1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 2, 2020

സ്വന്തം ലേഖകൻ: ലോകത്ത് കോവിഡ് മരണ സംഖ്യ 240,381 കവിഞ്ഞു. 3,424,356 പേർക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. 1,093,766 പേർ രോഗമുക്തരായി. 11 ലക്ഷത്തിലധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ച അമേരിക്കയിൽ മരിച്ചവരുടെ എണ്ണം 65,000 പിന്നിട്ടു.

ഇന്നലെ മാത്രം 2000ലധികം പേര്‍ക്കാണ് യു.എസിൽ ജീവൻ നഷ്ടമായത്. അതേസമയം, ലോക്ഡൌണിനെതിരായ പ്രതിഷേധവും പ്രക്ഷോഭവും രാജ്യത്ത് ശക്തമാവുകയാണ്. അമേരിക്കയിൽ 24,000 ത്തിലധികം പേര്‍ മരിച്ച ന്യൂയോർക്കിന് പുറമെ, ന്യൂ ജെഴ്സി, മസാച്ചു സെറ്റ്സ്, മിഷിഗണ്‍ എന്നിവിടങ്ങളിലെല്ലാം മരണസംഖ്യ വർധിക്കുകയാണ്.

ന്യൂയോർക്കില്‍ ഇന്നലെ മാത്രം 306 പേര്‍ മരിച്ചപ്പോൾ ന്യൂ ജെഴ്സിയിൽ 458 പേരാണ് മരിച്ചത്. പുതുതായി രോഗം ബാധിക്കുന്നവരുടെ എണ്ണത്തിലും വര്‍ധനവുണ്ട്. അതിനിടെ, ലോക്ഡൌണിനെതിരായ പ്രതിഷേധം രാജ്യത്ത് വര്‍ധിക്കുകയാണ്. കഴിഞ്ഞ ദിവസം മിഷിഗണിൽ ആയുധങ്ങളുമായി തെരവിലിറങ്ങിയ ജനക്കൂട്ടം അടച്ചുപൂട്ടൽ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രകടനം നടത്തി.
പ്രക്ഷോഭങ്ങൾക്ക് യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ പിന്തുണയുമുണ്ട്.

വൈറസ്ബാധ ഇപ്പോഴും നിയന്ത്രണ വിധേയമായിട്ടില്ലാത്ത രാജ്യത്ത് തുടരുന്ന ഇത്തരം പ്രതിഷേധങ്ങള്‍ സ്ഥിതി ഇനിയും വഷളാക്കുമോ എന്ന ആശങ്കയിലാണ് ആരോഗ്യപ്രവര്‍ത്തകർ. ഇതുവരെ 6,300 ലധികം പേര്‍ മരിച്ച ബ്രസീലിലും മരണസംഖ്യയും രോഗബാധിതരുടെ എണ്ണവും അതിവേഗം വര്‍ധിക്കുകയാണ്. 400 ലധികം പേരാണ് ഇന്നലെ മാത്രം രാജ്യത്ത് മരിച്ചത്.

രോഗം അതിവേഗം പടരുന്ന റഷ്യയിൽ സമൂഹവ്യാപനം ഉണ്ടോ എന്ന് ആരോഗ്യപ്രവര്‍ത്തകര്‍ സംശയിക്കുന്നുണ്ട്. അതേസമയം, ആദ്യമായി രോഗം സ്ഥിരീകരിച്ച ചൈനയില്‍ സ്ഥിതിഗതികൾ ഏറെക്കുറെ നിയന്ത്രണവിധേയമാണ്. ഏതാനും ദിവസങ്ങളായി മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലാത്ത രാജ്യത്ത് 599 കേസുകൾ മാത്രമാണ് ഇനി അവശേഷിക്കുന്നത്.

ഇറ്റലിയിലും സ്പെയിനിലും രോഗവ്യാപനത്തിന്റെ വേഗതയിലും മരണനിരക്കിലും വൻതോതിൽ കുറവു വന്നതായാണ് റിപ്പോര്‍ട്ടുകൾ. ഇറ്റലിയിൽ 285 പേരും സ്പെയിനിൽ 268 പേരുമാണ് ഇന്നലെ മരിച്ചത്.

ജർമനിയിലെ കോവിഡ് നിയന്ത്രണങ്ങൾ തുടരുമെന്നും മെയ് ആറിന് പ്രധാന പ്രഖ്യാപനം ഉണ്ടാകുമെന്ന് ചാൻസലർ മെർക്കൽ ഇന്നലെ മാധ്യമങ്ങളെ അറിയിച്ചു. ജർമനിയിലെ പതിനാറ് സംസ്ഥാന മുഖ്യമന്ത്രിമാരുമായി വിഡിയോ കോൺഫറൻസ് വഴി രാജ്യത്തെ സാഹചര്യങ്ങൾ വിലയിരുത്തിയശേഷമാണ് മെർക്കൽ മാധ്യമങ്ങളെ കണ്ടത്.

മെയ് പത്ത് വരെ നിലവിലെ നിയന്ത്രണങ്ങൾ ജർമനിയിൽ തുടരും. കോവിഡ് രോഗവ്യാപനം കുറയുന്നുവെന്ന റിപ്പോർട്ടുകൾ ആശ്വാസകരം തന്നെ. എങ്കിലും സാമൂഹിക അകലം പാലിക്കുക, മുഖാവരണം ധരിച്ച് പുറത്ത് ഇറങ്ങുക, രണ്ട് പേരിലധികം പേർ കൂട്ടം കൂടാതിരിക്കുക എന്നീവ ജനം നിർദ്ദേശങ്ങൾ പാലിക്കണമെന്ന് മെർക്കൽ തുടർന്ന് പറഞ്ഞു.

മെയ് മൂന്ന് ഞായർ മുതൽ ആരാധനാലയങ്ങൾ തുറന്ന് ആരാധന നടത്താൻ അനുമതി നൽകി. സർക്കാർ പ്രഖ്യാപിച്ച കോവിഡ് നിയന്ത്രണങ്ങൾ പാലിക്കണമെന്ന് പ്രത്യേക നിർദ്ദേശമുണ്ട്. മെയ് 3 മുതൽ സർക്കാരിന്റെ പൊതുകളിസ്ഥലങ്ങൾ കുട്ടികൾക്കായി തുറന്ന് കൊടുക്കും. ജാഗ്രത പാലിച്ച് വേണം കളിക്കളം ഉപയോഗിക്കേണ്ടതെന്ന് പ്രത്യേക നിർദ്ദേശമുണ്ട്.

അയര്‍ലൻഡിൽ നിലവില്‍ ഉള്ള ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ മെയ് 18 വരെ നീട്ടി. എങ്കിലും ഒട്ടറെമേഖലകളില്‍ ഇളവുകള്‍ പ്രഖ്യാപിക്കുന്നതായി രാഷ്ട്രത്തോടായി നടത്തിയ പ്രക്ഷേപണത്തില്‍ പ്രധാനമന്ത്രി ലിയോ വരദ്കര്‍ അറിയിച്ചു.

വീടിന്പുറത്ത് രണ്ട് കിലോ മീറ്റര്‍ വരെ അനുവദിച്ചിരുന്ന എക്‌സര്‍സൈസുകള്‍ക്കായുള്ള യാത്രാ പരിധി മെയ് 5 മുതല്‍ അഞ്ചു കിലോമീറ്റര്‍ വരെയാക്കിയിട്ടുണ്ട്. വീടുകള്‍ക്കുള്ളില്‍ കഴിയണമെന്ന് നിര്‍ദേശിക്കപ്പെട്ടിരുന്ന 70 വയസ് കഴിഞ്ഞ വയോധികര്‍ക്ക് വീടിന് പുറത്തേയ്ക്ക് യാത്ര ചെയ്യാനുള്ള അനുമതി നല്‍കി.

ഔട്ട് ഡോര്‍ വര്‍ക്കുകള്‍ ചെയ്യുന്ന തൊഴിലാളികള്‍ക്ക് രണ്ടാഴ്ചയ്ക്കുള്ളില്‍ വീണ്ടും ജോലിയ്ക്ക് പ്രവേശിക്കാനാവും. എന്നാല്‍ സ്‌കൂളുകള്‍ ഈ അധ്യയനവര്‍ഷത്തില്‍ തുറക്കില്ല. സെപ്റ്റംബറില്‍ പുതിയ വര്‍ഷത്തിലേക്കാവും സ്‌കൂളുകള്‍ തുറക്കുക. മെയ് 18 മുതല്‍ ഗാര്‍ഡന്‍ സെന്ററുകള്‍, ഹാര്‍ഡ്വെയര്‍ സ്റ്റോറുകള്‍, റിപ്പയര്‍ ഷോപ്പുകള്‍ തുടങ്ങിയ ചില റീട്ടെയില്‍ ഔട്ട്ലെറ്റുകള്‍ വീണ്ടും തുറക്കും

നമുക്ക് ഊഹിക്കാന്‍ പോലും കഴിയാത്ത വിധത്തില്‍ വൈറസ് നമ്മുടെ ജീവിതത്തെ മാറ്റിമറിച്ചുവെന്ന് വരദ്കര്‍ രാഷ്ട്രത്തോട് നടത്തിയ പ്രക്ഷേപണത്തില്‍ പറഞ്ഞു. രണ്ടാം ഘട്ട വൈറസ് പൊട്ടിപ്പുറപ്പെടാനുള്ള സാധ്യത ഇപ്പോഴുംനിലനില്‍ക്കുന്നുണ്ടെന്ന് വരദ്കര്‍ പറഞ്ഞു.

അയര്‍ലൻഡില്‍ കോവിഡ് -19 രോഗനിര്‍ണയം നടത്തിയ 34 പേര്‍ കൂടി മരിച്ചതായി ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചു, 221 പുതിയ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. 5,840 കേസുകള്‍ ആരോഗ്യ പ്രവര്‍ത്തകരുമായി ബന്ധപ്പെട്ടിരിക്കുന്നു. രാജ്യത്ത് 1,265 കോവിഡ് മരണങ്ങളും 20,833 കേസുകളും സ്ഥിരീകരിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.