1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 29, 2021

സ്വന്തം ലേഖകൻ: കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഇന്ത്യന്‍ യാത്രക്കാര്‍ക്ക് യുഎഇ ഏര്‍പ്പെടുത്തിയ വിലക്ക് മൂന്ന് മാസമായി തുടരുന്ന സാഹചര്യത്തില്‍ ഇതു മുതലെടുത്ത് തട്ടിപ്പുകാര്‍ വീണ്ടും തല പൊക്കുന്നു. യാത്രാ വിലക്കിൽ നാട്ടിൽ കുടുങ്ങിയവരെ ലക്ഷ്യമിട്ട് വ്യാജ ഓൺലൈൻ സംഘങ്ങൾ തട്ടിപ്പ് നടത്തുന്നതായി പരാതി. ഡൽഹിയിലെ യുഎഇ എംബസിയുടെ വ്യാജ സൈറ്റ് സൃഷ്ടിച്ചാണ് തട്ടിപ്പ്.

യുഎഇയിലേക്ക് മടങ്ങാൻ അനുമതി ശരിയാക്കാം എന്നറിയിച്ചാണ് കബളിപ്പിക്കലെന്നാണ് റിപ്പോർട്ടുകൾ. ഒരാൾക്ക് ശരാശരി 8000 രൂപയാണ് ഈടാക്കുന്നത്. ഓൺലൈൻ തട്ടിപ്പിൽപ്പെടാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് ന്യൂഡൽഹിയിലെ യുഎഇ എംബസി അധികൃതർ മുന്നറിയിപ്പും നൽകി.

https://www.mofaic.gov.ae/en/missions/new-delhi യുഎഇ എംബസിയുടെ യഥാർഥ സൈറ്റ് വിലാസം. എന്നാൽ ഇത് അറിയാത്തവർ ഗൂഗിളിൽ യുഎഇ എംബസി ഇൻ ഇന്ത്യ എന്ന് പരതുമ്പോൾ തെളിയുന്ന ഇതര സൈറ്റാണ് അപകടത്തിനിടയാക്കുന്നത്. ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ ഉള്‍പ്പെടെയുള്ള പ്രത്യേക വിഭാഗങ്ങള്‍ക്ക് യുഎഇ ഭരണകൂടം യാത്രയ്ക്ക് പ്രത്യേക അനുമതി നല്‍കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ഇന്ത്യയിലെ യുഎഇ എംബസിയുമായി ബന്ധപ്പെടാന്‍ ശ്രമിച്ചവരും ഇങ്ങനെ കുടുങ്ങി.

യുഎഇ എംബസി അധികൃതരാണെന്ന വ്യാജേന പ്രത്യേക വിമാനയാത്രാ അനുമതി പത്രം വാഗ്ദാനം ചെയ്ത് പണം തട്ടുകയാണ് ഇവരുടെ രീതി. വ്യാജ വെബ്‌സൈറ്റില്‍ നിര്‍ദ്ദേശിക്കുന്നതു പ്രകാരം അതില്‍ നില്‍കിയിട്ടുള്ള ഇമെയിലില്‍ ബന്ധപ്പെട്ടപ്പോള്‍ യാത്രാ രേഖകളുടെ പകര്‍പ്പ് അയക്കാന്‍ ആവശ്യപ്പെടുകയും തുടര്‍ നടപടികള്‍ക്കായി ഒരു ഏജന്റിന്റെ വാട്ട്‌സ്ആപ്പ് നമ്പര്‍ നല്‍കുകയായിരുന്നു. ഇതില്‍ ബന്ധപ്പെട്ടപ്പോഴാണ് അപ്രൂവല്‍ ലെറ്ററിനുള്ള ഫീസ് ആവശ്യപ്പെട്ടത്.

എംബസിയുടെ അക്കൗണ്ടിലേക്ക് പണം നല്‍കുന്നതിന് പകരം വീരു കുമാര്‍ എന്ന ഒരു വ്യക്തിയുടെ അക്കൗണ്ട് നമ്പര്‍ നല്‍കി അതിലേക്ക് പണം അയക്കാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് സംശയ തോന്നിയ മലയാളി പ്രവാസി പോലിസിനെ സമീപിക്കുകയായിരുന്നു. തട്ടിപ്പിനെ കുറിച്ച് കേരള പോലിസിന്റെ സൈബര്‍ സെല്‍ അന്വേഷണം തുടങ്ങിയതായാണ് റിപ്പോര്‍ട്ട്.

പരാതിയെ തുടര്‍ന്ന് വ്യാജ വെബ്‌സൈറ്റ് ബ്ലോക്ക് ചെയ്തതായും അധികൃതര്‍ അറിയിച്ചു. എന്നാല്‍ വെബ്‌സൈറ്റ് ബ്ലോക്ക് ചെയ്ത ശേഷവും ഇമെയില്‍ വഴിയുള്ള സന്ദേശങ്ങള്‍ക്ക് തട്ടിപ്പുകാര്‍ മറുപടി അയക്കുന്നതായും അതുവഴി ആളുകളെ കെണിയില്‍ വീഴ്ത്തുന്നത് തുടരുന്നതായും റിപ്പോര്‍ട്ടുണ്ട്. മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ ഇവരുടെ തട്ടിപ്പിന് ഇരയായതായാണ് സൂചന.

ദുബായിലെ ഒരു ആരോഗ്യ പ്രവര്‍ത്തക തന്റെ മകളെ യുഎഇയിലേക്ക് കൊണ്ടുവരുന്നതിനായി 8000 രൂപയാണ് തട്ടിപ്പുകാര്‍ക്ക് നല്‍കിയത്. യുഇഎ മിനിസ്ട്രി ഓഫ് ഇന്റീരിയര്‍ ആന്റ് നാച്ചുറലൈസേഷന്‍ ആന്റ് ഇമിഗ്രേഷന്‍ ഡിപാര്‍ട്ട്മെന്റ് എന്ന ലെറ്റര്‍ ഹെഡിലായിരുന്നു അപ്രൂവല്‍ ലെറ്റര്‍ ലഭിച്ചത്. ജിഡിആര്‍എഫ് ഡയറക്ടറുടെ വ്യാജ ഒപ്പും കത്തിലുണ്ടായിരുന്നതായി അവര്‍ പറഞ്ഞു.

ഷാര്‍ജയില്‍ ജോലി ചെയ്യുന്ന ഒരു എഞ്ചിനീയര്‍ തന്റെ നാല് പേര്‍ അടങ്ങുന്ന കുടുംബത്തെ കൊണ്ടുവരാന്‍ നല്‍കിയത് 30,000 രൂപയാണ്. വാട്ട്‌സ്ആപ്പില്‍ പണം അടക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ അപകടം മണത്തിരുന്നുവെങ്കിലും കുടുംബക്കാരെ കൊണ്ടുവരാനുള്ള വ്യഗ്രതയില്‍ കൂടുതല്‍ ആലോചിക്കാതെ പണം നല്‍കുകയായിരുന്നുവെന്ന് എഞ്ചിനീയര്‍ പറഞ്ഞു. നിലവില്‍ യുഎഇയിലേക്ക് യാത്രാനുമതി നല്‍കാന്‍ ആര്‍ക്കും അനുവാദം നല്‍കിയിട്ടില്ലെന്ന് യുഎഇ അധികൃതര്‍ അറിയിച്ചതായി ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.