1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 15, 2020

സ്വന്തം ലേഖകൻ: കൊവിഡ് 19 പ്രതിരോധത്തില്‍ കേരളത്തെ ലോകം മാതൃകയാക്കണമെന്ന് ആഗോള ഗവേഷണ സര്‍വകലാശാലയായ മസാച്ചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (എം.ഐ.ടി) പ്രസിദ്ധീകരിക്കുന്ന എം.ഐ.ടി ടെക്‌നോളജി റിവ്യൂ മാഗസിന്‍.

കേംബ്രിഡ്ജ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മാഗസിനില്‍ ഏപ്രില്‍ 13 ന് എഴുത്തുകാരി സോണിയ ഫലേയ്‌റെ എഴുതിയ ലേഖനത്തിലാണ് കേരളത്തിന്റെ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളെ എടുത്തുപറഞ്ഞിരിക്കുന്നത്.

നിപയെ കേരളം നേരിട്ടതിനെക്കുറിച്ചും ലേഖനത്തില്‍ പരാമര്‍ശമുണ്ട്. 120 വര്‍ഷമായി പുറത്തിറങ്ങുന്ന മാഗസിന്റെ എഡിറ്റര്‍ ഗിഡിയോണ്‍ ലിച്ചഫീല്‍ഡാണ്.

രോഗപ്രതിരോധത്തിന് കേരളത്തിലെ ഭരണസംവിധാനങ്ങളും പൊതുജനങ്ങളും ക്രിയാത്മകമായി പ്രവര്‍ത്തിച്ചുവെന്ന് ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളും അമേരിക്ക, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങളും രോഗത്തിന് മുന്നില്‍ പകച്ചുനിന്നപ്പോള്‍ ദ്രുതഗതിയില്‍ കേരളം പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുകയായിരുന്നുവെന്നും ലേഖനത്തിലുണ്ട്.

ജനുവരിയില്‍ തന്നെ കേരളത്തിലെ നാല് വിമാനത്താവളങ്ങളിലും പരിശോധന കര്‍ശനമാക്കിയെന്നും ഇത് വഴി രോഗലക്ഷണമുള്ളവരെ ക്വാറന്റൈനിലാക്കിയെന്നും പറയുന്നുണ്ട്.

ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായാണ് കേരളത്തിന്റെ സഞ്ചാരമെന്നും കമ്മ്യൂണിസ്റ്റ് ആശയങ്ങളിലും കമ്മ്യൂണിസ്റ്റ് ഭരണത്തിലുമാണ് സംസ്ഥാനം മുന്നോട്ടുപോകുന്നതെന്നും ലേഖനത്തില്‍ പരാമര്‍ശമുണ്ട്.

ഹിന്ദു ദേശീയവാദിയായ പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കൊപ്പം രാജ്യത്തെ മറ്റ് പല സംസ്ഥാനങ്ങളും നിലകൊണ്ടപ്പോള്‍ കേരളം സാമൂഹ്യക്ഷേമത്തിലാണ് ഊന്നല്‍നല്‍കിയതെന്നും ലേഖനത്തില്‍ പറയുന്നു.

“ഇന്ത്യയിലെ ഏറ്റവും മികച്ച ആരോഗ്യസംവിധാനമാണ് കേരളത്തിലേത്. ലോകോത്തരനിലവാരമുള്ള മലയാളി നഴ്‌സുമാര്‍ യൂറോപ്പിലും അമേരിക്കയിലും ജോലി ചെയ്യുന്നു,” ലേഖനത്തില്‍ പറയുന്നു.

ഇന്ത്യയില്‍ കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുമ്പോള്‍ പ്രധാനമന്ത്രി മാധ്യമങ്ങളെ കാണാതിരിക്കുന്നു, അതേസമയം കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ദിവസേന വിലയിരുത്തലുമായി മാധ്യമങ്ങളെ കാണുന്നുവെന്നും ലേഖനത്തില്‍ പറയുന്നു. ബ്യൂട്ടിഫുള്‍ തിംഗ്: ഇന്‍സൈഡ് ദി സീക്രട്ട് ഓഫ് വേള്‍ഡ് ബോംബെസ് ഡാന്‍സ് ബാര്‍സ് (2010) എന്ന പുസ്തകത്തിന്റെ രചയിതാവാണ് ലേഖനം എഴുതിയിരിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.