1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 12, 2020

സ്വന്തം ലേഖകൻ: ശനിയാഴ്ച മുതൽ ഈ മാസം 22 വരെ തുടരുന്ന രണ്ടാംഘട്ട വന്ദേ ഭാരത് ദൗത്യത്തിൽ 106 വിമാനങ്ങൾ ഉൾപ്പെടുത്തി. കേരളത്തിലേക്ക് 31 വിമാനങ്ങളാണ് ഉള്ളത്. ഗൾഫിൽ നിന്ന് കൊച്ചി, കോഴിക്കോട്, കണ്ണൂര്‍, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് കൂടുതൽ വിമാന സര്‍വ്വീസുകൾ നടത്തും.

ജക്കാര്‍ത്ത, മനില, ക്വലാലംപൂര്‍, എന്നിവിടങ്ങളിൽ നിന്നും കൊച്ചിയിലേക്ക് സര്‍വ്വീസുണ്ട്. റഷ്യയിൽ നിന്ന് കണ്ണൂരിലേക്ക് ഒരു വിമാന സര്‍വ്വീസ് പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഉക്രെയിനിൽ നിന്ന് കൊച്ചിയിലേക്കും പ്രത്യേക വിമാനം ഉണ്ടാകും. ലണ്ടൻ, ഡബ്ളിൻ, റോം, എന്നിവിടങ്ങളിൽ നിന്നും കൊച്ചിയിലേക്കുള്ള സര്‍വ്വീസുകളും പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

കോവിഡിനെ തുടര്‍ന്ന് വിവിധ രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന പ്രവാസി ഇന്ത്യക്കാരെ മടക്കിക്കൊണ്ട് വരുന്ന വന്ദേ ഭാരത് മിഷന്റെ രണ്ടാം ഘട്ട ഷെഡ്യുളിൽ ആറ് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് 34 വിമാനങ്ങള്‍ മെയ് 16നും 25നും ഇടയില്‍ എത്തും. ഇതില്‍ 18 വിമാനങ്ങള്‍ കേരളത്തിലേക്കാണ്. ഓരോ വിമാനത്തിലും 180 ഓളം യാത്രക്കാരാണ് ഉണ്ടാവുക.

രണ്ടാം ഘട്ടത്തില്‍ യു.എ.ഇ.യില്‍ നിന്ന് 11 വിമാനങ്ങളാണ് ഇന്ത്യയിലേക്ക് എത്തുന്നത്. ഇതില്‍ ആറെണ്ണം കേരളത്തിലേക്കാണ്. തിരുവനന്തപുരം, കൊച്ചി വിമാനത്താവളങ്ങളിലേക്ക് രണ്ടു വീതം വിമാനങ്ങള്‍ എത്തും. കണ്ണൂര്‍, കോഴിക്കോട് എന്നിവടങ്ങളിലേക്ക് ഓരോ വിമാനങ്ങളാണ് എത്തുന്നത്. മംഗലാപുരം, വിശാഖപട്ടണം, ഭുവനേശ്വര്‍, ഡല്‍ഹി, ഹൈദരാബാദ് എന്നിവടങ്ങളിലേക്കാണ് മറ്റ് വിമാനങ്ങള്‍ എത്തുന്നത്. അഞ്ച് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് കണ്ണൂരിലേക്ക് വിമാനം എത്തും.

സൗദി അറേബ്യയില്‍ നിന്ന് മൂന്നു വിമാനങ്ങളാണ് കേരളത്തിലേക്ക് എത്തുന്നത്. റിയാദില്‍നിന്ന് കോഴിക്കോട്,കണ്ണൂര്‍ എന്നിവിടങ്ങളിലേക്ക് ഓരോ വിമാനങ്ങളാണ് നിശ്ചയിച്ചിരിക്കുന്നത്. ദമാമില്‍നിന്ന് കൊച്ചിയിലേക്ക് ഒരു വിമാനവും ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്. ബെഗളൂരു, ഹൈദരാബാദ്, വിജയവാഡ എന്നിവിടങ്ങളിലേക്കും സൗദിയില്‍നിന്ന് വിമാനങ്ങള്‍ എത്തും.

ബഹറിനില്‍നിന്ന് രണ്ട് വിമാനങ്ങളാണ് വന്ദേ ഭാരത് മിഷന്റെ രണ്ടാം ഘട്ടത്തില്‍ ഇന്ത്യയില്‍ എത്തുക. ഇതില്‍ ഒന്ന് മനാമയില്‍നിന്ന് തിരുവനന്തപുരത്തേക്കാണ്. മറ്റൊന്ന് മനാമയില്‍നിന്ന് ഹൈദരാബാദിലേക്കും എത്തും.

കുവൈത്തില്‍നിന്ന് രണ്ടു വിമാനങ്ങള്‍ കേരളത്തില്‍ എത്തും. കണ്ണൂരിലേക്ക് ആണ് ആദ്യ വിമാനം എത്തുക. രണ്ടാം വിമാനം തിരുവനന്തപുരത്തേക്കും. കുവൈത്തില്‍നിന്ന് തിരുപ്പതിയിലേക്ക് ഒരു വിമാനവും ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്.

ഒമാനില്‍നിന്ന് കേരളത്തിലേക്ക് എത്തുക നാലു വിമാനങ്ങളാണ്. മസ്‌കത്തില്‍നിന്ന് തിരുവനന്തപുരം,കണ്ണൂര്‍,കൊച്ചി എന്നിവിടങ്ങളിലേക്ക് ഓരോ വിമാനങ്ങള്‍ എത്തും. സലാലയില്‍നിന്ന് കോഴിക്കോട്ടേക്കും വിമാനം ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്. ഗയ,ഹൈദരാബാദ്, ബെംഗളുരു, ഡല്‍ഹി എന്നിവിടങ്ങളിലേക്കും ഒമാനില്‍നിന്ന് വിമാനം എത്തും.

ഖത്തറില്‍നിന്ന് കേരളത്തിലേക്ക് രണ്ടാം ഘട്ടത്തില്‍ രണ്ട് വിമാനങ്ങളാണ് എത്തുക. ഇതിലൊന്ന് ദോഹയില്‍നിന്ന് കണ്ണൂരിലേക്കോ കോഴിക്കോട്ടേക്കോ ആകും. രണ്ടാമത്തെ വിമാനം ദോഹയില്‍നിന്ന് കൊച്ചിയിലേക്കും. ദോഹയില്‍നിന്ന് ഹൈദരാബാദിലേക്കും, ബെംഗളൂരുവിലേക്കും ഓരോ വിമാനങ്ങള്‍ കൂടി പറക്കും.

വന്ദേ ഭാരത് മിഷന്റെ ഇത് വരെയുള്ള പ്രവര്‍ത്തനം വിജയകരമാണെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ വിലയിരുത്തല്‍. അമേരിക്ക, ബ്രിട്ടന്‍, യുക്രൈന്‍, ഇന്തോനീഷ്യ, റഷ്യ, ഫിലിപ്പൈന്‍സ്,ഫ്രാന്‍സ്, അയര്‍ലണ്ട്, തജികിസ്താന്‍, അര്‍മേനിയ, ഇറ്റലി എന്നീ രാജ്യങ്ങളില്‍നിന്നും രണ്ടാംഘട്ടത്തില്‍ കേരളത്തിലേക്ക് ഓരോ വിമാനങ്ങളുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.