
സ്വന്തം ലേഖകൻ: ചൈനയില്‍ കൊറോണ വൈറസ് ബാധയേറ്റ് മരിച്ചവരുടെ എണ്ണം 630 ആയി. ഇന്നലെ മാത്രം 69 പേര് രോഗം ബാധിച്ച് മരിച്ചുവെന്ന് ചൈനീസ് സര്‍ക്കാര്‍ വ്യക്തമാക്കി. രോഗം പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ അടുത്തയാഴ്ച ആരോഗ്യവിദഗ്ധര്‍ ജനീവയില്‍ യോഗം ചേരും.
ഇന്നലെ മരിച്ച 69 പേരും ഹൂബി പ്രവിശ്യയില്‍ നിന്നുള്ളവരാണ്. 2447 പേര്‍ക്ക് കൂടി രാജ്യത്ത് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. 22112 പേര് രോഗലക്ഷണങ്ങളുമായി നിരീക്ഷണത്തിലാണ്. അതിനിടെ കഴിഞ്ഞ ശനിയാഴ്ച കുഞ്ഞിലും വൈറസ് ബാധ സ്ഥിരീകരിച്ചു. ജനിച്ച് 36 മണിക്കൂറിനുള്ളിലാണ് കുട്ടിയില്‍ രോഗം കണ്ടെത്തിയത്. രോഗികളെ നിരീക്ഷിക്കാന്‍ 1500 കിടക്കകളുള്ള ആശുപത്രി കൂടി ചൈനയില്‍ തുറന്നിട്ടുണ്ട്. അതിനിടെ ഫിലിപ്പീന്‍സിലും ഹോങ്കോങിലും ഓരോ മരണവും ഇന്നലെ റിപ്പോര്‍ട്ട് ചെയ്തു.
കൊറോണയെ പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ആരോഗ്യ വിദഗ്ധര്‍ അടുത്തയാഴ്ച ജനീവയില്‍ യോഗം ചേരും. വൈറസ് ബാധ സ്ഥിരീകരിച്ച രാജ്യങ്ങളിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ലോകാരോഗ്യസംഘടന രാജ്യങ്ങളോട് സാമ്പത്തിക സഹായം തേടിയിട്ടുണ്ട്.
കൊറോണ രോഗ ലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്ന് വുഹാനിൽ നിന്നുള്ള 10 ഇന്ത്യൻ വിദ്യാർഥികളുടെ യാത്ര ചൈന വിലക്കി. കേന്ദ്ര ആരോഗ്യമന്ത്രിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. 80 വിദ്യാർഥികൾ ഇനിയും വുഹാനിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ വിദ്യാർഥികൾക്ക് പുറമേ പാകിസ്ഥാനടക്കം മറ്റ് അയൽ രാജ്യങ്ങളിൽ നിന്നുള്ളവരെയും ഇന്ത്യ ചൈനയിൽ നിന്നെത്തിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
രാജ്യത്ത് നിരീക്ഷണത്തിലുള്ളവരിൽ 20 പേരുടെ പരിശോധനാഫലം ഇനിയും പുറത്തുവരാനുണ്ട്. കേരളത്തിൽ കൊറോണ റിപ്പോർട്ട് ചെയ്യപ്പെട്ട മൂന്ന് വിദ്യാർഥികളുടെയും ആരോഗ്യനില തൃപ്തികരമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. 645 ഇന്ത്യക്കാരെയാണ് ഇതിനകം ചൈനയിൽ നിന്നെത്തിച്ചത്. ഒന്നരലക്ഷത്തോളം പേരെ പരിശോധിച്ചുവെന്നും പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും ആരോഗ്യമന്ത്രാലയം നേരത്തെ െവളിപ്പെടുത്തിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല