1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 14, 2020

സ്വന്തം ലേഖകൻ: അമേരിക്കയുടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ആണിക്കല്ലായി നിന്നത് സുപ്രസിദ്ധ എപ്പിഡമോളജിസ്റ്റ് ആയ ഡോ. ആന്റണി ഫൗച്ചി ആയിരുന്നു. കഴിഞ്ഞ ദിവസം വരെയും തന്റെ പ്രിയങ്കരനായിരുന്ന ലോകപ്രസിദ്ധ പകർച്ചവ്യാധി പ്രതിരോധ വിദഗ്ധൻ ഡോ. ഫൗച്ചിയുമായി പ്രസിഡന്റ് ട്രംപ് ഇടയുന്ന കാഴ്ചയാണ് ഇന്നലെ കണ്ടത്.

എത്രയും പെട്ടെന്ന് ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ നീക്കി, വ്യാപാരസ്ഥാപനങ്ങൾ പഴയപടി തുറന്നു പ്രവർത്തിപ്പിച്ച് നികുതിവരുമാനവും മറ്റും പൂർവസ്ഥിതിയിൽ ആക്കാനുള്ള തിടുക്കത്തിലാണ് ട്രംപ്. അതിനെപ്പറ്റിയുള്ള പല സൂചനകളും ഇടയ്ക്കിടെ അദ്ദേഹം നല്കിപ്പോന്നിരുന്നു.

നിയന്ത്രണങ്ങൾ നീക്കുന്നതിൽ, വിശേഷിച്ച് സ്‌കൂളുകൾ തുറക്കുന്നതിൽ കാണിക്കുന്ന ധൃതി അമേരിക്കയിൽ ഇനിയും ആയിരക്കണക്കിന് പേരുടെ മരണത്തിലേക്കും, ഈ മഹാമാരി നിയന്ത്രണാതീതമായി പടർന്നു പിടിക്കുന്നതിലേക്കും നയിക്കും എന്നായിരുന്നു ഡോ. ഫൗച്ചി പരസ്യമായി നൽകിയ മുന്നറിയിപ്പ്. ഈ അഭിപ്രായ പ്രകടനമാണ് ട്രംപിനെ ചൊടിപ്പിച്ചത്.

സെനറ്റിൽ നടന്ന ഒരു ഹിയറിങ്ങിലാണ് ഡോ. ഫൗച്ചി തന്റെ അഭിപ്രായങ്ങൾ വെട്ടിത്തുറന്നു പറഞ്ഞത്. കുട്ടികളുടെ സ്‌കൂളുകൾ തുടങ്ങും മുമ്പ് വാക്സിൻ പുറത്തുവരും എന്ന് താൻ കരുതുന്നില്ല എന്ന് അദ്ദേഹം സെനറ്റിനെ അറിയിച്ചിരുന്നു. അതുകൊണ്ടുതന്നെ ക്‌ളാസുകൾ തുടങ്ങുന്നത് സുരക്ഷിതമല്ലെന്നും അദ്ദേഹം സൂചിപ്പിച്ചു.

ഡോ. ഫൗച്ചിയുടെ ഈ ഉത്തരം തന്നെ അമ്പരപ്പിക്കുന്നു എന്നും, ഇങ്ങനെ ഒരു പ്രതികരണം സ്വീകാര്യമല്ല എന്നും ട്രംപ് തിരിച്ചടിച്ചു. സ്കൂളുകൾ തുറക്കുക എന്ന നയത്തിൽ നിന്ന് പിന്നോട്ടില്ല എന്നും, പരമാവധി പരിഗണിക്കാവുന്ന കാര്യം പ്രായക്കൂടുതലുള്ള അധ്യാപകരെ ഇനിയും കുറച്ചുകാലം കൂടി വീട്ടിൽ തന്നെ വിശ്രമിക്കാൻ അനുവദിക്കുക എന്നതാണ് എന്നും പ്രസിഡന്റ് അറിയിച്ചു.

വയസ്സായവർക്ക് രോഗം വന്നാൽ അത് അവരെ ഗുരുതരമായി ബാധിക്കും എന്ന് സമ്മതിച്ച ട്രംപ് കുഞ്ഞുങ്ങൾക്ക് ഈ രോഗം കാര്യമായ പ്രശ്നങ്ങളൊന്നും തന്നെ ഉണ്ടാക്കുന്നില്ല എന്നാണു കണക്കുകൾ സൂചിപ്പിക്കുന്നതെന്നും സൂചിപ്പിച്ചു. ഇപ്പോൾ വീടുകളിൽ തന്നെ തുടരുന്നവരെല്ലാം തന്നെ അധികം താമസിയാതെ ജോലിക്ക് പോകണമെന്നും എത്രയും പെട്ടെന്ന് ബിസിനസ് പഴയപടി നടക്കണം എന്നുമാണ് തന്റെ ആഗ്രഹമെന്ന് ട്രംപ് പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.