സ്വന്തം ലേഖകൻ: ആറന്മുളയില്‍ കൊവിഡ് രോഗിയായ യുവതിയെ ആംബുലന്‍സ് ഡ്രൈവര്‍ പീഡിപ്പിച്ചതായി പരാതി. സംഭവത്തില്‍ ആംബുലന്‍സ് ഡ്രൈവര്‍ കീരിക്കാട് സ്വദേശി നൗഫലിനെ അറസ്റ്റു ചെയ്തു. ചികിത്സാ കേന്ദ്രത്തിലേക്ക് കൊണ്ടും പോകും വഴിയാണ് പീഡനം നടന്നത്. ചികിത്സാ കേന്ദ്രത്തിലെത്തിയ ശേഷം പെണ്‍കുട്ടി വിവരം പറയുകയായിരുന്നു.
രാത്രി ഒരുമണിയോടുകൂടിയാണ് സംഭവം. പെണ്‍കുട്ടിയുടെ വിശദമായ മൊഴി പൊലീസ് എടുത്തു. മുന്‍പും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ആളാണ് നൗഫലെന്നാണ് റിപ്പോർട്ട്.
ആംബുലൻസിൽവെച്ച് ഉപദ്രവിച്ച ശേഷം പെൺകുട്ടിയോട് ഡ്രൈവർ ക്ഷാമപണം നടത്തിയെന്നും ഇത് പെൺകുട്ടി റെക്കോർഡ് ചെയ്തിട്ടുണ്ടെന്നും പൊലീസ്. കേസിൽ എല്ലാ തെളിവുകളും പൊലീസ് ശേഖരിച്ചുവെന്നും പത്തനംതിട്ട എസ്.പി കെ.ജി സൈമൺ മാധ്യമങ്ങളോട് വിശദീകരിച്ചു.
“ചെയ്തത് തെറ്റായിപ്പോയി. ക്ഷമിക്കണം. ആരോടും പറയരുത്…,” എന്നാണ് പ്രതിയായ ആംബുലൻസ് ഡ്രൈവർ പറഞ്ഞതെന്ന് പൊലീസ് പറഞ്ഞു.
പ്രതിക്കെതിരെ കര്‍ശന നടപടിയെന്ന് ആരോഗ്യ മന്ത്രി
അപ്രതീക്ഷിതവും സങ്കടകരവുമായ കാര്യമാണ് ആറന്മുളയില്‍ നടന്നത്. പ്രതിക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ആംബുലന്‍സ് ഡ്രൈവറെ സര്‍വീസില്‍ നിന്നും ഒഴിവാക്കാന്‍ ഏജന്‍സിയോടും ആവശ്യപ്പെട്ടു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തും.
കൂടുതല്‍ ആളുകളെ ഒഴിവാക്കുക എന്ന പ്രോട്ടോക്കോള്‍ നിലനില്‍ക്കുന്നുണ്ട്. മറ്റ് രോഗികള്‍ക്കൊപ്പമാണ് പെണ്‍കുട്ടിയേയും അയച്ചത്. സംഭവം നിര്‍ഭാഗ്യകരമാണ്. ഇനിയുള്ള ദിവസങ്ങളില്‍ കൂടുതല്‍ സുരക്ഷാ മുന്‍കരുതലുകള്‍ നടപ്പിലാക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല