കോവിഡ‍് രോഗികള്‍ ഉയരുന്ന പശ്ചാത്തലത്തിലാണിത്. 98 വയസ്സുള്ള ഫിലിപ് രാജകുമാരനൊപ്പം ലണ്ടനു പടിഞ്ഞാറ് വിന്‍ഡ്സര്‍ കൊട്ടാരത്തിലാണ് ഇപ്പോള്‍ രാജ്ഞിയുള്ളത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല