
സ്വന്തം ലേഖകൻ: കൊറോണ വൈറസിനെ തുടര്‍ന്നുള്ള സാമ്പത്തിക പ്രത്യാഘാതങ്ങള്‍ പഠിച്ച് തീരുമാനമെടുക്കാന്‍ സൌദിയിലെ റിയാദില്‍ ചേര്‍ന്ന ജി-20 ധനകാര്യ മന്ത്രിമാരുടെ യോഗത്തില്‍ ധാരണ. കൊറോണ വൈറസ് ഉണ്ടാക്കിയ പ്രത്യാഘാതം വരും മാസങ്ങളിലും സാമ്പത്തിക രംഗത്ത് പ്രതിഫലിക്കുമെന്ന് യോഗം വിലയിരുത്തി. ആഗോളതലത്തില്‍ ഈ വര്‍ഷം പ്രതീക്ഷിച്ച വളര്‍ച്ച കൊറോണ പ്രശ്നത്തിന്റെ വ്യാപ്തിയെ ആശ്രയിച്ചാണെന്നും യോഗം വിലയിരുത്തി.
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം തുടക്കത്തില്‍ ആഗോള തലത്തില്‍ സാമ്പത്തിക മേഖല വളര്‍ച്ചയിലായിരുന്നു. അടുത്ത വര്‍ഷം വരെ ഇതു തുടരുമെന്നാണ് പ്രതീക്ഷ. ഇത് സംബന്ധിച്ച ചര്‍ച്ചകളാണ് ജി-20യില്‍ പ്രതീക്ഷിച്ചതെങ്കിലും കൊറോണ വൈറസ് സാമ്പത്തിക രംഗത്തുണ്ടാക്കിയ പ്രത്യാഘാതമാണ് ചര്‍ച്ചയില്‍ നിറഞ്ഞത്. സൌദി ധനകാര്യ മന്ത്രിയായിരുന്നു യോഗത്തില്‍ അധ്യക്ഷന്‍. വരും ദിനങ്ങളിലേ ഇതിന്റെ പ്രത്യാഘാതം അളക്കാനാകൂ. ഇത് സാമ്പത്തിക രംഗത്ത് വെല്ലുവിളി ഉണ്ടാക്കിയിട്ടുണ്ടെന്നും സൌദി ധനകാര്യ മന്ത്രി മുഹമ്മദ് അല്‍ ജദ്ആന്‍ അഭിപ്രായപ്പെട്ടു.
സ്ഥിതി നേരിടാന്‍ അംഗ രാജ്യങ്ങളുടെ നേതൃത്വത്തില്‍ ശ്രമം തുടരും. ഏപ്രിലില്‍ വാഷിങ്ടണില്‍ വീണ്ടും ജ20 ധനകാര്യ മന്ത്രിമാര്‍ യോഗം ചേരും. ഇതിന് മുന്നോടിയായി രണ്ടാഴ്ചക്ക് ശേഷം സ്ഥിതിഗതികള്‍ ധനകാര്യ മന്ത്രിമാര്‍ ജി20 ഫോറത്തില്‍ അറിയിക്കും.
ഈ വര്‍ഷം സാമ്പത്തിക നേട്ടം കാണുമെന്നാണ് പ്രതീക്ഷ. അതിന് വെല്ലുവിളിയായി നില്‍ക്കുന്നത് കൊറോണ വൈറസിന്റെ വ്യാപനമാണ്. ഇതെത്ര സമയം നീണ്ടു നില്‍ക്കും എന്നതിനെ ആശ്രയിച്ചാകും സാമ്പത്തിക രംഗത്തുള്ള പ്രതിഫലനമെന്ന് പറയുന്നു യൂറോപ്യന്‍ ധനകാര്യ കമ്മീഷണര്‍ പൌല ജെന്റിലോനി.
പുതുതായി ഇറ്റലിയിലും ഇറാനിലും കൊറോണ വൈറസ് എത്തിയതില്‍ ആശങ്കയുണ്ട്. ചൈനക്ക് യൂറോപ്യന്‍ യൂണിയന്റെ മെഡിക്കല്‍ സഹായം എത്തിച്ചതായും ഇറ്റലിയിലെ കൊറോണയില്‍ ഭീതി വേണ്ടെന്നും യൂറോപ്യന്‍ ധനകാര്യ കമ്മീഷണര്‍ പറഞ്ഞു. ആഗോള തലത്തില്‍ നികുതി രംഗം ഡിജിറ്റലൈസ് ചെയ്ത് തുടങ്ങിയതോടെ ഉണ്ടായ വെല്ലുവിളികള്‍ നേരിടാനുള്ള പദ്ധതികളും യോഗത്തില്‍ ചര്‍ച്ചയായി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല