
സ്വന്തം ലേഖകൻ: കൊറോണ ബാധയുടെ പശ്ചാത്തലത്തില്‍ അതീവ മുന്‍കരുതലും പ്രതിരോധ നടപടികളുമായി സൗദി അറേബ്യ. രാജ്യത്തെ വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും അതിര്‍ത്തി ചെക്ക് പോസ്റ്റുകളിലുമാണ് ശക്തമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസം ചൈനയില്‍ നിന്നെത്തിയ വിദ്യാര്‍ഥികളിലാര്‍ക്കും വൈറസ് ബാധയില്ലെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
സൗദി ആരോഗ്യ മന്ത്രാലയം ഇന്നിറക്കിയ പ്രസ്താവനയിലും രാജ്യത്ത് കൊറോണ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് വ്യക്തമാക്കി. കഴിഞ്ഞ ദിവസം ചൈനയില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ റിയാദിലെത്തിച്ച പത്ത് സ്വദേശി വിദ്യാര്‍ഥികളിലാര്‍ക്കും വൈറസ് ബാധ കണ്ടെത്താനായില്ല. ഇവരുടെ സ്രവ സാമ്പിളുകള്‍ ശേഖരിച്ച് നടത്തിയ പരിശോധനയിലാണ് ഫലം നെഗറ്റീവാണെന്ന് കണ്ടെത്തിയത്. എങ്കിലും ഇവരെ പ്രത്യേകം സജ്ജമാക്കിയ താമസ സ്ഥലത്തേക്ക് മാറ്റി. ഇവിടെ എല്ലാവിധ ആരോഗ്യ പരിചരണത്തിനും നിരീക്ഷണത്തിനുമുള്ള സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
രണ്ടാഴ്ച വരെ ഐസോലേഷന്‍ ചെയ്ത ഈ പ്രത്യേക കേന്ദ്രത്തിലായിരിക്കും വിദ്യാര്‍ഥികളെയും വിമാന ജീവനക്കാരെയും പാര്‍പ്പിക്കുക. ഒപ്പം രാജ്യത്തേക്ക് വൈറസ് ബാധ വ്യാപിക്കാതിരിക്കാന്‍ അതീവ മുന്‍കരുതല്‍ നടപടികളാണ് ആരോഗ്യ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചിട്ടുള്ളത്. രാജ്യത്തെ സ്‌കൂളുകള്‍ വഴിയും മറ്റു വിദ്യഭ്യാസ സ്ഥാപനങ്ങള്‍ വഴിയും രോഗത്തെ കുറിച്ചും രോഗ പ്രതിരോധ മാര്‍ഗങ്ങളെ കുറിച്ചും മുന്നറിയിപ്പുകളും ബോധവല്‍ക്കരണവും നടന്നു വരുന്നുണ്ട്. രാജ്യത്തേക്ക് കടക്കുന്ന അതിര്‍ത്തി ചെക്ക് പോസ്റ്റുകളിലും, വിമാന ത്താവളങ്ങളിലും, തുറമുഖങ്ങളിലും എത്തുന്നവരെ കര്‍ശനമായ പരിശോധനക്കും നിരീക്ഷണത്തിനും വിധേയമാക്കിയാണ് കടത്തി വിടുന്നത്.
രാജ്യത്തെ കൃഷിക്കാരോടും പുറം ജോലി ചെയ്യുന്നവരോടും മൃഗങ്ങളും പക്ഷികളുമായി ഇടപഴകുന്നതിന് നിയന്ത്രണം പാലിക്കാന്‍ അതത് മന്ത്രാലയങ്ങള്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരെ തുടക്കം മുതല്‍ പ്രത്യേകമായി പാര്‍പ്പിക്കുന്നതിനും നിരിക്ഷിക്കുന്നതിനും ഐസോലേഷന്‍ വാര്‍ഡുകള്‍ പ്രധാന ആശുപത്രികളിലെല്ലാം സജ്ജമാക്കിയിട്ടുമുണ്ട്.
കുവൈത്തിൽ കൊറോണ വൈറസ് ബാധ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് ആവർത്തിച്ച് ആരോഗ്യമന്ത്രാലയം. രാജ്യത്ത് കൊറോണ സ്ഥിരീകരിച്ചതായുള്ള സാമൂഹ്യ മാധ്യമങ്ങളിലെ പ്രചാരണം അടിസ്ഥാനമില്ലാത്തതാണെന്നും വാർത്തക്കൊപ്പം പ്രചരിക്കുന്ന ചിത്രങ്ങൾ ബോധവൽക്കരണത്തിനായി മന്ത്രാലയം തയാറാക്കിയ വീഡിയോയിൽ നിന്നുള്ളതാണെന്നും അധികൃതർ വ്യക്തമാക്കി
കൊറോണ ബാധ സ്ഥിരീകരിച്ച ആളെ ജഹ്റ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി വീഡിയോ സഹിതം സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചത് ജനങ്ങളെ ആശങ്കയിലാക്കിയിരുന്നു. ഇതേ തുടർന്നാണ് ആരോഗ്യമന്ത്രാലയം വിശദീകരണവുമായി എത്തിയത്. സാംക്രമികരോഗങ്ങളെ തടയുന്നതുമായി ബന്ധപ്പെട്ട പരിശീലനത്തിനായി മന്ത്രാലയം തയാറാക്കിയ വീഡിയോയും ചിത്രങ്ങളുമാണ് സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നതെന്ന് മന്ത്രാലയ വക്താവ് ഡോ അബ്ദുല്ല അൽ സനദ് വ്യക്തമാക്കി. പ്രതീകാത്മകമായി തയ്യാറാക്കിയ ഈ ചിത്രങ്ങളും വീഡിയോയും സഹിതമാണ് രാജ്യത്തു കൊറോണ സ്ഥിരീകരിച്ചു എന്ന തരത്തിൽ സാമൂഹ്യമാധ്യമങ്ങളിൽ പ്രചാരണം നടക്കുന്നത്.
രാജ്യത്ത‌് ഇതുവരെ കൊറോണ പോസിറ്റിവ് ആയി ഒരു കേസ് പോലും റിപ്പോർട്ട് ചെയ്തിട്ടില്ല. വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നതിൽ നിന്ന് ജനങ്ങൾ വിട്ടു നിൽക്കണം. വൈറസ് ബാധ തടയാൻ ആവശ്യമായ എല്ലാ നടപടികളും മന്ത്രാലയം സ്വീകരിച്ചിട്ടുണ്ട്. രാജ്യത്തെ സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് കൊറോണ വൈറസിനെക്കുറിച്ചുള്ള ബോധവത്കരണ ക്ലാസുകള്‍ സംഘടിപ്പിക്കാൻ വിദ്യാഭ്യാസ മന്ത്രാലയവുമായി ധാരണയിലെത്തിയതായും ഡോ അബ്ദുല്ല അൽ സനദ് പറഞ്ഞു . അത്യാവശ്യ സാഹചര്യത്തിലല്ലാതെ കൊറോണ സ്ഥിരീകരിച്ച രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നും ആരോഗ്യ മന്ത്രാലയ വക്താവ് കൂട്ടിച്ചേര്‍ത്തു.
ഖത്തറില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന രണ്ട് പേര്‍ക്ക് കൂടി കൊറോണയില്ലെന്ന് തെളിഞ്ഞു. ഇതോടെ രോഗസംശയമുണ്ടായിരുന്ന ഇരുപത്തിയഞ്ച് പേരും രോഗബാധിതരല്ലെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഖത്തറില്‍ നിന്ന് ചൈനയിലേക്കും തിരിച്ചും യാത്ര ചെയ്ത ഇരുപത്തിയഞ്ച് പേരെയാണ് കൊറോണ രോഗ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്.
ഇതില്‍ ഇരുപത്തിമൂന്ന് പേരുടെ പരിശോധനാഫലങ്ങള്‍ നെഗറ്റീവാണെന്ന് ഇന്നലെ കണ്ടെത്തിയിരുന്നു. സംശയമുണ്ടായിരുന്ന ബാക്കി രണ്ട് പേര്‍ കൂടി രോഗ ബാധിതരല്ലെന്ന് വിദഗ്ദ്ധ പരിശോധനയില്‍ തെളിഞ്ഞതായി ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
ഈ ഇരുപത്തിയഞ്ച് പേരില്‍ ഒരേ കുടുംബത്തില്‍ നിന്നുള്ള ഒന്നിലധികം പേരില്ലെന്നും മന്ത്രാലയം അറിയിച്ചു. ഏറ്റവും മികച്ചതും നൂതനവുമായ പ്രതിരോധ സംവിധാനങ്ങളാണ് കൊറോണക്കെതിരെ സജ്ജമാക്കിയിരിക്കുന്നതെന്നും ആരോഗ്യമന്ത്രാലയത്തിലെ പകര്‍ച്ചവ്യാധി ചികിത്സാ വിഭാഗം തലവന്‍ ഡോ.അബ്ദുല്‍ ലത്തീഫ് അല്‍ഖല്‍ പറഞ്ഞു.
ഈയടുത്ത് ചൈനയിലേക്ക് യാത്ര ചെയ്തവരിലോ അല്ലാത്തവരിലോ രോഗ ലക്ഷണങ്ങളുള്ളവര്‍ എത്രയും പെട്ടെന്ന് തന്നെ 107 എന്ന ടോള്‍ ഫ്രീ നമ്പറില്‍ വിളിക്കുകയോ അടുത്തുള്ള ഹെല്‍ത്ത് സെന്‍ററുകളിലെത്തുകയോ വേണം. ഇത്തരം ആളുകളുമായി മറ്റുള്ളവര്‍ അകലം പാലിക്കാന്‍ ശ്രദ്ധിക്കണം.
ലോകാരോഗ്യ സംഘടനയുമായുള്ള ആശയവിനിമയത്തിലൂടെ രാജ്യത്തിനകത്തും പുറത്തുമുള്ള സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ആവശ്യമായ എല്ലാ മുന്‍കരുതല്‍ നടപടികളും സ്വീകരിച്ചിട്ടുണ്ട്. ഏത് അടിയന്തിര സാഹചര്യവും നേരിടാന്‍ ആരോഗ്യ മന്ത്രാലയം സജ്ജമാണെന്നും മന്ത്രാലയം അറിയിച്ചു.
കൊറോണ പ്രതിരോധ മാര്‍ഗങ്ങളുടെ ഭാഗമായി നേരത്തെ ചൈനയിലേക്കുള്ള മുഴുവന്‍ സര്‍വീസുകളും ഖത്തര്‍ എയര്‍വേയ്സ് താല്‍ക്കാലികമായി നിർത്തിവെച്ചിരുന്നു
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല