സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 138 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 17 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 16 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 14 പേര്‍ക്കും, കൊല്ലം, കോട്ടയം ജില്ലകളില്‍ നിന്നുള്ള 13 പേര്‍ക്ക് വീതവും, ആലപ്പുഴ, തൃശൂര്‍ ജില്ലകളില്‍ നിന്നുള്ള 12 പേര്‍ക്ക് വീതവും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 11 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 9 പേര്‍ക്കും, കോഴിക്കോട്, വയനാട് ജില്ലകളില്‍ നിന്നുള്ള 5 പേര്‍ക്ക് വീതവും, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ നിന്നുള്ള നാല് പേര്‍ക്ക് വീതവും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള മൂന്ന് പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 87 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 47 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. കുവൈറ്റ്-43, യുഎഇ-14, ഖത്തര്‍-14, സൌദി അറേബ്യ-9, ഒമാന്‍-4, ബഹറിന്‍-1, റഷ്യ-1, നൈജീരിയ-1 എന്നിങ്ങനെയാണ് വിദേശ രാജ്യങ്ങളില്‍ നിന്നും വന്നവര്‍. മഹാരാഷ്ട്ര-18, തമിഴ്‌നാട്-12, ഡല്‍ഹി-10, പശ്ചിമബംഗാള്‍-2, ഉത്തര്‍പ്രദേശ്-2, കര്‍ണാടക-1, ആന്ധ്രാപ്രദേശ്-1, പഞ്ചാബ്-1 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവര്‍. 4 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇടുക്കി ജില്ലയിലെ 2 പേര്‍ക്കും തിരുവനന്തപുരം, കോട്ടയം ജില്ലകളിലെ ഒരാള്‍ക്ക് വീതവുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയില്‍ രോഗം സ്ഥിരീകരിച്ചയാള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരനാണ്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 88 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. മലപ്പുറം ജില്ലയില്‍ നിന്നുള്ള 26 പേരുടെയും (തൃശ്ശൂര്‍ 1 , ആലപ്പുഴ 1, പാലക്കാട് 1), കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 18 പേരുടേയും (2 കാസര്‍ഗോഡ്, കോഴിക്കോട് 1, തൃശ്ശൂര്‍ 1), പാലക്കാട് ജില്ലയില്‍ നിന്നുള്ള 11 പേരുടെയും, എറണാകുളം ജില്ലയില്‍ നിന്നുള്ള 9 പേരുടെയും, കോഴിക്കോട്, കാസര്‍കോട് ജില്ലകളില്‍ നിന്നുള്ള 7 പേരുടെ വീതവും, കോട്ടയം, തൃശൂര്‍ ജില്ലകളില്‍ നിന്നുള്ള 4 പേരുടെ വീതവും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 2 പേരുടെയും പരിശോധനാ ഫലമാണ് ഇന്ന് നെഗറ്റീവ് ആയത്. ഇതോടെ 1540 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 1,747 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,47,351 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,45,225 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്‍റീനിലും 2126 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 241 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 4734 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, ഓഗ്മെന്റഡ് സാമ്പിള്‍, സെന്റിനല്‍ സാമ്പില്‍, പൂള്‍ഡ് സെന്റിനില്‍, സി ബി നാറ്റ്, ട്രൂ നാറ്റ് എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,85,903 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ 2266 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. ഇതുകൂടാതെ സെന്റിനല്‍ സര്‍വൈലന്‍സിന്‍റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 38,502 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 37,539 സാമ്പിളുകള്‍ നെഗറ്റീവ് ആയി.
ഇന്ന് 4 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി മുന്‍സിപ്പാലിറ്റി (കണ്ടൈന്‍മെന്റ് സോണ്‍: വാര്‍ഡ് 31), ഇടുക്കി ജില്ലയിലെ കട്ടപ്പന മുന്‍സിപ്പാലിറ്റി (5,8), രാജകുമാരി (8), തൃശൂര്‍ ജില്ലയിലെ വെള്ളാങ്ങല്ലൂര്‍ (14, 15) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. അതേസമയം കൊല്ലം ജില്ലയിലെ കല്ലുവാതുക്കല്‍ വാര്‍ഡ് 23നെ കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. നിലവില്‍ ആകെ 112 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.
കോവിഡ് രോഗബാധിതരുടെ എണ്ണം വർധിക്കുകയും സമ്പർക്കത്തിലൂടെയുള്ള രോഗബാധ കൂടുകയും ചെയ്‌ത പശ്ചാത്തലത്തിൽ തലസ്ഥാനത്ത് നിയന്ത്രണങ്ങൾ കടുപ്പിക്കാൻ തീരുമാനം. സർക്കാർ പരിപാടികളിൽ ഇരുപതിൽ താഴെ ആളുകൾ മാത്രമേ പങ്കെടുക്കാവൂ. ആശുപത്രികളില്‍ സന്ദര്‍ശകര്‍ക്ക് വിലക്ക്, കൂട്ടിരിപ്പിന് ഒരാള്‍ മാത്രമേ പാടുള്ളൂ. ഓട്ടോറിക്ഷയിൽ യാത്ര ചെയ്യുമ്പോള്‍ പേരും വണ്ടി നമ്പറും കുറിച്ചെടുക്കണമെന്നും നിർദേശമുണ്ട്.
നഗരത്തിൽ ഓട്ടോ ഡ്രൈവറായ ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇയാൾ നിരവധിപേരുമായി സമ്പർക്കത്തിലേർപ്പെട്ടിട്ടുണ്ടെന്നാണ് കണ്ടെത്തൽ. നഗരത്തിലെ രാഷ്‌ട്രീയ സമരങ്ങൾക്കെതിരെ മന്ത്രി കടകംപള്ളി നേരത്തെ രംഗത്തെത്തിയിരുന്നു. ചെന്നൈ, ബെംഗളുരൂ, ഡൽഹി എന്നീ നഗരങ്ങളെപ്പോലെ തിരുവനന്തപുരത്തെ രോഗബാധിത പ്രദേശമാക്കാൻ ചിലർ മനഃപൂർവം ശ്രമിക്കുന്നതായി മന്ത്രി കുറ്റപ്പെടുത്തിയിരുന്നു. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിലും തിരുവനന്തപുരം നഗരത്തിൽ യാതൊരു ശ്രദ്ധയുമില്ലാതെ രാഷ്‌ട്രീയപാർട്ടികൾ നടത്തുന്ന പ്രക്ഷോഭങ്ങളെയും പ്രകടനങ്ങളെയും ചൂണ്ടിക്കാട്ടിയാണ് മന്ത്രിയുടെ വിമർശനം.
അതിനിടെ കൃഷി മന്ത്രി വി എസ് സുനില്‍ കുമാര്‍ തിരുവനന്തപുരത്ത് സ്വയം ഐസോലേഷനില്‍ പ്രവേശിച്ചു. ജൂണ്‍ 15-ന് തൃശൂരില്‍ മന്ത്രി പങ്കെടുത്ത യോഗത്തില്‍ പങ്കെടുത്ത ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥയ്ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് അദ്ദേഹത്തിന് ഐസോലേഷനില്‍ പോകേണ്ടി വന്നത്. മന്ത്രി പ്രതിനിധീകരിക്കുന്ന തൃശൂര്‍ നിയോജകമണ്ഡലത്തില്‍ ഉള്‍പ്പെടുന്ന കോര്‍പ്പറേഷന്‍ പരിധിയില്‍ കൊവിഡ് രോഗ ബാധയുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല