1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 8, 2020

സ്വന്തം ലേഖകൻ: ഗള്‍ഫില്‍ നിന്നുള്ള പ്രവാസികളുമായി രണ്ട് വിമാനങ്ങള്‍ ഇന്ന് കേരളത്തിലെത്തും. റിയാദില്‍ നിന്ന് കോഴിക്കോട്ടേക്കും ബഹ്റൈനില്‍ നിന്ന് കൊച്ചിയിലേക്കുമാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് പ്രത്യേക സര്‍വ്വീസ് നടത്തുന്നത്. വ്യാഴാഴ്ച നടത്തുമെന്ന് അറിയിച്ചിരുന്ന റിയാദ്-കോഴിക്കോട് സര്‍വീസാണ് ഇന്ന് നടക്കുന്നത്. പ്രത്യേക വിമാനം മുംബൈയില്‍ നിന്നും റിയാദില്‍ എത്തി പ്രവാസികളുമായി കോഴിക്കോടേക്ക് മടങ്ങും.

40 ലേറെ യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള വലിയ വിമാനം അണെങ്കിലും സാമുഹ്യ അകലം പാലിക്കല്‍ നടപ്പിലാക്കുന്നതിനാല്‍ 200 പേര്‍ മാത്രമാണ് ഇന്ന് യാത്രക്കാരായി ഉണ്ടാവുക. റിയാദില്‍ നിന്നുള്ള വിമാനം രാത്രി 8.30 നും ബഹ്റൈനില്‍ നിന്നുള്ള വിമാനം രാത്രി 10.40 നും കോഴിക്കോട്, കൊച്ചി വിമാനത്താവളങ്ങളിലും എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. യാത്രാ അറിയിപ്പ് ലഭിച്ചവര്‍ അഞ്ച് മണിക്കൂര്‍ മുമ്പ് വിമാനത്താവളങ്ങളിലെത്തണം. റാപ്പിഡ് പരിശോധനയില്‍ രോഗമില്ലെന്ന് കണ്ടെത്തുന്നവര്‍ക്ക് മാത്രമായിരിക്കും യാത്രാനുമതി ലഭിക്കുക.

ദുബായില്‍ നിന്നുള്ള പ്രവാസികളുടെ ആദ്യ സംഘം ഇന്നലെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയിരുന്നു. 182 പേരാണ് ജന്മനാടിന്റെ കരുതലിലേയ്ക്ക് പറന്നിറങ്ങിയത്. 177 മുതിര്‍ന്നവരും അഞ്ച് കുട്ടികളുമാണ് സംഘത്തിലുണ്ടായിരുന്നത്. ദുബായില്‍ നിന്ന് ആരോഗ്യ ജാഗ്രത പാലിച്ചെത്തിയ സംഘത്തെ ജില്ലാ കലക്ടര്‍ , ഡി.ഐ.ജി. , ജില്ലാ പൊലീസ് മേധാവി , ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ. , വിമാനത്താവള ഡയറക്ടര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘം സ്വീകരിച്ചു.

കനത്ത കോവിഡ് സുരക്ഷാ ക്രമീകരണങ്ങളിലേയ്ക്കാണ് പ്രവാസി സംഘം വിമാനത്തില്‍ നിന്ന് ഇറങ്ങിയത്. പ്രത്യേക ഗ്രൂപ്പുകളായാണ് യാത്രക്കാരെ പുറത്തിറക്കിയത്. 10.44 ന് ആദ്യ യാത്രക്കാരുടെ സംഘം പുറത്തിറങ്ങി. ആദ്യമിറങ്ങിയ 24 പേരെ എയ്‌റോ ബ്രിഡ്ജില്‍വച്ചു തന്നെ ആരോഗ്യ പരിശോധനയ്ക്കു വിധേയരാക്കി. തെര്‍മല്‍ സ്‌കാനിംഗാണ് ആരോഗ്യ വിദഗ്ധര്‍ നടത്തിയത്. ഇതിനായി ഡോക്ടര്‍മാർ ഉള്‍പ്പടെയുള്ള നാല് പ്രത്യേക ടീമുകളാണ് ഉണ്ടായിരുന്നത്. ഇവര്‍ക്കു പിറകെ മറ്റുളള ഗ്രൂപ്പുകളും പുറത്തിറങ്ങി.

ആരോഗ്യ പരിശോധനകള്‍ക്കു ശേഷം ഇവര്‍ക്ക് കോവിഡ് പ്രതിരോധത്തിന് ആവശ്യമായ ബോധവത്ക്കരണ ക്ലാസ് നല്‍കി. തുടര്‍ന്ന് ഓരോ യാത്രക്കാരുടേയും കൃത്യമായ വിവര ശേഖരണം നടത്തിയ ശേഷമാണ് എമിഗ്രേഷന്‍, കസ്റ്റംസ് പരിശോധനകള്‍ പൂര്‍ത്തിയാക്കിയത്. വിവര ശേഖരണത്തിന് 10, എമിഗ്രേഷന്‍ പരിശോധനകള്‍ക്ക് 15, കസ്റ്റംസ് പരിശോധനകള്‍ക്കായി നാല് എന്നിങ്ങനെയാണ് വിമാനത്താവളത്തിനകത്ത് കൗണ്ടറുകള്‍ സജ്ജമാക്കിയിരുന്നത്.

ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ യുഎഇയിൽനിന്ന് വരും ദിവസങ്ങളിൽ നടത്തുന്ന എയർ ഇന്ത്യ എക്സ്പ്രസ്, എയർ ഇന്ത്യ വിമാന സർവീസുകളുടെ സെക്ടറും സമയവും. ഇന്ത്യൻ എംബസി/കോൺസുലേറ്റിൽ മുൻകൂട്ടി റജിസ്റ്റർ ചെയ്തവരിൽ തിരഞ്ഞെടുക്കപ്പെട്ടവർക്കു മാത്രമാണ് യാത്രാനുമതി.

ഇന്ന്

ദുബായ്–ചെന്നൈ വൈകിട്ട് 2.55

ദുബായ്–ചെന്നൈ വൈകിട്ട് 7.00

നാളെ

ഷാർജ–ലക്നൗ വൈകിട്ട് 3.15

മേയ് 11

അബുദാബി–ഹൈദരാബാദ് രാവിലെ 11.30

ദുബായ്–കൊച്ചി വൈകിട്ട് 2.45

മേയ് 12

ദുബായ്– കണ്ണൂർ ഉച്ചയ്ക്ക് 2.00

മേയ് 13

അബുദാബി–ഡൽഹി വൈകിട്ട് 3.00

ദുബായ്–അമൃത് സർ വൈകിട്ട് 4.00

അബുദാബി–ഡൽഹി വൈകിട്ട് 4.30

പ്രവാസികളുടെ മടക്കയാത്ര വിവരങ്ങള്‍ അറിയാന്‍ ടോള്‍ ഫ്രീ നമ്പര്‍ ഏര്‍പ്പെടുത്തി ഇന്ത്യന്‍ കോണ്‍സുലേറ്റ്. 800-244-382 എന്നതാണ് നമ്പര്‍. മടങ്ങാന്‍ രജിസ്റ്റര്‍ ചെയ്തവരുടെ മാനസികാവസ്ഥ മനസ്സിലാക്കുന്നു, ക്ഷമയോടെ കാത്തിരിക്കണമെന്ന് കോണ്‍സുലേറ്റ് അറിയിച്ചു. രജിസ്റ്റര്‍ ചെയ്ത പ്രവാസികളുടെ നിര്‍ത്താതെയുള്ള ഫോണ്‍വിളികള്‍ എംബസിയുടെയും കോണ്‍സുലേറ്റിന്റെയും പ്രവര്‍ത്തനത്തെ ബാധിക്കുന്ന പശ്ചാത്തലത്തിലാണ് ടോള്‍ ഫ്രീ നമ്പര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഗര്‍ഭിണികള്‍ കുട്ടികള്‍ രോഗികള്‍, വിസ കാലാവധി കഴിഞ്ഞവര്‍, സന്ദര്‍ശക വിസയിലെത്തി കുടുങ്ങി കിടക്കുന്നവര്‍, തൊഴിലാളികള്‍ എന്നിവര്‍ക്കാണ് മടക്കയാത്രയ്ക്ക് മുന്‍ഗണന നല്‍കുന്നത്.

മാലദ്വീപിൽ കുടുങ്ങിയ 749 ഇന്ത്യക്കാരുമായി ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് ജലാശ്വ കപ്പൽ ഉടൻ യാത്ര തിരിക്കും. കപ്പലില്‍ അണുനശീകരണം പൂര്‍ത്തിയായി. യാത്രക്കാരെ ദ്രുതപരിശോധനയ്‌ക്കും തെർമൽ സ്ക്രീനിങ്ങിനും വിധേയരാക്കിയശേഷമാണ് കപ്പലില്‍ കയറ്റുക.

മാലദ്വീപിന്റെ വിവിധ ഭാഗങ്ങളിലുള്ളവര്‍ ബസുകളും ബോട്ടുകളിലുമായാണ് തുറമുഖത്ത് എത്തിയത്. ഞായറാഴ്‌ച രാവിലെ കപ്പൽ കൊച്ചി തുറമുഖത്ത് എത്താനാണ് സാധ്യത. കൊച്ചി തുറമുഖറത്ത് ഇന്ത്യക്കാരെ സ്വീകരിക്കാൻ ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. കൊച്ചി തുറമുഖത്തെത്തുന്ന ഇന്ത്യക്കാരെ ക്വാറന്റെെൻ കേന്ദ്രങ്ങളിലാക്കാൻ 30 കെഎസ്‌ആർടിസി ബസുകൾ ഒരുക്കിയിട്ടുണ്ട്. കൊച്ചിയിൽ എത്തുന്നവർക്ക് തുറമുഖത്തുവച്ച് തന്നെ വേണ്ടത്ര പരിശോധനകൾ നടത്തും.

ദുബായിയിൽ നിന്ന് പ്രവാസികളുമായി കണ്ണൂരിൽ ആദ്യവിമാനം12 നാണ് എത്തുക. ഇതിനായി പ്രത്യേക വിമാനം 12 ദുബായിലേക്ക് പോകുന്ന എയർ ഇന്ത്യാ എക്സ്പ്രസാണ് പ്രവാസികളുമായി കണ്ണൂരിൽ തിരിച്ചെത്തുക. യാത്രക്കാരില്ലാതെ ബംഗളൂരുവിൽ നിന്നും 12ന് രാവിലെ 11നാണ് വിമാനം പുറപ്പെടുക.

യുഎഇ സമയം ഉച്ചയ്ക്ക് ഒന്നിനു ദുബായിൽ എത്തുന്ന വിമാനം. പ്രവാസികളുമായി രണ്ടിന് ദുബായിൽ നിന്ന് പുറപ്പെടുന്ന വിമാനം വൈകിട്ട് 7 30ന് കണ്ണൂർ വിമാനത്താവളത്തിൽ ഇറങ്ങുമെന്നാണ് അധികൃതർ അറിയിച്ചിട്ടുള്ളത്. ഇതിനു ശേഷം തുടർച്ചയായി കണ്ണൂർ- ദുബായ് സർവീസ് നടത്തുമെന്നാണ് സൂചന.

തിരിച്ചെത്തുന്ന പ്രവാസികളെ ക്വാറന്റിൻ ചെയ്യാൻ ജില്ലയിൽ ഇതുവരെ ഒരുങ്ങിയിരിക്കുന്നത് പതിനായിരത്തിൽ താഴെ ബെഡുകളാണ്. എന്നാൽ തിരിച്ചെത്താൻ മാത്രമായി രജിസ്റ്റർ ചെയ്തിരിക്കുന്ന കണ്ണൂർ ജില്ലക്കാരായ പ്രവാസികളുടെ എണ്ണം മാത്രം 42754 ആണ്. കാസർഗോഡ് ജില്ലക്കാരായ 624 പേരും വയനാട് ജില്ലക്കാരായ 5334 പേരും നാട്ടിലേക്ക് മടങ്ങുന്നതിനായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇവരിൽ പകുതി പേരെങ്കിലും കണ്ണൂർ വിമാനത്താവളം വഴി വരാനാണ് സാധ്യത.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.