സ്വന്തം ലേഖകൻ: ലോകത്ത് കൊവിഡ് മരണം 5 ലക്ഷത്തിലേക്കടുക്കുന്നു. 24 മണിക്കൂറിനിടെ മാത്രം 5,000ത്തിലേറെ പേരാണ് മരിച്ചത്. രോഗ ബാധിതരുടെ എണ്ണം 98 ലക്ഷം പിന്നിട്ടു. ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച് 9,950,666 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 497,896 പേർ മരിച്ചപ്പോൾ 5,394,019 പേർക്ക് രോഗം ഭേദമായി. മഹാമാരിയെ നേരിടുന്നതിനായി 2,36,715 കോടിയിലധികം രൂപ ആവശ്യമാണെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.
ബ്രസീലിലും മെക്സിക്കോയിലുമാണ് 24 മണിക്കൂറിനിടെ കൂടുതല്‍ മരണമുണ്ടായത്. രണ്ടിടങ്ങളിലുമായി മാത്രം 2,000ത്തോളം പേരാണ് മരിച്ചത്. അമേരിക്കയില്‍ 24 മണിക്കൂറിനിടെ 500 ലേറെ പേരും മരിച്ചു. അമേരിക്കയില്‍ കൊവിഡ് തലസ്ഥാനമായിത്തീര്‍ന്ന ന്യൂയോര്‍ക്കിന് സമാനമായി മറ്റു നഗരങ്ങളിലും രോഗികളുടെ എണ്ണം കുത്തനെ കൂടുകയാണ്.
ഫ്ലോറിഡയില്‍ മാത്രം 24 മണിക്കൂറിനിടെ 8,942 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ആദ്യമായാണ് ഫ്ലോറിഡയില്‍ പ്രതിദിന വര്‍ദ്ധന 8,000 കടക്കുന്നത്. ആഭ്യന്തരപ്രശ്നങ്ങളോടൊപ്പം കോവിഡുമെത്തിയത് സിറിയയില്‍ ഒരു കോടിയോളം പേരെ കൂടി പട്ടിണിയിലേക്കെത്തിച്ചതായി യുഎന്‍ ഏജന്‍സിയായ ഡബ്ള്യൂ.എഫ്.ബി വ്യക്തമാക്കി.
സ്‌പെയിനില്‍ ഇന്നലെ എട്ട് പേരാണ് മരിച്ചത്. 28,338 ആണ് രാജ്യത്തെ മരണസംഖ്യ. ബെല്‍ജിയത്തില്‍ അഞ്ച് പേര്‍ കൂടി മരിച്ചതോടെ മരണസംഖ്യ 9,731 ആയി. ഇറ്റലിയില്‍ 30 പേരും ഫ്രാന്‍സില്‍ 26 പേരും ബ്രിട്ടനില്‍ 184 പേരുമാണ് ഇന്നലെ മരിച്ചത്. മെക്‌സിക്കോയില്‍ 736 പേര്‍ കൂടി മരിച്ചതോടെ മരണസംഖ്യ 25,060 ആയി.
ആഫ്രിക്കയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം മൂന്ന് ലക്ഷത്തി അറുപത്തി രണ്ടായിരം കടന്നു. ഇവിടെ മരണസംഖ്യ 9,317 ആണ്. പാകിസ്താനിലെ മരണസംഖ്യ 3,962 ആയി ഉയര്‍ന്നു. ഇന്തോനേഷ്യ -2,683, കാനഡ -8,508, ഓസ്ട്രിയ -698, ഫിലിപ്പൈന്‍സ് -1,224, ഡെന്‍മാര്‍ക്ക് -604, ജപ്പാന്‍ -969, ഇറാഖ് -1,559, ഇക്വഡോര്‍ -4,406 എന്നിങ്ങനെയാണ് മറ്റ് രാജ്യങ്ങളിലെ മരണ നിരക്ക്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല