
സ്വന്തം ലേഖകൻ: ഖത്തറില്‍ ആദ്യമായി കൊവിഡ്-19 കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഇറാനില്‍ നിന്നും എത്തിയ ഖത്തര്‍ പൗരയായ സ്ത്രീക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. വ്യാഴാഴ്ച കൊറോണ വ്യാപകമായി പടര്‍ന്നു പിടിച്ച ഇറാനില്‍ നിന്നും ഖത്തര്‍ പൗരന്മാരെ തിരിച്ചെത്തിച്ചിരുന്നു. 14 ദിവസത്തെ നിരീക്ഷണത്തിലാണ് ഇവര്‍ ഇപ്പോള്‍.
ഗള്‍ഫ് മേഖലയിലാകെ കൊവിഡ് പടര്‍ന്നു പിടിച്ച സാഹചര്യത്തില്‍ ഇത് പ്രതീക്ഷിച്ചിരുന്നതാണെന്നാണ് ഖത്തര്‍ ആരോഗ്യമന്ത്രാലയം പ്രതികരിച്ചത്. ഖത്തറിന്റെ അയല്‍ രാജ്യങ്ങളിലെല്ലാം കൊവിഡ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 45 കേസുകളാണ് കുവൈറ്റില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 38 പേര്‍ക്ക് ബഹറിനിലും ആറു പേര്‍ക്ക് ഒമാനിലും 21 പേര്‍ക്ക് യു.എ.ഇയിലും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
ഇറാനില്‍ നിന്നാണ് കൊറോണ മറ്റു ഗള്‍ഫ് രാജ്യങ്ങളിലേക്ക് പടര്‍ന്നതെന്നാണ് സൂചന. ഇതേ തുടര്‍ന്ന് ഇറാനുമായുള്ള വിമാന സര്‍വീസ് അയല്‍ രാജ്യങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. കൊവിഡ്-19 നെതിരെയുള്ള സുരക്ഷയുടെ ഭാഗമായി ഉംറ തീര്‍ത്ഥാടന യാത്രയ്ക്ക് സൗദി താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ യുഎഇയിലെ നഴ്സറി സ്കൂളുകള്‍ക്ക് നാളെ മുതല്‍ വിദ്യാഭ്യാസ മന്ത്രാലയം അവധി പ്രഖ്യാപിച്ചു. പ്രതിരോധ ശേഷി ദുര്‍ബലമായിരിക്കുമെന്നതിനാല്‍ കുട്ടികള്‍ക്ക് വേഗത്തില്‍ അണുബാധയേല്‍ക്കാനുള്ള സാധ്യതയുള്ളതുകൊണ്ടാണ് തീരുമാനമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
രാജ്യത്തെ എല്ലാ സ്കൂളുകളിലും യോഗങ്ങള്‍ ചേരുന്നതിനും ട്രിപ്പുകള്‍ സംഘടിപ്പിക്കുന്നതിനും സമാനമായ മറ്റ് പ്രവര്‍ത്തനങ്ങള്‍ക്കും അധികൃതര്‍ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഗള്‍ഫ് രാജ്യങ്ങളില്‍ കൊറോണ വൈറസ് ബാധ വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് യുഎഇ ഭരണകൂടം സ്വീകരിച്ചുവരുന്നത്.
ബഹ്റൈനിൽ കൊറോണ വൈറസ് ബാധിതരുടെ എണ്ണം മുപ്പത്തിയെട്ട് ആയി. വൈറസ് ബാധയുടെ വ്യാപനം തടയാനുള്ള നടപടികൾ ആരോഗ്യമന്ത്രാലയം ഊർജിതമാക്കി. ഇറാനിൽ നിന്ന് വന്ന അഞ്ച് വനിതകൾക്കാണ് രോഗബാധയുണ്ടെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കൊറോണ വൈറസ് ബാധിതരുടെ മൊത്തം എണ്ണം 38 ആയി. രോഗബാധിതരുടെ എണ്ണം വർധിച്ചുവരുന്നതോടെ അതീവ ജാഗ്രതയിലാണ് രാജ്യം
കൊറോണ രോഗബാധക്കെതിരെയുള്ള പ്രതിരോധത്തിന് പൊതുസമൂഹത്തിൻ്റെ സഹായവും പിന്തുണയും അനിവാര്യമാണെന്ന് ക്രൗൺ പ്രിൻസ് സെൻറർ ഫോർ ട്രെയ്നിങ് ആൻറ് മെഡിക്കൽ റിസർച്ചിൽ പ്രവർത്തിക്കുന്ന ദേശീയ ദൗത്യസംഘത്തിലെ അംഗവും ബി.ഡി.എഫ്ഹോസ്പിറ്റലിലെ സാംക്രമിക രോഗ കൺസൾട്ടൻറുമായ ലഫ്.കേണൽ ഡോ. മനാഫ് അൽ ഖഹ്താനി പറഞ്ഞു.
ബഹ്റൈൻ ആഭ്യന്തര ,ആരോഗ്യ മന്ത്രാലയങ്ങൾ സംയുക്തമായി വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിൽ പ്രതിരോധ നടപടികളെക്കുറിച്ച് മാധ്യമങ്ങളോട് വിശദീകരിക്കുകയായിരുന്നു അദ്ദേഹം.
രോഗ പ്രതിരോധത്തിനായി എല്ലാവരും സർക്കാർ മന്ത്രാലയങ്ങൾ നൽകുന്ന നിർദേശങ്ങൾ പാലിക്കണം. ചികിത്സയിലുള്ള എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് സൽമാനിയ മെഡിക്കൽ കോംപ്ലക്സിലെ കൺസൾട്ടൻറ് ഡോ. ജമീല പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല