1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 19, 2020

സ്വന്തം ലേഖകൻ: കോവിഡ് കേസുകള്‍ വര്‍‌ദ്ധിച്ചുകൊണ്ടിരിക്കുമ്പോള്‍ കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി പ്രഖ്യാപിച്ച ലോക് ഡൌണ്‍ നിര്‍ദ്ദേശങ്ങള്‍ക്കെതിരെ പ്രതിഷേധവുമായി അമേരിക്കക്കാര്‍. മെരിലാന്‍ഡ്,ടെക്സസ്, ഒഹിയോ എന്നിവിടങ്ങളില്‍ ശനിയാഴ്ച നൂറു കണക്കിനാളുകളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. അടുത്ത ആഴ്ച കൂടുതല്‍ സ്റ്റേറ്റുകളിലേക്ക് പ്രതിഷേധം വ്യാപിപ്പിക്കാനാണ് ഇവരുടെ തീരുമാനം.

നൂറു കണക്കിന് പേര്‍ ടെക്സാസില്‍ തോളോട് തോള്‍ ചേര്‍ന്നാണ് പ്രതിഷേധത്തില്‍ പങ്കെടുത്തത്. വൈറ്റ് ഹൌസിലെ പൊതുജനാരോഗ്യ വിദഗ്ദ്ധനായ ആന്റണി ഫൌസിക്കെതിരെ മുദ്രാവാക്യം വിളിച്ചുകൊണ്ടാണ പ്രതിഷേധക്കാര്‍ ഒത്തുകൂടിയത്.

കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം മറ്റിടങ്ങളെ അപേക്ഷിച്ച് കുറവുള്ള ഈ പ്രദേശത്ത് ലോക്ക് ഡൗണ്‍ നീട്ടുന്നതിനെതിരെയായിരുന്നു ഇവരുടെ പ്രതിഷേധം. കുറേ പേര്‍ തെരുവില്‍ കാല്‍നടയായും കുറച്ചുപേര്‍ വാഹനങ്ങളിലുമാണ് ഒത്തുകൂടിയത്. ആള്‍ക്കൂട്ടത്തില്‍ സൈനിക യൂണിഫോം ധരിച്ച മുഖം മറച്ചവരുമുണ്ടായിരുന്നു.

250 ഓളം പേരാണ് ടെക്‌സസില്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. സ്റ്റേറ്റിന്റെ തലസ്ഥാനമായ ഓസ്റ്റിനില്‍ ആയിരുന്നു പ്രതിഷേധം. ”ഇത് ടെക്‌സസ് തുറക്കാനുള്ള സമയമാണ്. ജനങ്ങള്‍ ജോലി ചെയ്യാനുള്ള സമയമാണ്. അവരുടെ സ്വയമേവയുള്ള ഇടപെടലുകള്‍ക്കുള്ള സമയമാണ്. ഭരണകൂടത്തിന്റെ നിയമങ്ങളല്ല, വിവേകമാണ് നയിക്കേണ്ടത്” എന്നാണ് അമേരിക്കയിലെ ആക്ടിവിസ്റ്റുകൾ പറയുന്നത്.

മെരിലാന്‍ഡില്‍ പ്രതിഷേധക്കാര്‍ അവരുടെ കാറിനുള്ളിലിരുന്ന് ഉച്ചത്തില്‍ ഹോണ്‍ മുഴക്കിക്കൊണ്ടിരുന്നു. മെരിലാന്‍ഡ് വീണ്ടും തുറക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം. ഞങ്ങള്‍ ആടുകളല്ലെന്നായിരുന്നു കൊളംബസില്‍ ഒത്തുകൂടിയ പ്രതിഷേധക്കാര്‍ പറഞ്ഞത്.

ലോക് ഡൌണിന്റെ പശ്ചാത്തലത്തില്‍ അമേരിക്കയില്‍ നിരവധി പേര്‍ക്ക് ജോലി നഷ്ടപ്പെട്ടിരുന്നു.പ്രതിസന്ധിയുടെ വരുന്ന മാസങ്ങളിൽ തങ്ങളുടെ ചെറുകിട ബിസിനസുകൾ നിലനിൽക്കില്ലെന്നും സാമ്പത്തിക പ്രശ്‌നം രൂക്ഷമാകുമെന്ന് ഇവര്‍ ഭയപ്പെടുന്നു.മൂന്നിൽ രണ്ട് അമേരിക്കക്കാരും പൊതുപ്രവർത്തനത്തിനുള്ള നിയന്ത്രണങ്ങൾ വളരെ വേഗത്തിൽ നീക്കുമെന്ന് ഭയപ്പെടുന്നു. ഒരു ശതമാനം പേര്‍ നിയന്ത്രണങ്ങള്‍ പെട്ടെന്ന് നീക്കില്ലെന്നും വിശ്വസിക്കുന്നതായി പ്യൂ റിസര്‍ച്ച് സെന്റര്‍ നടത്തിയ സര്‍വേ പറയുന്നു.

അതേസമയം അമേരിക്കയില്‍ കോവിഡ് മരണങ്ങള്‍ കുതിച്ചുയരുകയാണ്. മരണസംഖ്യ നാല്‍പതിനായിരത്തോട് അടുക്കുകയാണ്. ഏഴ് ലക്ഷത്തിലധികം പേര്‍ക്കാണ് രോഗബാധ സ്ഥിരികരിച്ചിരിക്കുന്നത്.

അമേരിക്കക്കു പിന്നാലെ ബ്രസീലിലെ ജനങ്ങളും സ്വന്തം പ്രസിഡന്റിന്റെ വാക്കുകേട്ട് ലോക്ഡൗണ്‍ ലംഘിച്ച് തെരുവിലിറങ്ങി. നൂറുകണക്കിന് ബ്രസീലുകാരാണ് രാജ്യത്തെ വിവിധ നഗരങ്ങളില്‍ പ്രതിഷേധവുമായി ഒത്തുകൂടിയത്. കാറുകളിലും ട്രക്കുകളിലും ഇരുചക്രവാഹനങ്ങളിലുമായി ഹോണ്‍ മുഴക്കിയാണ് റിയോ ഡി ജനീറോയുടേയും സാവോ പോളോയുടേയും ബ്രസീലിയയുടേയും തെരുവുകളില്‍ ലോക്ഡൗണിനെതിരെ ജനങ്ങള്‍ പ്രതിഷേധിച്ചത്.

കൊറോണ വൈറസിനെ നേരിടുന്ന കാര്യത്തില്‍ ഏതാണ്ട് അമേരിക്കക്ക് സമാനമായ സാഹചര്യമാണ് ബ്രസീലിലും ഉള്ളത്. പ്രസിഡന്റ് ലോക്ഡൗണിനെതിരെ പറയുമ്പോള്‍ ലോക്ഡൗണ്‍ പ്രഖ്യാപിക്കാന്‍ അധികാരമുള്ള സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാര്‍ കോവിഡ് ഭീതി കണക്കിലെടുത്ത് ലോക്ഡൗണില്‍ തുടരാന്‍ തീരുമാനിക്കുന്നു. ഇതിനെതിരെ ജനങ്ങള്‍ കൂടുതല്‍ ഇളവുകള്‍ അര്‍ഹിക്കുന്നുവെന്ന് ബ്രസീലിയന്‍ പ്രസിഡന്റ് തന്നെ പറഞ്ഞതിന് പിന്നാലെയാണ് ജനങ്ങളുടെ ലോക്ഡൗണ്‍ വിരുദ്ധ സമരങ്ങള്‍ അരങ്ങേറിയത്.

നിയന്ത്രണങ്ങള്‍ക്കെതിരെ പ്രതിഷേധങ്ങള്‍ നടക്കുമ്പോഴും ലാറ്റിനമേരിക്കയിലെ ഏറ്റവും വലിയ കോവിഡ് ബാധിത രാജ്യമായി ബ്രസീല്‍ തുടരുകയാണ്. 36,500ലേറെ പേരിലാണ് ബ്രസീലില്‍ കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 2347 പേര്‍ക്ക് കോവിഡ് രോഗത്തെ തുടര്‍ന്ന് ജീവന്‍ നഷ്ടമാവുകയും ചെയ്തു. മെയ് മാസത്തോടെ 21 കോടി ജനസംഖ്യയുള്ള ബ്രസീലില്‍ സ്ഥിതിഗതികള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാവുമെന്ന മുന്നറിയിപ്പുകള്‍ക്കിടെയാണ് ലോക്ഡൗണ്‍ വിരുദ്ധ സമരങ്ങളും അരങ്ങേറുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.