
സ്വന്തം ലേഖകൻ: “വിജനമായ തെരുവുകള്‍, റോഡുകളില്‍ സ്വകാര്യ വാഹനങ്ങള്‍ പോലും ഇല്ല. പൊതുഗതാഗതം നിരോധിച്ചിരിക്കുന്നു,” കൊറോണ വൈറസിന്റെ പ്രഭവ കേന്ദ്രമെന്ന് കരുതുന്ന ചൈനയിലെ വുഹാനിലെ കാഴ്ച ഓര്‍ത്തെടുക്കുകയാണ് അടുത്തിടെ വുഹാനില്‍ നിന്ന് മടങ്ങിയെത്തിയ മഹാരാഷ്ട്ര സ്വദേശിയും വുഹാനിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥിയുമായ ആഷിഷ് കര്‍മെ.
“കൊറോണ വൈറസുമായി ബന്ധപ്പെട്ട് ആദ്യ കേസ് 2019 ഡിസംബര്‍ എട്ടിനാണ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഞങ്ങള്‍ അതിനെ കുറിച്ച് അറിഞ്ഞത് ജനുവരി ആദ്യ വാരത്തില്‍ മാത്രമാണ്. തുടക്കത്തില്‍, നഗരത്തിലെ ആളുകളുടെ യാത്രയ്ക്കും മറ്റും യാതൊരു നിയന്ത്രണവുമില്ലായിരുന്നു. എന്നാല്‍ കോവിഡ് 19 കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു തുടങ്ങിയതോടെ കാര്യങ്ങള്‍ മാറി,” ആഷിഷ് പറയുന്നു.
“സര്‍വ്വകലാശാലയുടെ പരീക്ഷകള്‍ 2019 ഡിസംബര്‍ 27 മുതല്‍ 2020 ജനുവരി 3 വരെ നടത്തിയിരുന്നു. ഡിസംബര്‍ 8 ന് ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും ജനുവരി ആദ്യ ആഴ്ച വരെ ഈ കേസിനെക്കുറിച്ച് ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു. എന്നാല്‍ പൊടുന്നനെ സാഹചര്യങ്ങള്‍ മാറി.
എന്നാല്‍ ഇന്ത്യയിലേക്ക് തിരിക്കാനായി ബീജിംഗിലെ ഇന്ത്യന്‍ എംബസി വേണ്ട ക്രമീകരണങ്ങള്‍ ചെയ്തു, ഒരു ബസ് ഞങ്ങളുടെ സര്‍വ്വകലാശാലയില്‍ വന്ന് ഞങ്ങളെ വിമാനത്താവളത്തിലേക്ക് കൊണ്ടുപോയി. സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പൊലീസും റോഡില്‍ നിലയുറപ്പിച്ചിരുന്നു. അവര്‍ കാര്യങ്ങള്‍ സസൂക്ഷ്മം വിലയിരുത്തുന്നുണ്ടായിരുന്നു.
30 ചോദ്യങ്ങള്‍ ഞങ്ങള്‍ ഓരോരുത്തരോടുമായി ചോദിച്ച ശേഷമാണ് അവര്‍ ഞങ്ങള്‍ വിമാനത്തിലേക്ക് കയറ്റിയത്. ഇന്ത്യയില്‍ എത്തിയ ശേഷം 14 ദിവസത്തെ നിരീക്ഷണത്തിന് ശേഷമാണ് ലാത്തൂരിലെ വീട്ടിലേക്ക് അയച്ചത്.
വുഹാനിലെ റോഡുകളില്‍ മൃതദേഹങ്ങള്‍ കിടക്കുകയാണെന്ന തരത്തില്‍ പ്രചരിക്കുന്ന വീഡിയോകളെല്ലാം വ്യാജമാണ്. ഇന്ത്യയിലേക്ക് മടങ്ങിയെത്തിയ ശേഷമാണ് ഞാന്‍ ഈ വീഡിയോകളെക്കുറിച്ച് അറിഞ്ഞത്. 15 വര്‍ഷങ്ങള്‍ക്ക് മുമ്പ് ചൈനയെ ബാധിച്ച ‘സാര്‍സ്’ (Severe acute respiratory syndrome) നെ അപേക്ഷിച്ച് കൊറോണ വൈറസിന്റെ മരണനിരക്ക് വളരെ കുറവാണ്.
കാര്യങ്ങള്‍ ഗുരുതരമാണെന്ന് മനസിലായതോടെ എല്ലാ രംഗത്തും സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. ഇതോടെ വുഹാനിലെ തെരുവുകള്‍ വിജനമായി, സ്വകാര്യ വാഹനങ്ങള്‍ റോഡുകളില്‍ നിന്ന് നിരോധിച്ചു, പൊതുഗതാഗതം നിര്‍ത്തിവെച്ചു,” അത്രയേറെ തിരക്കുള്ള ഒരു നഗരം പൊടുന്നനെ വിജനമാകുന്ന കാഴ്ച അങ്ങേയറ്റം ഭയത്തോടെയാണ് നോക്കിക്കണ്ടതെന്ന് ആഷിഷ് പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല