സ്വന്തം ലേഖകൻ: കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധികളെ തുടര്‍ന്ന് ഈ വര്‍ഷം ഒമാനില്‍ നിന്ന് 63,000ത്തിലേറെ പ്രവാസികള്‍ നാടുകളിലേക്ക് മടങ്ങിയതായി കണക്കുകള്‍. 2021 ജനുവരി മുതല്‍ ഓഗസ്റ്റ് വരെയുള്ള കണക്കുകള്‍ പ്രകാരമാണിത്. ബിസിനസ് തകര്‍ന്നും ജോലി നഷ്ടമായും സാമ്പത്തിക പ്രതിസന്ധികള്‍ താങ്ങാനാവാതെയാണ് പലരും ഒമാന്‍ വിട്ടതെന്നും നാഷനല്‍ സെന്റര്‍ ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് ആന്റ് ഇന്‍ഫര്‍മേഷന്റെ കണക്കുകള്‍ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
സെപ്തംബറിലെ കണക്കുകള്‍ പ്രകാരം 4,416,603 ആണ് ഒമാനിലെ ജനസംഖ്യ. ഇവരില്‍ 2,778,872 പേര്‍ സ്വദേശികളും 1,637,731 പേര്‍ പ്രവാസികളുമാണ്. ഈ വര്‍ഷം രാജ്യം വിട്ട പ്രവാസികളില്‍ ഏറെയും ഇന്ത്യക്കാരാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. നാട്ടിലേക്ക് തിരിച്ച 63,000ത്തില്‍ ഏകദേശം മൂന്നിലൊന്ന് പേരും ഇന്ത്യന്‍ പ്രവാസികളാണ്. ബംഗ്ലാദേശികള്‍, പാകിസ്താനികള്‍, ശ്രീലങ്കക്കാര്‍ എന്നിവരാണ് ഇന്ത്യക്കാരുടെ തൊട്ടുപിറകിലുള്ളത്. ഇന്ത്യയിലേക്കുള്ള വിമാന സര്‍വീസുകളില്‍ തിരിച്ചുപോവുന്ന പ്രവാസികളുടെ എണ്ണം കഴിഞ്ഞ മാസം 25 ശതമാനം കണ്ട് വര്‍ധിച്ചതായി ഒമാന്‍ എയര്‍പോര്‍ട്ട്‌സ് മാനേജിംഗ് കമ്പനിയില്‍ ജോലി ചെയ്യുന്ന അമ്മാര്‍ സാജിദലി പറയുന്നു. ഇവരില്‍ ഭൂരിപക്ഷം പേരും വണ്‍വേ ടിക്കറ്റിലാണ് നാട്ടിലേക്ക് മടങ്ങിയത്.
അതേസമയം, ഒമാനില്‍ തുടരുന്ന പലരും തങ്ങള്‍ക്ക് എപ്പോഴാണ് ജോലിയില്‍ നിന്ന് പിരിച്ചുവിടപ്പെട്ട് ടെര്‍മിനേഷന്‍ നോട്ടീസ് ലഭിക്കുകയെന്ന ആശങ്കയിലാണ് കഴിയുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കോവിഡ് പ്രതിസന്ധി കാരണം കമ്പനികള്‍ പലതും വലിയ നഷ്ടത്തിലാണ്. പലതും പൂട്ടിപ്പോയി. പലതും ജീവനക്കാരുടെ എണ്ണം വലിയ തോതില്‍ കുറയ്ക്കുകയാണ്.
അതിനിടെ, രാജ്യത്തെ തൊഴില്‍ മേഖലകളില്‍ സ്വദേശികവല്‍ക്കരണം ത്വരിതപ്പെടുത്താനുള്ള ഒമാന്‍ ഭരണകൂടത്തിന്റെ നീക്കവും വരും ദിവസങ്ങളില്‍ പ്രവാസികള്‍ക്ക് വലിയ തികിച്ചടിയാവും. 2024 ആകുമ്പോഴേയ്ക്കും 35 ശതമാനം ജോലികളും സ്വദേശിവല്‍ക്കരിക്കാനാണ് ഒമാന്‍ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി വിവിധ സര്‍ക്കാര്‍ വകുപ്പുകളിലേക്കുള്ള പരീക്ഷകള്‍ക്കു തുടക്കം കുറിച്ചു. ഭരണനിര്‍വഹണ കാര്യാലയങ്ങളില്‍ 1,000ല്‍ ഏറെ സ്വദേശികളെ ഉടന്‍ നിയമിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
സ്വകാര്യ ആരോഗ്യ മേഖലയില്‍ കൂടുതല്‍ സ്വദേശികളെ നിയമിക്കാനുള്ള ‘ബാദിര്‍’ ക്യാംപെയ്ന്റെ ആദ്യഘട്ടമായി 228 പേര്‍ ജോലിയില്‍ പ്രവേശിച്ചതായും അധികൃതര്‍ വ്യക്തമാക്കി. 185 നഴ്സുമാര്‍ക്കും 43 ഡെന്റിസ്റ്റുകള്‍ക്കുമാണു നിയമനം നല്‍കിയത്. ആരോഗ്യ മന്ത്രാലയത്തിന്റെ ഹെല്‍ത്ത് ലൈസന്‍സ് നേടി, സര്‍ക്കാര്‍ ആശുപത്രികളില്‍ മൂന്നു മാസം പരിശീലനം പൂര്‍ത്തിയാക്കിയാണ് സ്വദേശികള്‍ സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളില്‍ ജോലിക്കെത്തുന്നത്. ഇവര്‍ക്കു തൊഴില്‍ മന്ത്രാലയം സാമ്പത്തിക സഹായം നല്‍കും.
ഫിനാന്‍സ്, അക്കൗണ്ടിംഗ്, മാനേജ്മെന്റ്, ഡ്രൈവര്‍ തസ്തികകളില്‍ ജനുവരി മുതല്‍ സ്വദേശികള്‍ക്കു മാത്രമാണ് നിയമനം. മലയാളികളടക്കം ആയിരക്കണക്കിനു പ്രവാസികളെ ഇതു ബാധിച്ചതായാണ് വിലയിരുത്തപ്പെടുന്നത്. പലരും ജോലിയില്‍ നിന്ന് പിരിച്ചുവിടപ്പെട്ടു. ഹോം ഡെലിവറിയടക്കം നൂറിലേറെ തസ്തികകളിലെ വിസ നിരോധനത്തിനു പുറമേയാണിത്. പല മേഖലകളിലെയും ഡ്രൈവര്‍ തസ്തികകളില്‍ നിന്നു ഇതിനകം പ്രവാസികളെ ഒഴിവാക്കിത്തുടങ്ങിയിട്ടുണ്ട്. നിരവധി മലയാളികള്‍ ഈ മേഖലയില്‍ തൊഴിലെടുക്കുന്നുണ്ട്.
കൊവിഡ് പ്രതിസന്ധിയുടെയും പ്രവാസികളുടെ കൊഴിഞ്ഞുപോക്കിന്റെയും പശ്ചാത്തലത്തില്‍ ഒമാനില്‍ നിന്ന് വിദേശികളുടെ നാട്ടിലേക്കുള്ള പണമയക്കല്‍ കുറഞ്ഞു. വിദേശികളായ ജോലിക്കാര്‍ നാട്ടിലേക്കുള്ള പണമയക്കലില്‍ കഴിഞ്ഞ എട്ടു വര്‍ഷത്തിനുള്ളിലെ ഏറ്റവും വലിയ ഇടിവാണ് കഴിഞ്ഞ വര്‍ഷമുണ്ടായത്. 2019നെക്കാള്‍ നാലു ശതമാനം കുറവാണ് കഴിഞ്ഞവര്‍ഷം വിദേശികള്‍ നാട്ടിലേക്ക് അയച്ച മൊത്തം തുക.
2019ല്‍ 3.51 ബില്യണ്‍ റിയാല്‍ ആയിരുന്നത് കഴിഞ്ഞ വര്‍ഷം 3.37 ബില്യണ്‍ റിയാലായി കുറഞ്ഞതായി ദേശീയ സ്ഥിതിവിവര കേന്ദ്രത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. വിദേശികള്‍ ഏറ്റവും കൂടുതല്‍ നാട്ടിലേക്ക് പണം അയച്ചത് 2015ലാണ്. 4.22 ശതകോടി റിയാലാണ് ആ വര്‍ഷം വിദേശികള്‍ അയച്ചത്. കഴിഞ്ഞ വര്‍ഷം പണമയക്കല്‍ കുറയാന്‍ പ്രധാന കാരണം വിദേശികളുടെ ജോലിനഷ്ടവും ശമ്പളക്കുറവുമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല