സ്വന്തം ലേഖകൻ: കൊവിഡിനോടുള്ള പോരാട്ടം ദുബായ്-ഇന്ത്യ സഹകരണം കൂടുതൽ ശക്തമാക്കിയതായി ദുബായ് ഇന്ത്യൻ കോൺസൽ ജനറൽ ഡോ.അമൻ പുരി പറഞ്ഞു. ദുബായ് ഹെൽത്ത് അതോറിറ്റി (ഡി.എച്ച്.എ.) ഡയറക്ടർ ജനറൽ ഹുമൈദ് അൽ ഖത്താമിയുമായി ഡി.എച്ച്.എ. ആസ്ഥാനത്ത് നടന്ന ചർച്ചയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ആരോഗ്യ മേഖലയിലെ സഹകരണം വർധിപ്പിക്കാനും ചർച്ചയിൽ തീരുമാനമായതായി അതോറിറ്റി പുറത്തിറക്കിയ പത്രക്കുറിപ്പിൽ അറിയിച്ചു. പ്രതിസന്ധി കാലത്ത് പ്രവാസികൾക്ക് എല്ലാ വിധ പിന്തുണയും നൽകിയ യു.എ.ഇ നേതൃത്വത്തെയും സർക്കാറിനെയും ദുബൈ ഹെൽത്ത് അതോറിറ്റിയെയും അമൻപുരി അഭിനന്ദിക്കുകയും നന്ദി അറിയിക്കുകയും ചെയ്തു.
ആരോഗ്യ മേഖലയിലെ ബന്ധം മെച്ചപ്പെടുത്തേണ്ടതിെൻറ ആവശ്യകത കൂടിയ സമയമാണിതെന്നും അദ്ദേഹം പറഞ്ഞു. നാഷനൽ ഹെൽത്ത് അതോറിറ്റി ഓഫ് ഇന്ത്യയും ഡി.എച്ച്.എയും തമ്മിൽ വിവര കൈമാറ്റങ്ങൾ നടത്തുന്നതിനെ കുറിച്ചും ചർച്ച ചെയ്തു.
കഴിഞ്ഞ വർഷം ഡിസംബറിൽ അൽ ഖുതമിയുടെ നേതൃത്വത്തിലുള്ള സംഘം ഇന്ത്യ സന്ദർശിച്ചിരുന്നു. ഇന്ത്യയിലെ ആശുപത്രികൾ സന്ദർശിക്കുകയും ആരോഗ്യ മേഖലയിലെ പ്രമുഖരുമായി ചർച്ച നടത്തുകയും ചെയ്തു.മാനസികാരോഗ്യം, അവയവം മാറ്റിവെക്കൽ, ഗവേഷണം, അർബുദം, കാർഡിയോളജി തുടങ്ങിയ മേഖലകളിലാണ് സഹകരണം ഉറപ്പാക്കിയിരുന്നത്. ഡോ. മുഹമ്മദ് അൽ റദ, ഡി.എച്ച്.എ ഉദ്യോഗസ്ഥർ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല