1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 22, 2020

സ്വന്തം ലേഖകൻ: ലോകത്ത് 160 രാജ്യങ്ങളിലേറെയായി കൊവിഡ്-19 വ്യാപകമായി പടര്‍ന്നുപിടിച്ചിരിക്കുകയാണ്. മികച്ച ആരോഗ്യ പ്രവര്‍ത്തനമേഖലയുള്ളതും ആഗോള സാമ്പത്തിക ശക്തിയുമായ രാജ്യങ്ങളെയെല്ലാം കൊവിഡ്-19 കാര്യമായി ബാധിച്ചിട്ടുണ്ട്. ലോകം കണ്ടതില്‍ വെച്ച് ഏറ്റവും വലിയ മഹാമാരിയില്‍ സ്തംഭിച്ച് നില്‍ക്കവെ ഉത്തരകൊറിയ എന്ന രാജ്യം മാത്രം തങ്ങളെ കൊവിഡ്-19 ബാധിച്ചിട്ടേയില്ല എന്നാണ് പറയുന്നത്.

രാജ്യത്ത് ഒരു കൊവിഡ്-19 രോഗി പോലും ഇല്ല എന്നാണ് കഴിഞ്ഞ മാസം ഉത്തരകൊറിയ അത്യാഹിത മെഡിക്കല്‍ കമ്മിറ്റി ഉദ്യോഗസ്ഥനായ സോങ് ഇന്‍ ബൊം മാധ്യമങ്ങളോട് പ്രതികരിച്ചത്. എന്നാല്‍ അത്യാധുനിക മെഡിക്കല്‍ സൗകര്യങ്ങളൊന്നും അവകാശപ്പെടാനില്ലാത്ത ഉത്തരകൊറിയയില്‍ കൊവിഡ്-19 പടര്‍ന്നിരിക്കാന്‍ സാധ്യതയുണ്ടെന്നാണ് വിദഗ്ധാഭിപ്രായം. മാത്രവുമല്ല അയല്‍ രാജ്യങ്ങളായ ദക്ഷിണകൊറിയയിലും ചൈനയിലും കൊവിഡ് രൂക്ഷമായി വ്യാപിച്ചിരുന്നു.

“അതിര്‍ത്തികള്‍ അടയ്ക്കുകയും വിദേശ പൗരന്‍മാര്‍ക്ക് രാജ്യത്തേക്ക് പ്രവേശനം നിഷേധിക്കുകയും ചെയ്‌തെങ്കിലും ഉത്തരകൊറിയയില്‍ ചിലര്‍ക്കെങ്കിലും കൊവിഡ് ബാധിച്ചിട്ടുണ്ടാകാം. പക്ഷെ ഇതിന്റെ കൃത്യമായ കണക്കെടുപ്പുകള്‍ നടത്തുക സാധ്യമാണെന്ന് ഞാന്‍ കരുതുന്നില്ല. കാരണം ഉത്തരകൊറിയയിലെ ആരോഗ്യ രംഗം അത്ര വിപുലമോ മികച്ചതോ അല്ല,” ദക്ഷിണകൊറിയിലെ ഡോക്ടറായ റൊഹ് ക്യംഗ് ഹോ പറഞ്ഞു.

“ഉത്തരകൊറിയിലെ ഒരു സാധാരണ പൗരന് ഈ വൈറസിനെ പറ്റി ശരിക്കും അറിയില്ല. ഒരു പേടിപ്പെടുത്തുന്ന രോഗമാണെന്നേ അവര്‍ക്കറിയൂ,” ഉത്തരകൊറിയയില്‍ നിന്നും ദക്ഷിണകൊറിയയിലെത്തിയ ആക്ടിവിസ്റ്റായ സിയോ ജേ പ്യംഗ് പറഞ്ഞു.

ഇദ്ദേഹം ഉത്തരകൊറിയയിലെ ജനങ്ങളുമായി സംസാരിച്ചപ്പോള്‍ മനസ്സിലായത് ജനുവരി 27 ന് ഇവിടെ ആദ്യത്തെ കൊവിഡ്-19 കേസ് സ്ഥിരീകരിച്ചിട്ടുണ്ട് എന്നാണ്. ഇതിനുശേഷം ഇവിടെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നെന്നും ഇവര്‍ പറയുന്നു. മാധ്യമങ്ങള്‍ക്ക് യാതൊരു സ്വാതന്ത്ര്യവും ഇല്ലാത്തിനാല്‍ തന്നെ ഇവിടെ എന്തു നടക്കുന്നു എന്ന് കൃത്യമായി അറിയാന്‍ ലോകത്തിനു മുന്നില്‍ വഴികളൊന്നുമില്ല.

അതിനിടെ കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്ക് എല്ലാവിധ സഹായ സഹകരണങ്ങളും അറിയിച്ചുകൊണ്ട് അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ് ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉന്നിന് കത്തയച്ചതായി റിപ്പോർട്ട്. കൊറിയൻ സർക്കാറിന് കീഴിലെ മാധ്യമമായ കെ.സി.എൻ.എയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. ഉത്തരകൊറിയയിൽ വൈറസ് ബാധ നിയന്ത്രിക്കുന്നതിന് കിം ജോങ് ഉൻ നടത്തുന്ന പരിശ്രമങ്ങളെ ട്രംപ് കത്തിൽ അഭിനന്ദിച്ചതായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നു.

ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിൽ വലിയ പ്രതിസന്ധികളും വെല്ലുവിളികളും നേരിട്ടുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ കിം ജോങ് ഉന്നിന് സ്വകാര്യ കത്തയച്ച് ബന്ധം ഊഷ്മളമാക്കിയ ട്രംപിൻെറ നടപടി ശ്ലാഘനീയമാണെന്നും ഇത് കിം ജോങ് ഉൻ പ്രാധാന്യത്തോടെ സ്വീകരിക്കുന്നുവെന്നും കെ.സി.എൻ.എ അഭിപ്രായപ്പെട്ടു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.