1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 20, 2020

സ്വന്തം ലേഖകൻ: കോവിഡ് 19 മഹാമാരിയുടെ ഭീകരത വെളിവാക്കുന്നതാണ് അമേരിക്കന്‍ ദിനപത്രമായ ബോസ്റ്റണ്‍ ഗ്ലോബിന്റെ ഞായറാഴ്ച പുറത്തിറങ്ങിയ പത്രം. 15 ചരമ പേജുകളാണ് പത്രം ഞായറാഴ്ച പ്രസിദ്ധീകരിച്ചത്. കോവിഡ് 19 മഹാമാരി ഏറ്റവും കൂടുതല്‍ ബാധിച്ച ഇറ്റലിയില്‍ നിന്നുള്ള പത്രങ്ങളെ അനുസ്മരിപ്പിക്കുന്നതായിരുന്നു ബോസ്റ്റണ്‍ ഗ്ലോബിന്റെ ഞായറാഴ്ചത്തെ പത്രം.

ചരമവാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനായി ഒരു പേജ് മുഴുവനായി പോലും എടുക്കാത്ത പത്രമാണ് ബോസ്റ്റണ്‍ ഗ്ലോബെന്ന് പത്രത്തിന്റെ ഞായറാഴ്ച പതിപ്പ് പങ്കുവെച്ചുകൊണ്ട് ട്വിറ്റര്‍ ഉപയോക്താക്കള്‍ പറയുന്നു.

‘ഒരു മാസം മുമ്പ് ബെര്‍ഗാമോ ഇറ്റലിയില്‍ നിന്നുള്ള ഒരു വീഡിയോയില്‍ ചരമവാര്‍ത്തകള്‍ പ്രസിദ്ധീകരിച്ച പേജുകള്‍ ഒന്നിനുപിറകെ ഒന്നായി കാണിച്ചിരുന്നു..ഇതാ ബോസ്റ്റണ്‍ ഗ്ലോബ് ഏപ്രില്‍ 19, 2020. 15 പേജുകള്‍.’ ചരമപേജുകള്‍ പങ്കുവെച്ചുകൊണ്ട് നഥാനിയേല്‍ മുല്‍കാഹി കുറിച്ചു.

കോവിഡ് 19 ഭീഷണിയിലാണ് മസാച്യൂസെറ്റ്‌സ്.38,000 പോസിറ്റീവ് കേസുകളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 1700 പേര്‍ മരിച്ചു. ഡോര്‍ചെസ്റ്റര്‍ പരിസരത്ത് മാത്രം 1,270 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് ബോസ്റ്റണ്‍ അധികൃതര്‍ പറയുന്നു. റിപ്പബ്ലിക്കന്‍ ഗവര്‍ണര്‍ ചാര്‍ലി ബേക്കര്‍ ഞായറാഴ്ച സിബിഎസിന്റെ ‘ഫെയ്സ് ദി നേഷന്‍’ പരിപാടിയില്‍ പങ്കെടുത്തിരുന്നു. കോവിഡ് 19 കേസുകള്‍ സംസ്ഥാനത്ത് കുതിച്ചുയര്‍ന്നുകൊണ്ടിരിക്കുകയാണെന്നാണ് അദ്ദേഹം പരിപാടിയില്‍ അഭിപ്രായപ്പെട്ടത്.

അമേരിക്കയില്‍ ഇതുവരെ 7,58,000 കേസുകളും 41,000 മരണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. ന്യൂയോര്‍ക്കില്‍ മാത്രം 18,000 പേരാണ് മരിച്ചത്. കോവിഡ് 19-ന്റെ പശ്ചാത്തലത്തില്‍ ന്യൂയോര്‍ക്കില്‍ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ മെയ് 15 വരെ ഇവിടെ ദീര്‍ഘിപ്പിച്ചിരുന്നു.

കൂടുതല്‍ പരിശോധനകള്‍ നടത്തുന്നതില്‍ ഭരണകൂടം പരാജയപ്പെട്ടതായി ചില ഗവര്‍ണര്‍മാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ആയിരക്കണക്കിന് അമേരിക്കക്കാര്‍ തങ്ങളുടെ സംസ്ഥാനങ്ങള്‍ ദീര്‍ഘകാലം ലോക്ക്ഡൗണ്‍ നീട്ടിയതില്‍ പ്രതിഷേധിച്ച് വീട്ടിലിരുക്കാനുള്ള നിര്‍ദേശങ്ങള്‍ ലംഘിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.