സ്വന്തം ലേഖകൻ: ലോക്ഡൗൺ കാലത്ത് വിമാന സർവിസ് മുടങ്ങിയതിനാൽ ഉപയോഗിക്കാൻ കഴിയാത്ത ടിക്കറ്റുകൾക്ക് റീഫണ്ട് നൽകുന്നത് എയർ ഇന്ത്യ എക്സ്പ്രസ് നിർത്തിയതായി യാത്രക്കാരുടെ പരാതി. ബഹ്റൈനിലെ ട്രാവൽ ഏജൻസികൾ വഴി ടിക്കറ്റ് ബുക്ക് ചെയ്തവർക്കാണ് റീഫണ്ട് ലഭിക്കാത്തത്. റീഫണ്ടിന് പകരം മറ്റൊരു സമയത്തേക്ക് ഉപയോഗിക്കാവുന്ന വൗച്ചറാണ് ഇപ്പോൾ യാത്രക്കാർക്ക് നൽകുന്നത്.
എന്നാൽ, ഇതിനകം തന്നെ മറ്റു വിമാനങ്ങളിൽ ടിക്കറ്റെടുത്ത് നാട്ടിലേക്ക് പോയവർക്ക് ഇതുകൊണ്ട് പ്രയോജനം ലഭിക്കില്ലെന്നാണ് പരാതി ഉയരുന്നത്. ലോക്ഡൗൺ കാലത്ത് റദ്ദായ ടിക്കറ്റുകൾക്ക് റീഫണ്ട് നൽകണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഇതനുസരിച്ച് ഇന്ത്യയിൽനിന്ന് എടുത്ത ടിക്കറ്റുകൾക്കും ഒാൺലൈൻ വഴി എടുത്ത ടിക്കറ്റുകൾക്കും റീഫണ്ട് ലഭിച്ചിട്ടുണ്ട്. വിദേശത്തെ ട്രാവൽ ഏജൻസികൾ മുഖേന ടിക്കറ്റ് എടുത്തവർക്കും അടുത്തകാലം വരെ റീഫണ്ട് ലഭിച്ചിരുന്നതായി ട്രാവൽ ഏജൻസികൾ പറയുന്നു.
എന്നാൽ, നിലവിൽ വൗച്ചർ മാത്രമേ നൽകാൻ പാടുള്ളൂ എന്നാണ് ആസ്ഥാന ഒാഫിസിൽനിന്ന് ലഭിച്ച നിർദേശമെന്നാണ് എയർ ഇന്ത്യ എക്സ്പ്രസ് ട്രാവൽ ഏജൻസികളെ അറിയിച്ചതെന്ന് മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. റീഫണ്ടിന് അപേക്ഷിച്ച യാത്രക്കാർക്ക് വൗച്ചർ അനുവദിച്ചതായി ഇപ്പോൾ ഇ-മെയിൽ സന്ദേശം ലഭിക്കുന്നുണ്ട്. 2021 ഡിസംബർ 31നകം ഈ വൗച്ചർ ഉപയോഗിക്കണമെന്നാണ് നിർദേശം.
എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ഏത് സെക്ടറിലെ യാത്രക്കും ഇൗ വൗച്ചർ ഉപയോഗിക്കാം. അതേസമയം, വൗച്ചർ ആവശ്യമില്ലാത്ത യാത്രക്കാർക്ക് പെനാൽറ്റി കഴിച്ചുള്ള തുക തിരിെക നൽകാൻ തീരുമാനം വന്നതായി ബഹ്റൈനിലെ എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ പറഞ്ഞു. ഡിസംബർ 31നകം യാത്ര നടത്താൻ ഉദ്ദേശിക്കാത്തവർക്ക് വൗച്ചർ കൊണ്ട് പ്രയോജനമില്ലെന്ന് പരാതി ഉയർന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം.
13 ദീനാർ പെനാൽറ്റി കഴിച്ച് ബാക്കി തുക തിരികെ നൽകും. ഡിസംബർ 31നകം യാത്ര ഉദ്ദേശിക്കുന്നവർക്ക് വൗച്ചറായിരിക്കും കൂടുതൽ പ്രയോജനപ്പെടുക. റദ്ദായ ടിക്കറ്റിെൻറ മുഴുവൻ തുകയും വൗച്ചറായി നൽകുന്നുണ്ട്. പുതിയ ടിക്കറ്റ് എടുക്കുേമ്പാൾ അന്നത്തെ നിരക്ക് വ്യത്യാസം മാത്രം നൽകിയാൽ മതിയെന്നതാണ് ഇതിൻ്റെ ഗുണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല