1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 11, 2020

സ്വന്തം ലേഖകൻ: ഇറ്റലിയിൽ നിന്ന് തിരികെ വരാനായി എത്തി വിമാനത്താവളങ്ങളിൽ കുടുങ്ങിയ നൂറു കണക്കിന് മലയാളികളുടെ കാര്യത്തിൽ 24 മണിക്കൂറിന് ശേഷവും തീരുമാനമായില്ല. കൊവിഡ് 19 ഇല്ലെന്ന ഹെൽത്ത് സർട്ടിഫിക്കറ്റ് ഇല്ലാതെ ഇവർക്ക് ബോർഡിംഗ് പാസ് പോലും നൽകേണ്ടെന്ന കേന്ദ്രസർക്കാരിന്‍റെ സർക്കുലറാണ് ഇവരെ പ്രതിസന്ധിയിലാക്കിയത്. ഭക്ഷണവും വെള്ളവുമില്ലാതെ ഗർഭിണികളും സ്ത്രീകളും കുട്ടികളുമടക്കം നൂറു കണക്കിന് പേരാണ് റോം, മിലാൻ, ഫ്യുമിസിനോ എന്നീ വിമാനത്താവളങ്ങളിൽ കാത്തിരിക്കുന്നത്.

ഇന്ത്യയിലേക്ക് മടങ്ങാനായി ടിക്കറ്റ് ബുക്ക് ചെയ്ത ആരോടും ‘നോ കൊവിഡ് 19’ എന്ന, രോഗമില്ലെന്ന് ഡോക്ടർമാർ പരിശോധിച്ച് നൽകേണ്ട, ഹെൽത്ത് സർട്ടിഫിക്കറ്റ് ഇല്ലാതെ നാട്ടിലേക്ക് മടങ്ങാനാകില്ലെന്ന് ഇന്ത്യൻ എംബസി അറിയിച്ചിരുന്നില്ല. അവസാനനിമിഷം പുറത്തിറക്കിയ സർക്കുലർ പ്രവാസികൾക്ക് കിട്ടിയിട്ടുമില്ല. പലരും വിമാനത്താവളത്തിലെത്തിയ ശേഷമാണ് ഇത്തരമൊരു സർട്ടിഫിക്കറ്റ് വേണമെന്നറിയുന്നത്. 24 മണിക്കൂർ കഴിഞ്ഞിട്ടും ഇവരെ വിദേശകാര്യമന്ത്രാലയമോ ഇന്ത്യൻ എംബസിയോ തിരിഞ്ഞുനോക്കിയിട്ടില്ല.

ഇന്ത്യൻ എംബസിയിൽ പല തവണ വിളിച്ചെങ്കിലും ആരും ഫോണെടുക്കുന്നില്ലെന്ന് കുടുങ്ങിയ മലയാളികൾ സാമൂഹ്യമാധ്യമങ്ങളിലൂടെ പുറത്തുവിടുന്ന വീഡിയോകളിൽ പറയുന്നു. കേന്ദ്രസർക്കാർ ഇളവ് നൽകാൻ തയ്യാറാണെങ്കിൽ കൊണ്ടുപോകാൻ തയ്യാറാണെന്നാണ് വിമാനക്കമ്പനികളുടെ നിലപാട്. എയർപോർട്ട് അതോറിറ്റി ഇവരെ ഇന്ത്യയിലെ വിമാനത്താവളങ്ങളിൽ ഇറക്കാൻ അനുവദിച്ചില്ലെങ്കിൽ തിരികെ ഇവരെ പുറപ്പെട്ട അതേ നഗരത്തിലേക്ക് തന്നെ വിമാനക്കമ്പനികൾക്ക് തിരികെ കൊണ്ടുവരേണ്ടി വരും. ഇത് പ്രായോഗികമല്ലെന്നും കുടുങ്ങിയ മലയാളികൾ പറയുന്നു.

ഹെൽത്ത് സർട്ടിഫിക്കറ്റ് ഇനി വിമാനത്താവളത്തിന് പുറത്തിറങ്ങി പോയി വാങ്ങുക എന്നത് ഇവരെ സംബന്ധിച്ചിടത്തോളം പ്രായോഗികമല്ല. കൊവിഡ് ബാധിച്ച് ഏതാണ്ട് ഒറ്റപ്പെട്ട് കഴിയുന്ന ഇറ്റലിയിലെ നഗരങ്ങളിലെ ഒരു ആശുപത്രികളും ഇത്തരത്തിൽ രോഗമില്ല എന്നൊരു സർട്ടിഫിക്കറ്റ് രോഗം പടർന്നുകൊണ്ടേയിരിക്കുന്നതിന് ഇടയിൽ നൽകുകയുമില്ല. ആകെ ചെയ്യാൻ കഴിയുന്നത്, ഇന്ത്യയിൽ നിന്ന് ഒരു മെഡിക്കൽ സംഘം ഇറ്റലിയിലെ വിമാനത്താവളങ്ങളിലെത്തി, ഇവരെ പരിശോധിച്ച് കയറ്റിവിടുക എന്നതാണ്. തിരികെ നാട്ടിലെത്തിയാൽ ക്വാറന്‍റൈനിനും ഐസൊലേഷനും ആവശ്യമെങ്കിൽ ചികിത്സയ്ക്കും തയ്യാറാണെന്നും ഇവർ പറയുന്നു. ഇന്നലെ വരെയില്ലാതിരുന്ന നിയന്ത്രണം ഒറ്റയടിക്ക് നടപ്പാക്കിയത് സൃഷ്ടിച്ചത് വലിയ പ്രതിസന്ധിയെന്നും കുടുങ്ങിയ മലയാളികൾ.

ഇന്ന് നൂറുകണക്കിന് പേരാണ് വിമാനത്താവളങ്ങളിൽ കുടുങ്ങിക്കിടക്കുന്നതെങ്കിൽ നാളെ മുതൽ സ്ഥിതി രൂക്ഷമാകാനാണ് സാധ്യത. ഇറ്റലിയിൽ രോഗബാധ പടരുന്ന സാഹചര്യത്തിൽ നിരവധിപ്പേർ നാട്ടിലേക്ക് തിരികെ വരാൻ ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ട്. ഇവരെയൊന്നും കയറ്റാൻ നിലവിൽ കേന്ദ്രസർക്കാർ പുറപ്പെടുവിച്ചിരിക്കുന്ന സർക്കുലർ പ്രകാരം സാധ്യമല്ല.

ഇറ്റലിയിലേക്ക് പ്രത്യേക മെഡിക്കൽ സംഘത്തെ അയക്കുമെന്ന് ഇന്ന് ഉച്ചയോടെ കേന്ദ്രവിദേശകാര്യ സഹമന്ത്രി വി മുരളീധരൻ പറഞ്ഞെങ്കിലും, രാജ്യസഭയിൽ പ്രസ്താവന നടത്തിയ വിദേശകാര്യമന്ത്രി എസ് ജയ് ശങ്കർ അത്തരമൊരു ഉറപ്പ് നൽകിയില്ല. ഇറ്റലിയിൽ കുടുങ്ങിക്കിടക്കുന്നവരുടെ കാര്യത്തിൽ ആശങ്കയുണ്ടെന്ന് മാത്രമായിരുന്നു ജയ് ശങ്കറിന്‍റെ പ്രസ്താവന.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.