സ്വന്തം ലേഖകൻ: രാജ്യാന്തര വിമാന സര്‍വീസുകള്‍ക്കുള്ള നിരോധനം ജൂലൈ 15 വരെ കേന്ദ്രം നീട്ടി. ജൂണ്‍ 30 വരെ പ്രഖ്യാപിച്ചിരുന്ന നിരോധനമാണ് നീട്ടിയത്. രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് നടപടി. പ്രവാസികളെ കൊണ്ടുവരാനുള്ള പ്രത്യേക സര്‍വീസുകള്‍ തുടരുമെന്നും വ്യോമയാന മന്ത്രാലയം പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.
വിദേശത്ത് കുടുങ്ങിയ ഇന്ത്യക്കാരെ മടക്കിക്കൊണ്ടുവരുന്നതിന് ആരംഭിച്ച വന്ദേ ഭാരത് സർവീസുകൾക്ക് നിയന്ത്രണം ബാധകമല്ലെന്ന് കേന്ദ്രം വ്യക്തമാക്കി. അന്താരാഷ്ട്ര കാര്‍ഗോ സര്‍വീസുകള്‍ക്കും പ്രവാസികളെ കൊണ്ടുവരാനുള്ള പ്രത്യേക സര്‍വീസുകളും തുടരുമെന്നും വ്യോമയാന മന്ത്രാലയം പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മാർച്ച് 25നാണ് രാജ്യാന്തര വിമാന സർവീസുകൾ റദ്ദാക്കിയത്. മെയ് ആറു മുതൽ വന്ദേ ഭാരത് മിഷന്റെ ഭാഗമായി എയർ ഇന്ത്യ വിമാനങ്ങൾ വിദേശത്ത് നിന്ന് സർവീസ് നടത്തിയിരുന്നു. വിദേശത്ത് നിന്നും ആയിരകണക്കിന് ആളുകളാണ് ഇത്തരത്തിൽ നാട്ടിലെത്തിയത്. ദൗത്യം ഇപ്പോഴും തുടരുകയാണ്. മെയ് 25 മുതൽ എയർ ഇന്ത്യയും സ്വകാര്യ വിമാന കമ്പനികളും ആഭ്യന്തര സർവീസും ആരംഭിച്ചിരുന്നു.
അതേസമയം ദുബായില്‍ താമസിക്കുന്നവര്‍ക്ക് ജൂണ്‍ 22 മുതല്‍ തിരിച്ചുചെല്ലാന്‍ അവിടത്തെ സര്‍ക്കാര്‍ അനുമതി നല്‍കിയ സാഹചര്യത്തില്‍ ദുബായിലേക്ക് ഉടനെ വിമാന സര്‍വീസ് പുനഃരാരംഭിക്കണമെന്ന് പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ത്ഥിച്ചിരുന്നു.
ദുബായ് ഉള്‍പ്പെടെ ഗള്‍ഫ് നാടുകളില്‍ ജോലി ചെയ്യുന്ന ധാരാളം പേര്‍ തിരിച്ച് ജോലിയില്‍ പ്രവേശിക്കാന്‍ കാത്തിരിക്കുകയാണ്. ഇതു കണക്കിലെടുത്ത് ദുബായിലേക്ക് വിമാന സര്‍വീസ് ആരംഭിക്കാന്‍ സിവില്‍ വ്യോമയാന മന്ത്രാലയത്തിന് നിര്‍ദേശം നല്‍കണമെന്ന് പ്രധാനമന്ത്രിക്ക് അയച്ച ഇ-മെയില്‍ സന്ദേശത്തില്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല