
സ്വന്തം ലേഖകൻ: മാസ്കിനും മറ്റും അന്യായവില ഈടാക്കുന്നതിനെതിരെ മുന്നറിയിപ്പുമായി യു.എ.ഇ. കോവിഡ് 19 ബാധയുടെ പശ്ചാത്തലത്തിൽ ഇതുമായി ബന്ധപ്പെട്ട് നിരവധി പരാതികളാണ് ഉയർന്നിരിക്കുന്നത്. ഫാർമസികളിലും മറ്റും പരിശോധന നടത്താനും തീരുമാനിച്ചിട്ടുണ്ട്.
യുഎഇയിൽ സാനിറ്റൈസറിനും മാസ്കിനും വലിയ ക്ഷാമമാണ് അനുഭവപ്പെടുന്നത്. വിലയും ഗണ്യമായി വർധിച്ചിട്ടുണ്ട്. നേരത്തേ 10 ദിർഹത്തിനു ലഭിച്ചിരുന്ന 50 മില്ലി ലീറ്റർ സാനിറ്റൈസറിന് രണ്ട് ദിർഹം കൂടി. 500 മില്ലീ ലീറ്ററിന്റെ സാനിറ്റൈസറിന് 19.75 ദിർഹമാണ് വില. ഉയർന്ന തുക നൽകിയാൽ തന്നെ ലഭിക്കാത്ത സാഹചര്യമാണുള്ളത്. വീടുകളിലും ഓഫിസുകളിലും ജോലി സ്ഥലത്തുമെല്ലാം സാനിറ്റൈസർ ഇടം പിടിച്ചതോടെയാണ് വില ഉയർന്നത്. കൈകൾ വെള്ളവും സോപ്പും ഉപയോഗിച്ച് 20 സെക്കൻഡ് നേരമെങ്കിലും കഴുകണം എന്നാണ് നിർദേശം.
സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ അണുവിമുക്തമാക്കണമെന്നും ആരോഗ്യ വിദഗ്ധർ ഓർമിപ്പിക്കുന്നു. പകർച്ചപ്പനി, ജലദോഷം, തുമ്മൽ തുടങ്ങിയവർ മാത്രം മാസ്ക് ധരിച്ചാൽ മതിയെന്നാണ് നിർദേശം. പക്ഷെ, രോഗഭീതി കാരണം പലരും മാസ്കുമായാണ് പുറത്തിറങ്ങുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല