സ്വന്തം ലേഖകൻ: റമസാൻ അവസാനത്തെ പത്തിൽ കുവൈത്തിൽ പൂർണ കർഫ്യൂ ഏർപ്പെടുത്തിയേക്കും. കോവിഡ് വ്യാപനം ഇന്നത്തെ നിലയിൽ തുടരുകയാണെങ്കിൽ അങ്ങനെയൊരു തീരുമാനം മന്ത്രിസഭാ പരിഗണനയിൽ ഉള്ളതായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ സൂചന നൽകുന്നു. നിലവിൽ വൈകീട്ട് ആറുമുതൽ പുലർച്ച അഞ്ചുവരെയാണ് രാജ്യത്ത് കർഫ്യൂ.
ഏപ്രിൽ 22വരെ ഭാഗിക കർഫ്യൂ നിലവിലുണ്ട്. ഏതാണ്ട് റമസാൻ ആദ്യത്തെ പത്ത് ദിവസം തുടരുന്ന ഭാഗിക കർഫ്യൂ ഇന്നത്തെ നിലയിലാണെങ്കിൽ പിന്നീടും തുടരാനാണു സാധ്യത. രോഗികളുടെയും അതിതീവ്ര വിഭാഗത്തിൽ എത്തിക്കപ്പെടുന്നവരുടെയും എണ്ണം ഉൾപ്പെടെ കോവിഡ് വ്യാപനത്തിന്റെ ഗൗരവം കുറയുന്നില്ലെങ്കിൽ അവസാനത്തെ പത്തിൽ പൂർണ കർഫ്യൂ ആലോചിക്കേണ്ടിവരും എന്നാണ് റിപ്പോർട്ടുകൾ.
കുവൈത്തിൽ കർഫ്യൂ ലംഘിച്ചതിന് 31 പേർ കൂടി അറസ്റ്റിലായി. 19 കുവൈത്തികളും 12 വിദേശികളുമാണ് പിടിയിലായത്. കാപിറ്റൽ ഗവർണറേറ്റിൽ രണ്ടുപേർ, ഹവല്ലി ഗവർണറേറ്റിൽ രണ്ടുപേർ, ഫർവാനിയ ഗവർണറേറ്റിൽ 11 പേർ, ജഹ്റ ഗവർണറേറ്റിൽ എട്ടുപേർ, മുബാറക് അൽ കബീർ ഗവർണറേറ്റിൽ രണ്ടുപേർ, അഹ്മദി ഗവർണറേറ്റിൽ ആറുപേർ എന്നിങ്ങനെയാണ് അറസ്റ്റിലായത്. കർഫ്യൂ ലംഘിക്കുന്ന വിദേശികളെ നാടുകടത്തുമെന്നും സ്വദേശികൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
രാത്രി എട്ടുവരെ റെസിഡൻഷ്യൽ ഏരിയകളിൽ നടക്കാൻ പ്രത്യേകാനുമതി നൽകിയിട്ടുണ്ട്. ഏപ്രിൽ എട്ടുമുതൽ കർഫ്യൂ സമയത്തിലും നടക്കാൻ അനുമതി നൽകിയ സമയത്തിലും മാറ്റമുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല