സ്വന്തം ലേഖകൻ: കോവിഡ് പ്രതിസന്ധി കുവൈത്തിലെ 430ലേറെ ട്രാവൽ ഏജൻസികളെ കടക്കെണിയിലാക്കിയതായി കുവൈത്തി ട്രാവൽ ആൻഡ് ടൂറിസം ഏജൻസീസ് അസോസിയേഷൻ വ്യക്തമാക്കി. അന്താരാഷ്ട്ര വ്യോമഗാതഗതത്തിലുണ്ടായ പ്രതിസന്ധിയാണ് ട്രാവൽ ഏജൻസികളെയും ബാധിച്ചത്. ചെറിയ കമ്പനികളാണ് ഏറെ പ്രതിസന്ധി നേരിട്ടത്. പലതും പൂട്ടലിെൻറ വക്കിലാണ്.
ആഗസ്റ്റ് ഒന്നുമുതൽ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കൊമേഴ്സ്യൽ വിമാന സർവീസ് ആരംഭിച്ചിട്ടുണ്ടെങ്കിലും 31 രാജ്യങ്ങളിൽനിന്ന് നേരിട്ട് കുവൈത്തിലേക്ക് വരുന്നതിന് വിലക്ക് ഏർപ്പെടുത്തിയത് തിരിച്ചടിയായി. കുവൈത്തിലെ ഏറ്റവും വലിയ വിദേശി സമൂഹമായ ഇന്ത്യ, ഇൗജിപ്ത്, ഫിലിപ്പീൻസ്, ശ്രീലങ്ക, ബംഗ്ലാദേശ് തുടങ്ങിയവയെല്ലാം വിലക്കുള്ള രാജ്യങ്ങളുടെ പട്ടികയിൽ വരും.
30 ശതമാനം ശേഷിയിൽ മാത്രമാണ് കുവൈത്ത് വിമാനത്താവളം പ്രവർത്തിക്കുന്നത്. കുവൈത്തികളുടെ വിദേശ സഞ്ചാരവും ഇപ്പോൾ പരിമിതമാണ്. കർശനമായ നിബന്ധനളോടെയും പ്രത്യേക അനുമതി വാങ്ങിയും ചികിത്സയും ക്വാറൻറീനും സ്വന്തം ചെലവിൽ നടത്താമെന്ന ഉറപ്പുവാങ്ങിയും മാത്രമാണ് കുവൈതതികളുടെ വിദേശ സഞ്ചാരം.
സാധാരണ വേനലിൽ കുവൈത്തികൾ വിദേശത്ത് അവധിയാഘോഷത്തിന് പോവാറുണ്ട്. ഉറപ്പായ മിനിമം ബിസിനസ് പോലും മുടങ്ങിയതോടെയാണ് ട്രാവൽ ഏജൻസികൾ പ്രതിസന്ധിയിലായത്. ആഗസ്റ്റിന് മുമ്പ് നാലുമാസം വ്യോമഗതാഗതം പൂർണമായ തടസ്സപ്പെട്ടപ്പോൾ തന്നെ ട്രാവൽ ഏജൻസികൾ പാപ്പരായിരുന്നു. ട്രാവൽ മേഖലയിൽ ജോലിയെടുക്കുന്ന ആയിരക്കണക്കിന് തൊഴിലാളികളും തൊഴിൽനഷ്ട ഭീഷണി നേരിടുന്നു. നിരവധി പേർക്ക് ഇതിനകം തൊഴിൽ നഷ്ടപ്പെട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല