
സ്വന്തം ലേഖകൻ: സൗദി അറേബ്യയിലെ പൗരന്മാർക്കും രാജ്യത്തുള്ള വിദേശികൾക്കും ഉംറ തീർഥാടനവും മക്ക, മദീന ഹറമുകളിലേക്കുള്ള പ്രവേശനവും നിയന്ത്രിച്ച് സൗദി അറേബ്യ. കോവിഡ് 19 വൈറസ് പ്രതിരോധത്തിന്റെ ഭാഗമായാണ് നടപടി. സൗദിയിലെ സ്വദേശികളും വിദേശികളും ഉള്‍പ്പെടെ ആർക്കും ഹറമിലേക്ക് ഉംറയ്ക്ക് പ്രവേശനം ഉണ്ടാകില്ല.
സൗദി ആഭ്യന്തര മന്ത്രാലയമാണ് വിലക്കേർപ്പെടുത്തിയതെന്ന് സൗദി പ്രസ് ഏജൻസി അറിയിച്ചു. തിങ്കളാഴ്ച വൈകീട്ടാണ് സൗദി അറേബ്യയിൽ കോവിഡ് 19 ബാധ സ്ഥിരീകരിച്ചത്. ഇറാനിൽ നിന്ന് ബഹ്റൈൻ വഴി രാജ്യത്തെത്തിയ സൗദി പൗരനാണ് കോവിഡ് 19 വൈറസ് ബാധയുള്ളതായി പരിശോധനയിൽ കണ്ടെത്തിയത് അതോടെ രാജ്യം മുഴുവൻ കർശന നിരീക്ഷണത്തിലും കടുത്ത നിയന്ത്രണത്തിലുമായി.
യുഎ ഇയില്‍ പുതിയ ആറ് കോവിഡ് 19 കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്തെ സ്കൂളുകള്‍ നാലാഴ്ച അടച്ചിടാന്‍ യുഎഇ വിദ്യാഭ്യാസ മന്ത്രാലയം ഉത്തരവിട്ടു. ഞായറാഴ്ച മുതലാണ് വിദ്യാലയങ്ങള്‍ അടക്കുക.
ആറ് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതോടെ യുഎഇയില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 27 ആയി ഉയര്‍ന്നു. ഈ വാര്‍ത്തക്ക് തൊട്ടുപിന്നാലെയാണ് യുഎഇയിലെ സ്കൂളുകള്‍ മുതല്‍ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വരെ നാല് ആഴ്ച അടച്ചിടാന്‍ വിദ്യാഭ്യാസ മന്ത്രാലയം ഉത്തരവിട്ടത്.
കോവിഡ് 19 റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ ഈ മാസം അവസാനം ആരംഭിക്കേണ്ട വസന്തകാല അവധി ഞായറാഴ്ച മുതല്‍ ആരംഭിക്കുന്ന വിധമാണ് സ്കൂളുകള്‍ അടക്കുക. ഈ കാലയളവില്‍ സ്കൂളിലെ ഉപകരണങ്ങളും വാഹനങ്ങളും അണുവിമുക്തക്കാന്‍ നടപടി സ്വീകരിക്കും. വിദൂരപഠനത്തിന് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും.
രണ്ട് റഷ്യന്‍, രണ്ട് ഇറ്റാലിയന്‍, ജര്‍മന്‍, കംബോഡിയന്‍ സ്വദേശികള്‍ക്കാണ് പുതുതായി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. സൈക്കിളിങ് മല്‍സരവുമായി ബന്ധപ്പെട്ട് യുഎഇയില്‍ എത്തിയവരാണ് ഇവര്‍. ഇതില്‍ പങ്കെടുക്കുന്ന രണ്ട് ഇറ്റാലിയന്‍ താരങ്ങള്‍ക്ക് നേരത്തേ രോഗം സ്ഥിരീകരിച്ചിരുന്നു. ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരിലാണ് ഇന്നലെ വൈറസ് ബാധ കണ്ടെത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല