1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 8, 2020

സ്വന്തം ലേഖകൻ: കൊറോണ വൈറസ് ബാധ വ്യാപിക്കുന്ന പശ്ചാത്തലത്തിലും ഇന്ത്യന്‍ എംബസിയില്‍ നിന്നും സഹായം ലഭിക്കുന്നില്ലെന്ന് ഇറാനില്‍ കുടുങ്ങിയ മത്സ്യതൊഴിലാളികളുടെ പരാതി. ഇന്ത്യന്‍ എംബസി തങ്ങളെ അവഗണിക്കുകയാണെന്ന് ഇവര്‍ പറയുന്നു. 340 ഇന്ത്യക്കാരാണ് ഇറാനിലെ ക്വിഷ് ദ്വീപില്‍ കുടുങ്ങികിടക്കുന്നത്. തമിഴ്‌നാട്ടില്‍ നിന്നുള്ള മത്സ്യതൊഴിലാളി സംഘത്തോടൊപ്പം ഒരു മലയാളിയും ഉണ്ട്.

ഫോണ്‍ ചെയ്താല്‍ പോലും പ്രതികരിക്കുന്നില്ലെന്നും മാസ്‌കും ഗ്ലൗസും അടക്കമുള്ള പ്രതിരോധ സാമഗ്രികള്‍ കിട്ടാനില്ലെന്നും ഇവര്‍ പറയുന്നു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തില്‍ നിരവധി ഇന്ത്യക്കാര്‍ ഇറാനിലും ഇറ്റലിയിലും കുടുങ്ങികിടക്കുന്നുണ്ട്. ഇറാനില്‍ 1000 പേരും ഇറ്റലിയില്‍ 85 പേരുമാണ് കുടുങ്ങികിടക്കുന്നതെന്നാണ് നേരത്തെ വന്ന റിപ്പോര്‍ട്ടുകള്‍. കൊറോണ ജാഗ്രതയുടെ പശ്ചാത്തലത്തില്‍ പുറത്തിറങ്ങാന്‍ സാധിക്കാത്തതിനാല്‍ ഇവരുടെ പക്കല്‍ ഭക്ഷണവും വെള്ളവും തീര്‍ന്നുകൊണ്ടിരിക്കുകയാണെന്നാണ് വിവരം.

അതേസമയം ഇവര്‍ക്ക് രോഗബാധയുണ്ടോയെന്ന് പരിശോധിക്കാന്‍ പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് വിദഗ്ധനെ അയച്ചിട്ടുണ്ടെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചിരുന്നു. വൈറസ് ബാധയില്ലെന്ന് വ്യക്തമായാല്‍ ഇവരെ തിരികെ കൊണ്ടുവരാനുള്ള നടപടികള്‍ സ്വീകരിക്കും.
കൊറോണ സ്ഥിരീകരിച്ച ഇറ്റലിയിലെ പാവിയ സര്‍വകലാശാലയില്‍ നാല് മലയാളികള്‍ ഉള്‍പ്പെടെ 85 ഇന്ത്യന്‍ വിദ്യാര്‍ഥികളാണ് കുടുങ്ങി കിടക്കുന്നത്.
ഇവരെ തിരികെയെത്തിക്കാനുള്ള ശ്രമം കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നടത്തുന്നുണ്ട്.

അതിനിടെ കേരളത്തില്‍ വീണ്ടും കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട് ഇറ്റലിയില്‍ നിന്നെത്തിയവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചാണ് ഇവര്‍ നാട്ടിലെത്തിയത്. പത്തനംതിട്ട റാന്നി ഐത്തല സ്വദേശികളായ അച്ഛനും അമ്മയും കുട്ടിയും ഉള്‍പ്പെടെ മൂന്ന് പേര്‍ക്കാണ് രോഗം. ഇവര്‍ വിമാനത്താവളത്തില്‍ പരിശോധനയ്ക്ക് വിധേയരായിരുന്നില്ല. ഇവര്‍ സന്ദര്‍ശിച്ചിച്ചുള്ള വീട്ടിലുള്ള രണ്ട് പേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. മാര്‍ച്ച് ഒന്നിന് നാട്ടിലെത്തിയ കുടുംബം കോട്ടയം, കൊല്ലം ജില്ലകളില്‍ പോയിരുന്നു.

ഇവര്‍ സഞ്ചരിച്ച സ്ഥലങ്ങള്‍ ആരോഗ്യവകുപ്പ് പരിശോധിച്ച് വരികയാണ്. ഇവരെ ചികിത്സിച്ച ഡോക്ടര്‍മാരേയും പരിശോധിച്ച് വരികയാണ്. ഇവര്‍ ഇറ്റലിയില്‍ നിന്നും നേരിട്ട് പത്തനംതിട്ടയിലേക്ക് വന്നതല്ല. ദോഹ വഴി കൊച്ചിയിലെത്തുകയായിരുന്നു. ചൈനയില്‍ നിന്ന് കഴിഞ്ഞ ഡിസംബറില്‍ റിപ്പോര്‍ട്ട് ചെയ്ത കൊറോണ വൈറസ് മൂലം ഇതിനകം 97 രാജ്യങ്ങളിലായി 102, 180 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 3,500 പേര്‍ മരണമടയുകയും ചെയ്തിട്ടുണ്ട്. ഇവരില്‍ അധികവും ചൈനയിലാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.