സ്വന്തം ലേഖകൻ: ലോകമെമ്പാടും കടുത്ത ജാഗ്രാത നടപടികള്‍ തുടരുമ്പോഴും കൊറോണ വൈറസ് ബാധിതരുടെ എണ്ണം ദിനംപ്രതം വര്‍ധിച്ച് വരികയാണ്. 150 ലേറെ രാജ്യങ്ങളിലായി രണ്ട് ലക്ഷത്തിലധികം ആളുകള്‍ക്കാണ് ഇതിനോടകം വൈറസ് ബാധയേറ്റിരിക്കുന്നത്. മരിച്ചവരുടെ എണ്ണം 8419 കഴിഞ്ഞു. ഇന്ത്യയില്‍ 153 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതില്‍ മൂന്നു പേരാണ് മരണപ്പെട്ടത്. രാജ്യത്തും കനത്ത ജാഗ്രതാ നടപടികളാണ് തുടര്‍ന്ന് വരുന്നത്.
രാജ്യത്തിനകത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളേക്കാള്‍ കൂടുതല്‍ ഇന്ത്യക്കാര്‍ വിദേശ രാജ്യങ്ങളില്‍ വൈറസ് ബാധയേറ്റ് കുടുങ്ങിക്കിടന്നുണ്ടെന്നാണ് കേന്ദ്രസര്‍ക്കാര്‍ ഇന്ന് ലോക്സഭയില്‍ അറിയിച്ച കണക്കുകള്‍ വ്യക്തമാക്കുന്നത്. വിദേശത്തുള്ള 276 ഇന്ത്യക്കാര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചെന്നാണ് കേന്ദ്രസര്‍ക്കാര്‍ ഇന്ന് ലോക്സഭയില്‍ അറിയിച്ചത്.
വൈറസ് ബാധ സ്ഥിരീകരിച്ച ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ ഉള്ളത് ഇറാനിലാണ്. 255 പേരാണ് ഇവിടെയുള്ളത് 12 പേര്‍ യുഎഇയിലും അഞ്ച് പേര്‍ ഇറ്റലിയിലുമുണ്ട്. ശ്രീലങ്ക, റുവാണ്ട, കുവൈത്ത്, ഹോംങ് കോംങ് എന്നിവടങ്ങില്‍ ഒരോരുത്തരുമുണ്ട്. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ഇറാനില്‍ നിന്നും ഇതിനോടകം തന്നെ 389 പേരെ ഇന്ത്യ തിരിച്ചു കൊണ്ടു വന്നിരുന്നു.
ഇറാനിലെ ഖൂമിലാണ് നിലവില്‍ കുടുങ്ങിക്കിടക്കുന്ന രോഗബാധിതരുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. രോഗബാധിതര്‍ ഉള്‍പ്പടെ ആയിരത്തിയൊരുന്നൂറോലം തീര്‍ത്ഥാടകരും മുന്നൂറോളം വിദ്യാര്‍ത്ഥികളുമാണ് ഇറാനിലുള്ളത്. ലഡാക്ക്, ജമ്മുകശ്മീര്‍, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് തീര്‍ഥാടകരില്‍ ഏറെയും.
ഇറ്റലി, സ്പെയിൻ, ഫ്രാൻസ്, യുഎസ് എന്നീ രാജ്യങ്ങളിൽ കോവിഡ് കൂടുതൽ പടരുന്നതോടെ ചൈനയ്ക്കു പുറത്ത് രോഗബാധിതരുടെ എണ്ണം ഒരു ലക്ഷം കടന്നു. 163 രാജ്യങ്ങളിൽ വ്യാപിച്ച രോഗം മൂലം മരിച്ചവരുടെ എണ്ണം 7893 ആയി.
ഇറ്റലിയിൽ ഒറ്റദിവസം 3526 പുതിയ രോഗികൾ, സ്പെയിനിൽ 1467, യുഎസിൽ 1033. ഇറ്റലി, ഫ്രാൻസ്, ജർമനി, ഇറാൻ എന്നിവിടങ്ങളിലും 1000 കടന്നു.സ്പെയിനിൽ 11,409 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഫ്രാൻസിലും സ്പെയിനിലുമുള്ള നിർമാണ കേന്ദ്രങ്ങൾ അടയ്ക്കുകയാണെന്ന് എയർബസ് പ്രഖ്യാപിച്ചു.
പാരിസിൽ നിയന്ത്രണമേർപ്പെടുത്തിയതോടെ ഫ്രാൻസിൽ ജനം ഗ്രാമങ്ങളിലേക്കു പലായനം ചെയ്യുന്നു. റെയിൽവേ സ്റ്റേഷനുകളിലും ദേശീയപാതകളിലും വൻ തിരക്കാണ്. 148 പേർ മരിച്ച ഫ്രാൻസിൽ 6600 പേർ രോഗബാധിതരാണ്.
ആരോഗ്യ നിർദേശങ്ങളും യാത്രാവിലക്കുകളും പാലിച്ചില്ലെങ്കിൽ കോടിക്കണക്കിനു പേർ മരിക്കുമെന്ന് ഇറാൻ മുന്നറിയിപ്പു നൽകി. 988 പേരുടെ ജീവൻ കവർന്ന ഇറാനിൽ 16,169 പേർക്ക് രോഗം സ്ഥിരീകരിച്ചു. മരണനിരക്ക് 13% വർധിക്കുകയും ഒറ്റദിവസം 1178 കേസുകൾ ഉണ്ടാവുകയും ചെയ്ത സാഹചര്യത്തിൽ രാഷ്ട്രീയത്തടവുകാരടക്കം 85,000 പേരെ മോചിപ്പിച്ചു. യാത്രകൾ നിരോധിച്ചു.
അതേസമയം ഇന്ത്യയില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 12 കേസുകള്‍ ഉള്‍പ്പടെ രാജ്യത്ത് കൊവിഡ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 153 ആയി. ഇവരില്‍ 25 പേര്‍ വിദേശികളാണ്. ഏറ്റവും കൂടുതല്‍ രോഗികള്‍ ഉള്ളത് മഹാരാഷ്ട്രയിലാണ് ഉള്ളത്. 42 പേര്‍ക്കാണ് ഇവിടെ കോവിഡ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. കേരളത്തില്‍ 27 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. രോഗ ബാധ പ്രകടമായാല്‍ ദിശ നമ്പര്‍ O4712552056, ടോള്‍ഫ്രീ നമ്പര്‍ 1056 എന്നിവയിലും ബന്ധപ്പെടാവുന്നതാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല